തൃശൂർ: മാലിന്യ സംസ്കരണ പ്ലാന്റിന്റെ ശോച്യാവസ്ഥ കാരണം ഈച്ചശല്യം രൂക്ഷമായ കുരിയച്ചിറയിൽ താമസിക്കാൻ പറ്റാത്ത അവസ്ഥയാണെന്നും ചിലർ സ്ഥലംമാറിയതായും ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ പറഞ്ഞു. കുരിയച്ചിറയിലെ മാലിന്യസംസ്കരണ പ്ലാന്റിലേക്കു കോൺഗ്രസ് കൗൺസിലർമാരും പരിസരവാസികളും നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാലിന്യസംസ്കരണ രംഗത്തും കുടിവെള്ളം ജനങ്ങൾക്കു ലഭ്യമാക്കുന്നതിലും കോർപറേഷൻ ഭരണ നേതൃത്വം പരാജയപ്പെട്ടു. ജനങ്ങൾക്കു ജീവിക്കാൻ പറ്റാത്ത സാഹചര്യം തുടർന്നാൽ സമരം കോൺഗ്രസ് ഏറ്റെടുക്കുമെന്നും ജോസ് വള്ളൂർ വ്യക്തമാക്കി.
2016 ലെ ഖരമാലിന്യ സംസ്കരണ നിയമം (സോളിഡ് വേസ്റ്റ് മാനേജ്മെന്റ് റൂൾ 2016) ലംഘിച്ചാണു എൽഡിഎഫ് ഭരണസമിതി മുന്നോട്ടുപോകുന്നതെന്നു പ്രതിപക്ഷനേതാവ് രാജൻ ജെ.പല്ലൻ പറഞ്ഞു.ജനങ്ങൾക്കു രോഗം പരത്തുന്ന ഒഡബ്ല്യുസി പ്ലാന്റ് പ്രവർത്തനങ്ങൾ തുടരാൻ അനുവദിക്കില്ലെന്നും പ്രതിപക്ഷനേതാവ് മുന്നറിയിപ്പു നൽകി.
മുൻ മേയർ ഐ.പി. പോൾ, ഇ.വി. സുനിൽരാജ്, മുകേഷ് കുളപറമ്പിൽ, കെ. രാമനാഥൻ, സിന്ധു ആന്റോ ചാക്കോള, ലാലി ജെയിംസ്, റിസൺ വർഗീസ്, ജേക്കബ് പുലിക്കോട്ടിൽ, ഡേവിസ് ചക്കാലക്കൽ, ജോർജ് ചാണ്ടി, ആൻസി ജേക്കബ് പുലിക്കോട്ടിൽ, വിനീഷ് തയ്യിൽ, നിമ്മി റപ്പായി, മേഴ്സി അജി, റെജി ജോയ്, പി.ഡി. സേവിയർ, അഡ്വ. എൻ.ഒ. ഇനാശു, പി.എഫ്. ഷാജു എന്നിവർ പ്രസംഗിച്ചു.