നേത്രദാനം മഹത്തരം
നേത്രദാനം മഹത്തരം
Saturday, July 3, 2021 4:21 PM IST
നേത്രദാനത്തെക്കുറിച്ചു പലര്‍ക്കും തെറ്റായ കാഴ്ചപ്പാടുകളും പരിമിതമായ അറിവുകളുമാണുളളത്. മരിച്ച വ്യക്തിയുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുന്നതിനാല്‍ മൃതശരീരത്തിനു വൈരൂപ്യമുണ്ടാകുമെന്നു ചിലര്‍ സംശയിക്കുന്നു. അതില്‍ വാസ്തവമില്ല. കാരണം നേത്രഗോളം എടുത്തശേഷം പ്ലാസ്റ്റിക് കണ്ണ് വയ്ക്കുന്നതിനാല്‍ മൃതദേഹത്തിനു യാതൊരുവിധ വൈരൂപ്യവും സംഭവിക്കില്ല. ഇതു വളരെ എളുപ്പത്തില്‍ ചെയ്യാനാവും. അതിനാല്‍ കണ്ണുകള്‍ ഇല്ലെന്നു തോന്നില്ല.

കോര്‍ണിയ മാത്രം മതി

നേത്രപടലം (കോര്‍ണിയ) മാത്രമാണു നേത്രദാനത്തിനു വേണ്ടത്. അതുകൊണ്ടുതന്നെ മറ്റു കാരണങ്ങളാല്‍ പൂര്‍ണമായി കാഴ്ച നഷ്ടപ്പെട്ടവര്‍ക്കുപോലും നേത്രദാനത്തിലൂടെ മറ്റുള്ളവര്‍ക്കു കാഴ്ച നല്‍കാന്‍ കഴിയുന്നതാണ്. ഒരാള്‍ നേത്രദാനം നടത്തിയാല്‍ മാത്രമേ നേത്രപടലം മറ്റൊരാള്‍ക്കു മാറ്റിവയ്ക്കാനാകൂ.

ഒരു കുട്ടിക്കു കാഴ്ചശക്തി പൂര്‍ണമായും ലഭിക്കുന്നത് അഞ്ച് -ആറ് വയസിനു ശേഷമാണ്. 15നും 30നും ഇടയില്‍ പ്രായമുള്ള വ്യക്തിയില്‍ നിന്നു കണ്ണു സ്വീകരിക്കുന്നതാണ് ഏറ്റവും നല്ലത്. കാരണം മറ്റു കുഴപ്പങ്ങള്‍ ഒന്നുമില്ലെങ്കില്‍ ഏറ്റവും ആരോഗ്യകരമായ കാഴ്ചശക്തിയുള്ള നേത്രപടലം (കോര്‍ണിയ), ഈ പ്രായത്തിലുള്ളവരുടേതാണ്.

മാരകരോഗമുള്ള വ്യക്തികളില്‍ നിന്ന് സാധാരണയായി (കാന്‍സര്‍,എയ്ഡ്‌സ്) കണ്ണ് സ്വീകരിക്കുകയില്ല.

ഒരു ലോക്കല്‍ കോളിന്‍റെ ചെലവുമാത്രം

യാതൊരുവിധ ചെലവും നേത്രദാനത്തിനു നിങ്ങള്‍ വഹിക്കേണ്ടിവരില്ല. അടുത്തുള്ള നേത്രബാങ്കിലേക്കു വിളിക്കാന്‍ ഒരു ലോക്കല്‍ കോളിന്റെ ചെലവുമാത്രമാണു ദാതാവിന്റെ കുടുംബത്തിനു വരിക. അടുത്തുള്ള മെഡിക്കല്‍ കോളജ്, ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ നേത്രബാങ്ക് ഉണ്ട്.

നിങ്ങള്‍ ചെയ്യേണ്ടത്

നേത്രദാനത്തിനായി ആദ്യം നിങ്ങള്‍ ചെയ്യേണ്ടതു നിങ്ങളുടെ അടുത്തുളള ബന്ധുക്കളെ ഇക്കാര്യം അറിയിക്കുക എന്നതാണ്. കാരണം നിങ്ങള്‍ മരിച്ചു കഴിഞ്ഞാല്‍ നിങ്ങളുടെ ഈ ആഗ്രഹം നിറവേറ്റാന്‍ കഴിയുന്നത് അവര്‍ക്കാണ്. അതുകൊണ്ട് അവരെ നേത്രദാനത്തിന്റെ പ്രാധാന്യം പറഞ്ഞു ബോധ്യപ്പെടുത്തുക. ശേഷം അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ (മെഡിക്കല്‍ കോളജ് ആശുപത്രികള്‍, പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍, ജില്ലാ ആശുപത്രി) ലഭ്യമായ നേത്രദാനസതപത്രം പൂരിപ്പിച്ചു നല്‍കുക. സമ്മതപത്രത്തില്‍ രക്തബന്ധമുള്ള ആളുകളുടെ (അച്ഛന്‍, അമ്മ, ഭാര്യ, മക്കള്‍ എന്നീ ഗണത്തില്‍പ്പെടുന്നവരുടെ) സമ്മതം കൂടി വേണം.

