അമിത വൈദ്യുതിബിൽ: വയോധികയുടെ ഒറ്റമുറി വീടിന്‍റെ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു
Sunday, June 16, 2024 3:35 AM IST
ഉപ്പുതറ: ഒറ്റമുറി വീട്ടിൽ താമസിക്കുന്ന വയോധികയ്ക്ക് ഭീമമായ വൈദ്യുതി ബിൽ ലഭിക്കുകയും വൈദ്യുതി വിച്ഛേദിക്കുകയും ചെയ്ത സംഭവത്തിൽ കെഎസ്ഇബി വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു. വാഗമൺ വട്ടപ്പതാൽ കുരുവിള വീട്ടിൽ അന്നമ്മയ്ക്ക് അര ലക്ഷത്തോളം രൂപയുടെ വൈദ്യുതിബിൽ കഴിഞ്ഞ മാസം പതിനഞ്ചാം തീയതിയാണ് ലഭിച്ചത്. 49170 രൂപയുടെ ബില്ലാണ് അന്നമ്മയ്ക്ക് കിട്ടിയത്.

പഞ്ചായത്ത് മെമ്പർ മായാ സുജി ആദ്യ ഗഡുവായ 1584 രൂപ അടച്ചതോടെയാണ് വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചത്. ഇതിൽ 584 രൂപ കഴിഞ്ഞ രണ്ടു മാസത്തെ ബില്ലാണ്. ഭീമമായ വൈദ്യുതി ബിൽ ലഭിച്ചതോടെ അന്നമ്മ കെഎസ്ഇബി പീരുമേട് സെക‌്ഷൻ ഓഫീസിൽ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല.

ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് മോശമായ പെരുമാറ്റമാണ് ഉണ്ടായതെന്നും അന്നമ്മ പരാതിപ്പെട്ടിരുന്നു. പരാതി കെഎസ്ഇബി കൺസ്യൂമർ ഗ്രീവൻസ് ഫോറത്തിന്‍റെ പരിഗണനയിലാണ്. ബാക്കി തുക അടയ്‌ക്കേണ്ടതടക്കമുള്ള കാര്യങ്ങൾ ഫോറമാണ് തീരുമാനിക്കേണ്ടത്.

അന്നമ്മയ്ക്ക് അമിതബിൽ കിട്ടിയ സംഭവം വിവാദമായതോടെ ജനപ്രതിനിധികളും പൊതുപ്രവർത്തകരും സംഭവത്തിൽ ഇടപെടുകയും മനുഷ്യാവകാശ കമ്മീഷന് അടക്കം പരാതികൾ നൽകുകയും ചെയ്തിട്ടുണ്ട്. വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച വകുപ്പ് മന്ത്രി ഇടപെടുകയും കെഎസ്ഇബി തൊടുപുഴ ഡെപ്യൂട്ടി ചീഫ് എൻജിനിയറിൽനിന്ന് റിപ്പോർട്ട് വാങ്ങുകയും ചെയ്തു.

മന്ത്രി ഇടപെട്ടിട്ടും വൈദ്യുതി പുനഃസ്ഥാപിക്കാത്തതിൽ പ്രതിഷേധമുയർന്നിരുന്നു. വൈദ്യുതി പുനഃസ്ഥാപിക്കണമെങ്കിൽ ഇഎൽസിബി സ്ഥാപിക്കണമെന്നും വീട്ടിലെ വയറിംഗിൽ മാറ്റം വരുത്തണമെന്നും കെഎസ്ഇബി ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള പണവും മെംബറാണ് മുടക്കിയത്.

അമിത ബിൽ കിട്ടിയ സംഭവത്തിൽ കെഎസ്ഇബി വിജിലൻസ് അന്വേഷണം നടത്തിവരികയാണ്. സംഭവത്തിൽ ഉദ്യോഗസ്ഥ തലത്തിൽ വീഴ്ച ഉണ്ടായോ എന്നാണ് അന്വേഷിക്കുന്നത്.