കൊടുങ്ങല്ലൂർ: ചെട്ടിക്കാട് വിശുദ്ധ അന്തോണീസിന്റെ തീർഥാടന കേന്ദ്രത്തിൽ ഉൗട്ടു തിരുനാളിന് ചൊവ്വാഴ്ച കൊടിയേറും. രാവിലെ 10.15ന് കണ്ണൂർ രൂപത മെത്രാൻ റവ. ഡോ. അലക്സ് വടക്കുംതല കൊടിയേറ്റം നിർവഹിക്കും. തുടർന്ന് ദിവ്യബലി, വചനപ്രഘോഷണം, നൊവേന ആരാധന. രാവിലെ 6.15 മുതൽ വൈകീട്ട് 6.30 വരെ തുടർച്ചയായി ദിവ്യബലി, നൊവേന, ആരാധന എന്നിവ നടക്കും. തുടർന്നുള്ള തിരുനാൾ ദിവസങ്ങളിൽ വൈകീട്ട് 5.30നു ദിവ്യബലി, നൊവേന, ആരാധന എന്നിവയുണ്ടാകും.
11ന് ഇടവക ദിനത്തിൽ വൈകീട്ട് 5.30നു നടക്കുന്ന ദിവ്യബലിക്ക് ഇടവകയിലെ വൈദികർ കാർമികരാകും. തുടർന്ന് കുടുംബ യൂണിറ്റുകളുടെ കലാസന്ധ്യ നടക്കും. 12നു രാവിലെ 9.40ന് റവ. ഡോ. ഫ്രാൻസിസ് കല്ലറക്കലിനു സ്വീകരണം. തുടർന്ന് പിതാവിന്റ മുഖ്യകാർമികത്വത്തിൽ നടക്കുന്ന ദിവ്യബലിയിൽ ഫാ. സണ്ണി പുന്നേലിപ്പറന്പിൽ വചനസന്ദേശം നൽകും. തുടർന്ന് ഈ വർഷത്തെ തിരുനാളിനോടനുബന്ധിച്ചു നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നിർധനരായ രോഗികൾക്കുളള ചികിത്സാസഹായം സ്നേഹ സാന്ത്വനം പദ്ധതിയുടെ ഉദ്ഘാടനം പിതാവ് നിർവഹിക്കും. 13ന് വൈകീട്ട് 5.30നു നടക്കുന്ന ദിവ്യബലിയിൽ റവ. ഡോ. ജോസഫ് കാരിക്കശേരി മുഖ്യകാർമികനാകും.
14നാണ് ഉൗട്ടു തിരുനാൾ. രാവിലെ 10.15നു കോട്ടപ്പുറം രൂപത മെത്രാൻ റവ. ഡോ. അംബ്രോസ് പുത്തൻവീട്ടിൽ ഉൗട്ടു നേർച്ച ആശീർവദിക്കും. തുടർന്ന് നടക്കുന്ന പൊന്തിഫിക്കൽ ദിവ്യബലിയിൽ ഫാ. നെൽസൻ ജോബ് വചനസന്ദേശം നൽകും.
വിശുദ്ധ അന്തോണീസിന്റെ മൂന്നു തിരുശേഷിപ്പുകളായ അഴുകാത്ത നാവ്, കൈയുടെ അസ്ഥി, സഭാവസ്ത്രത്തിന്റെ ഒരുഭാഗം എന്നിവ സൂക്ഷിച്ചിരിക്കുന്ന ഇന്ത്യയിലെ ഏക തീർഥാടന കേന്ദ്രമായതിനാൽ വിവിധ സംസ്ഥാനങ്ങളിൽനിന്ന് നാനാജാതി മതസ്ഥരായ തീർഥാടകർ വിശുദ്ധന്റെ സന്നിധിയിലേക്ക് ഉൗട്ടു നേർച്ചയിൽ പങ്കുകൊള്ളുന്നതിനും തിരുശേഷിപ്പുകൾ വണങ്ങുന്നതിനും അത്ഭുതസിദ്ധിയുള്ള വിശുദ്ധന്റ രൂപം ദർശിക്കുന്നതിനുമായി എത്തിച്ചേരുമെന്നതിനാൽ തീർഥാടകർക്കായി വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുള്ളതായി റെക്ടർ റവ. ഡോ. ബെന്നി വാഴക്കൂട്ടത്തിൽ, ഫാ. അജയ് ആന്റണി പുത്തൻപറന്പിൽ, സിസ്റ്റർ ബിൻസി ഡിഎംഐ, ഫ്രാൻസിസ് കുറുപ്പശേരി, ബീനൻ താണിപ്പിള്ളി, ആന്റണി കല്ലറക്കൽ, ജോഷി പടമാട്ടുമ്മൽ, അലക്സ് പള്ളിയിൽ, പി.എം. ആന്റണി, പി.ജി. ജിൽജോ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.