പ്രാഥമികമായി രജിസ്റ്റര്‍ ചെയ്തതിന്‍റെ കോപ്പി നിങ്ങള്‍ക്കു തിരികെ ലഭിക്കും. മറ്റുള്ളവര്‍ കാണത്തക്കരീതിയില്‍ ആ കോപ്പി വീട്ടില്‍ സൂക്ഷിക്കുക. മറ്റുള്ളവര്‍ക്കു പ്രചോദനമാകാന്‍ അതുപകരിക്കും. പ്രായപൂര്‍ത്തിയായ ഏതൊരാള്‍ക്കും സ്വയം തീരുമാനമെടുത്തു മറ്റുള്ളവരുടെ അനുമതി വാങ്ങി നേത്രദാനം ചെയ്യാന്‍ സാധിക്കും.

സമ്മതപത്രം ഇല്ലെങ്കിലും...

നേത്രദാനസമ്മതപത്രം നല്‍കാത്തവരുടെ കണ്ണുകളും ദാനം ചെയ്യാവുന്നതാണ്. മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് ആ വ്യക്തിയുടെ കണ്ണുകള്‍ ദാനം ചെയ്യാം. അന്തിമതീരുമാനം അവരുടേതാണ്. ഉറ്റവരുടെ വിരഹവേദന പേറിക്കൊണ്ട് നേത്രദാനം പ്രാവര്‍ത്തികമാക്കുക എന്നത് അഭിമാനകരവും ശ്രേഷ്ഠവുമാണ്.

യാതൊരുവിധ ചെലവും നേത്രദാനത്തിന് നിങ്ങള്‍ വഹിക്കേണ്ടിവരില്ല. അടുത്തുള്ള നേത്രബാങ്കിലേക്കു വിളിക്കാന്‍ ഒരു ലോക്കല്‍ കോളിന്‍റെ ചെലവുമാത്രമാണു ദാതാവിന്‍റെ കുടുംബത്തിനു വരിക.

ബന്ധുക്കള്‍ അറിയാന്‍

സമ്മതപത്രം നല്കിയ വ്യക്തിയുടെ മരണം ഓരോ സാഹചര്യങ്ങളില്‍ ആയിരിക്കും. ചിലപ്പോള്‍ വീട്ടിലാവാം. മറ്റു ചിലപ്പോള്‍ ആശുപത്രിയിലാവാം. മൃതദേഹം ആള്‍ത്തിരക്കില്ലാത്ത ഒരു മുറിയില്‍ കിടത്തി കണ്ണുകള്‍ അടച്ചുവയ്ക്കണം. മൃതദേഹത്തിന്‍റെ കണ്‍പോളകള്‍ ഉടന്‍തന്നെ അടയ്ക്കുകയും പോളകള്‍ക്കു മുകളിലായി തണുത്ത വെള്ളത്തില്‍ മുക്കിയ പഞ്ഞിയോ തുണിയോ വയ്‌ക്കേണ്ടതുമാണ്. ഇത് കണ്ണുകള്‍ വരണ്ടുപോകാതിരിക്കാന്‍ സഹായിക്കും. തലയിണ ഉപയോഗിച്ചു ശരീരത്തിന്റെ തലഭാഗം അല്പം ഉയര്‍ത്തിവയ്‌ക്കേണ്ടതാണ്. ശരീരം കിടത്തിയിരിക്കുന്ന മുറിയില്‍ ഫാന്‍ ഉപയോഗിക്കാന്‍ പാടില്ല. പിന്നീടു വളരെ വേഗത്തില്‍ ആശുപത്രിയില്‍ വിവരമറിയിക്കണം. മരിച്ച് ആറു മണിക്കൂറിനകം നേത്രപടലം എടുക്കേണ്ടതാണ്. അതുകൊണ്ട് എത്രയും വേഗം അടുത്തുള്ള നേത്രബാങ്കുമായി ബന്ധപ്പെടണം. 1919 എന്ന ബിഎസ്എന്‍എല്‍ ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചാല്‍ അടുത്തുളള നേത്രബാങ്ക് അധികൃതരുമായി ബന്ധപ്പെടാം. വൈകുംതോറും കണ്ണുകളുടെ പ്രവര്‍ത്തനക്ഷമത കുറയും. ഡോക്ടര്‍ വീട്ടിലെത്തി കണ്ണുകളെടുത്തു ശാസ്ത്രീയ സംവിധാനങ്ങളുടെ സഹായത്തോടെ നേത്രബാങ്കില്‍ എത്തിക്കുകയും ഏറ്റവും അര്‍ഹതപ്പെട്ടവര്‍ക്കു അത് നല്‍കുകയും ചെയ്യും.

വിവരങ്ങള്‍: രാജേഷ് രാഘവന്‍
കണ്‍സള്‍ന്റ് ഒപ്‌റ്റോമെട്രിസ്റ്റ് & കോണ്‍ടാക്റ്റ് ലെന്‍സ് സ്‌പെഷലിസ്റ്റ്,
തയാറാക്കിയത്: ടി.ജി.ബൈജുനാഥ്