കൽപ്പറ്റ: വയനാട്ടിൽ കാലവർഷം തുടരുന്നു. ജില്ലയുടെ ചില ഭാഗങ്ങളിൽ ശക്തമായ മഴയാണ് പെയ്യുന്നത്. പുഴകളും തോടുകളും നിറഞ്ഞൊഴുകുകയാണ്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളംകയറിത്തുടങ്ങി. അങ്ങിങ്ങ് നാശനഷ്ടമുണ്ട്. പുത്തൂർവയൽ ചെങ്കുറ്റി പാലം വെള്ളത്തിനടിയിലായി. നിരവധി കുടുംബങ്ങൾ ആശ്രയിക്കുന്നതാണ് പാലം. മേപ്പാടി റിപ്പണിൽ പാലപ്പെട്ടി ഉമൈമത്തിന്റെ വീടിനോടു ചേർന്ന കിണർ ഇടിഞ്ഞുതാഴ്ന്നു.
ഇന്നലെ രാവിലെ എട്ടിന് അവസാനിച്ച 24 മണിക്കൂറിൽ ജില്ലയിൽ വ്യത്യസ്ത അളവിലാണ് മഴ പെയ്തത്. വാളാംതോട് മട്ടിയലത്ത് 233.6 എംഎം മഴ രേഖപ്പെടുത്തി. കാപ്പിക്കളത്ത് 208 എംഎം മഴ പെയ്തു. തൃക്കൈപ്പറ്റ-103 എംഎം, അരുണമല-126, പള്ളിക്കുന്ന്-146, കുറുന്പാലക്കോട്ട-162, നീരട്ടാടി-102, തളിമല-184, ചുണ്ടേൽ-122, സുഗന്ധഗിരി-147, കടച്ചിക്കുന്ന്-116, മുട്ടിൽ കോൽപ്പാറ-180, മക്കിയാട്-156, വാളാട്-133, വെള്ളാരംകുന്ന്-105, മുക്കുന്നുമല-170, തേറ്റമല 204, ബാണാസുര ഡാം-164, ചെന്പ്ര-128 എംഎം എന്നിങ്ങനെ മഴ ലഭിച്ചു.
കൽപ്പറ്റ ഓണിവയൽ-80 എംഎം, പഴൂർ-78, അതിരാറ്റുകുന്ന്-74, കല്ലൂർ-58, കാട്ടിക്കുളം-61, നീർവാരം-65, തൃശിലേരി-68 എംഎം എന്നിങ്ങനെ മഴ പെയ്തു. പുൽപ്പള്ളിയിൽ 43 ഉം മുള്ളൻകൊല്ലിയിൽ 32ഉം എംഎം മഴയാണ് രേഖപ്പെടുത്തിയത്. കർണാടകയോടു ചേർന്നുകിടക്കുന്ന കൊളവള്ളിയിലാണ് കുറഞ്ഞ അളവിൽ മഴ പെയ്തത്-18.1 എംഎം. സമീപപ്രദേങ്ങളായ മരക്കടവിൽ 19 ഉം കബനിഗിരിയിൽ 21.3 ഉം എംഎം മഴയാണ് പെയ്തത്.
ജലാശയങ്ങൾ നിറഞ്ഞു: സജീവമായി മീൻപിടിത്തക്കാർ
സുൽത്താൻ ബത്തേരി: മഴപെയ്ത് ജലാശയങ്ങൾ നിറഞ്ഞതോടെ മീൻപിടിത്തം സജീവമായി. പ്രധാനമായും വനാതിർത്തികളിലെ കുളങ്ങളിലും തടയണകളിലും തോടുകളിലുമാണ് മീൻപിടുത്തം. മഴ ശക്തമായി തൊഴിൽ കുറയുന്ന സമയങ്ങളിലാണ് ഗോത്രവിഭാഗക്കാർ മീൻപിടിത്തത്തിൽ സജീവമാകുന്നത്. വിനോദമെന്നതിനപ്പുറം ഇത് ഇവരുടെ ഉപജീവനമാർഗം കൂടിയാണ്. കൂട്ടമായെത്തിയാണ് ഇവർ ചൂണ്ടയും വലയുമുപയോഗിച്ച് മീൻപിടിക്കുന്നത്.
കല്ലൂർ മുത്തങ്ങ കണ്ണങ്കോട് തുടങ്ങിയ ദൂരെയുള്ള കോളനികളിൽ നിന്നടക്കമുള്ളവർ രാവിലെതന്നെ മീൻപിടിക്കാനായി വനാതിർത്തി തടയണകളിൽ എത്തിച്ചേരുകയാണ്. പിന്നീട് മണിക്കൂറുകളോളം ഇവർ ജലാശയങ്ങളിൽ മീൻപിടുത്തത്തിൽ ഏർപ്പെടും.
പരൽ, തിലോപ്പി അടക്കമുള്ള മീനുകളാണ് ഇവർക്ക് ലഭിക്കുന്നത്. മുട്ടയിടാൻ എത്തുന്ന മീനുകളെ കൂട്ടത്തോടെ പിടിക്കുന്നത് മീനുകളുടെ വംശത്തിനും ഭീഷണിയാകുന്നുണ്ട്. ഭക്ഷ്യയോഗ്യമായ അറുപതോളം ഇനം മത്സ്യങ്ങളും പത്തൊൻപതോളം ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യങ്ങളും ജില്ലയിലെ ജലാശയങ്ങളിൽ ലഭ്യമാണ്.