പുനലൂർ : ചികിത്സിക്കാൻ പണമില്ലാതെ ആറുവർഷമായി തളർന്നു കിടന്ന ജയനെ കിടങ്ങന്നൂർ കരുണാലയം അമ്മവീട് ഏറ്റെടുത്തു.കഴിഞ്ഞ ആറുവർഷമായി അപകടത്തിൽ കൈകാലുകൾ തളർന്നുകിടക്കുന്ന കരവാളൂർ കുഞ്ഞാണ്ടിമുക്ക് അംബേദ്കർ കോളനിയിൽ ജയനെ (55)യാണ് കിടങ്ങന്നൂർ കരുണാലയം അമ്മവീട് ഏറ്റെടുത്തത്.
സ്നേഹ ഭാരത മിഷൻ ഇന്റർനാഷണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ കിടപ്പു രോഗിയായ ജയനെ സംരക്ഷിച്ചു വരികയായിരുന്നു. വീടില്ലാതിരുന്ന ജയന് ഗ്രാമപഞ്ചായത്ത് വഴി വീട് ലഭ്യമാക്കുകയും ചെയ്തിരുന്നു. കിടപ്പുരോഗിയായ ജയന് ഭാര്യ ശുശ്രൂഷകയായതോടുകൂടി രണ്ട് ആൺമക്കൾ പാറപ്പണിക്ക് പോകുന്ന സ്ഥിതിയായി.
ജീവകാരുണ്യ പ്രവർത്തനത്തിന് പുരസ്കാരം ഏറ്റുവാങ്ങാൻ എത്തിയ കിടങ്ങന്നൂർ കരുണാലയം അമ്മവീട് ചെയർമാൻ അബ്ദുൽ അസീസിസ് ജയന്റെ ചികിത്സ ഏറ്റെടുക്കുകയായിരുന്നു. ഇന്നലെ കുഞ്ഞാണ്ടിമുക്ക് അംബേദ്കർ കോളനിയിൽ നടന്ന ചടങ്ങിൽ ജയനെ അബ്ദുൽ അസീസ്, അഡ്വ. എസ് ഇ. സഞ്ജയ് ഖാൻ, കരവാളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതികമ്മ എന്നിവരുടെ സാന്നിധ്യത്തിൽ വിദഗ്ധ ചികിത്സയ്ക്കായി ഏറ്റെടുത്തു.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് യോഹന്നാൻ കുട്ടി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രദീപ്, അൻസാരി, സ്നേഹ ഭാരത മിഷൻ ട്രസ്റ്റ് ഭാരവാഹികളായ എസ്. സുബിരാജ്, സി .എസ്. ബഷീർ, വത്സലമ്മ, ആർ. രാജശേഖരൻ, മുരളി, ബാബുരാജ്, കുട്ടിയമ്മ എന്നിവരും കിടങ്ങന്നൂർ കരുണാലയം അമ്മ വീട്ടിൽ നിന്നും ട്രസ്റ്റ് ചെയർമാൻ അബ്ദുൽ അസീസ്, രാജൻ സായി, മാനേജർ ധന്യ ഗോപി, റംല അസീസ്,സന്നിഹിതരായിരുന്നു.