ജോലി വാഗ്ദാനം ചെയ്ത് 36 ലക്ഷം തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ
1571650
Monday, June 30, 2025 6:25 AM IST
കൊല്ലം: ജോലി വാഗ്ദാനം ചെയ്ത് കൊല്ലം സ്വദേശിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയ സംഘത്തിൽ ഉൾപ്പെട്ട യുവാവ് കൊല്ലം സിറ്റി സൈബർ പോലീസിന്റെ പിടിയിലായി. പാലക്കാട്, പട്ടാമ്പി, വെളുത്തേടത്ത് തൊടി ഹൗസിൽ മുഹമ്മദ് ഫായിസ് (25) ആണ് പിടിയിലായത്.
കൊല്ലം സ്വദേശിയുടെ വാട്സാപ്പ് അക്കൗണ്ടിലേക്ക് പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് സന്ദേശം അയച്ച് ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാക്കി 36 ലക്ഷം രൂപയാണ് മുഹമ്മദ് ഫായിസ് തട്ടിയെടുത്തത്.
മികച്ച വരുമാനം നേടാമെന്നുള്ള സന്ദേശം അയച്ച് വിശ്വസിപ്പിച്ച് ഫോണിക്സ് മിൽ എന്ന ടെലിഗ്രാം ഗ്രൂപ്പിൽ യുവാവിനെ അംഗമാക്കുകയായിരുന്നു. തുടർന്ന് കെട്ടിടങ്ങൾക്ക് സ്റ്റാർവാല്യു കൂട്ടി നൽകുന്ന ഓൺലൈൻ പാർട്ട് ടൈം ജോലി ആണെന്നും ഇതിലൂടെ കൂടുതൽ ലാഭമുണ്ടാക്കാമെന്നും പറഞ്ഞു വിവിധ ടാസ്ക്കുകൾ പൂർത്തിയാക്കണമെന്നു വിശ്വസിപ്പിച്ച് ടാസ്ക്കുകൾക്ക് എന്നപേരിൽ പണം നിക്ഷേപിക്കാൻ പ്രേരിപ്പിച്ചു.
ഓരോ ടാസ്ക്കുകൾ പൂർത്തിയാക്കുമ്പോഴും നിക്ഷേപിച്ചതിനേക്കൾ അധികം ലാഭം കിട്ടിയതായ് കാണിച്ച് കൂടുതൽ നിക്ഷേപം നടത്താൻ പ്രേരിപ്പിച്ചു.
തട്ടിപ്പ് സംഘത്തിന്റെ വാഗ്ദാനം വിശ്വസിച്ച യുവാവ് പല തവണകളായി 36 ലക്ഷത്തിലധികം രൂപയാണ് നിക്ഷേപിച്ചത്. എന്നാൽ പിന്നീട് നിക്ഷേപിച്ച തുകയോ ലാഭവിഹിതമോ പിൻവലിക്കാൻ കഴിയാതെ വന്നതോടെ തട്ടിപ്പാണെന്ന് മനസിലാക്കി കൊല്ലം സിറ്റി സൈബർ പോലീസിനെ സമീപിക്കുകയായിരുന്നു.
യുവാവിന്റെ പരാതിയെ തുടർന്ന് പോലീസ് സംഘം നടത്തിയ അന്വേഷണത്തിൽ യുവാവിൽ നിന്നും തട്ടിയെടുത്ത പണത്തിന്റെ ഒരു പങ്ക് മുഹമ്മദ് ഫായിസിന്റെ അക്കൗണ്ടിലും എത്തിയതായി പോലീസ് കണ്ടെത്തി.
പിന്നീട് നടത്തിയ അന്വേഷണത്തിൽ ഇത്തരത്തിൽ എത്തിയ പണം പ്രതി ബാങ്കിൽ നിന്നും പിൻവലിച്ച് തട്ടിപ്പ് സംഘത്തിലെ മറ്റ് പ്രതികൾക്ക് കൈമാറിയതായും കണ്ടെത്തി. തുടർന്നായിരുന്നു അറസ്റ്റ്.
സംഘത്തിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കായുള്ള അന്വേഷണം പോലീസ് നടത്തി വരികയാണ്. കൊല്ലം സിറ്റി പോലീസ് കമ്മീഷണർ കിരൺ നാരായണന്റെ നിർദ്ദേശപ്രകാരം കൊല്ലം സിറ്റി ഡി സിആർബി അസി.പോലീസ് കമ്മീഷണർ നസീറിന്റെ നേതൃത്വത്തിൽ കൊല്ലം സിറ്റി സൈബർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അബ്ദുൾ മനാഫ്,
എസ്ഐ മാരായ ഗോപകുമാർ, നന്ദകുമാർ, നിയാസ്, സിപിഒമാരായ ജോസ് ജോൺസൺ, അബ്ദുൾ ഹബീബ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടുന്നത്.