കായംകുളം: ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട് കാര്‍ത്തികപ്പള്ളി തഹസില്‍ദാരുടെ സാന്നിധ്യത്തില്‍ കൂടിയ യോഗത്തില്‍ ഉത്തരവാദിത്വപ്പെട്ടവര്‍ പങ്കെടുക്കാത്തതിനെച്ചൊല്ലി വിവാദം. ദേശീയപാത കടന്നുപോകുന്ന പ്രദേശങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും മറ്റു സര്‍ക്കാര്‍ വകുപ്പുകളിലെ താലൂക്ക്തല മേധാവികളുടെയും യോഗമാണ് കഴിഞ്ഞദിവസം തഹസില്‍ദാരുടെ സാന്നിധ്യത്തില്‍ കൂടിയത്. ഈ യോഗത്തിലാണ് എംഎല്‍എ, കായംകുളം നഗരസഭാ ചെയര്‍പേഴസ്ണ്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ പങ്കെടുക്കാതിരുന്നത്.
ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ പ്രശ്നപരിഹാരത്തിനു വേണ്ടി രൂപീകരിച്ച താലൂക്കുതലസമിതിയില് എംഎല്‍എയും നഗരസഭാധ്യക്ഷയും പങ്കെടുക്കാതിരുന്നത് നാടിനോട് കാണിച്ച വഞ്ചനയാണെന്ന് ഡിസിസി ജനറല്‍ സെക്രട്ടറിയും മുന്‍സിപ്പല്‍ കൗണ്‍സിലറുമായ എ.പി. ഷാജഹാന് ആരോപിച്ചു.
അശാസ്ത്രീയമായ ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട് ഒരു വര്‍ഷമായി കായംകുളം പട്ടണത്തില്‍ ജനകീയ സമരസമിതിയും രാഷ്ട്രീയപാര്‍ട്ടികളും സമരത്തിലാണ്. ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ഉന്നയിച്ച് പരിഹാരം കാണേണ്ട ജനപ്രതിനിധികള്‍ ജനങ്ങളോടുള്ള കടമയും ഉത്തരവാദിത്വവും മറന്നിരിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
എന്നാല്‍, ആരോപണം വസ്തുതാവിരുദ്ധമാണെന്ന് കായംകുളം നഗരസഭാ ചെയര്‍പേഴ്സണ്‍ പി. ശശികല പറഞ്ഞു. താലൂക്ക്തല വികസന സമിതി യോഗം നടക്കുന്ന അന്ന് രാവിലെയാണ് തപാലില്‍ കത്ത് ലഭ്യമായത്. മുന്‍കൂട്ടി നിശ്ചയിച്ച മീറ്റിങ്ങുകളും കൗണ്‍സിലും ഉണ്ടായതിനാലാണ് ഈ യോഗത്തില്‍ പങ്കെടുക്കുവാന്‍ സാധിക്കാഞ്ഞത്. ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള പോരായ്മകള്‍ പരിഹരിക്കുന്നതിനായി കൗണ്‍സിലില്‍ പ്രമേയം പാസാക്കുകയും ആയത് മുഖ്യമന്ത്രി, കേന്ദ്ര പൊതുമരാമത്ത് വകുപ്പ് മന്ത്രി, ജില്ലാ കളക്ടര്‍, നാഷണല്‍ ഹൈവേ അതോറിറ്റി തുടങ്ങിയവര്ക്കെല്ലാവര്ക്കും തന്നെ നഗരസഭ നല്കിയിട്ടുള്ളതാണ്.
നഗരസഭാധ്യക്ഷയുടെ വിശദീകരണം തെറ്റെന്ന ആരോപണവുമായി വീണ്ടും കോണ്‍ഗ്രസ് രംഗത്തെത്തി. 15ന് കത്ത് കിട്ടിയിട്ടും യോഗത്തില്‍ പങ്കെടുക്കാതെ ചെയര്‍പേഴസ്ണ്‍ 19ന് യാത്ര പോയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ദേശീയപാത നിര്‍മാണം സംബന്ധിച്ച താലൂക്കുതല സമിതിയില്‍ പങ്കെടുക്കാതിന്റെ ജാള്യത മറയ്ക്കാനാണു തപാല്‍ വൈകി കിട്ടിയെന്നു നഗരസഭാധ്യക്ഷ പറയുന്നതെന്ന് യുഡിഎഫ് ആരോപിച്ചു.
19ന് വൈകിട്ട് ഏഴിനാണ് ചില നഗരസഭ അംഗങ്ങളും ഉദ്യോഗസ്ഥരുമായി ചെയര്‍പഴ്സനും സെക്രട്ടറിയും ബെംഗളൂരുവിന് പോയത്. ദേശീയപാതയിലെ വെള്ളക്കെട്ടിന് പരിഹാരം ഉണ്ടാക്കാനാണ് പ്രധാനമായും ഇത്തരമൊരു സമിതിയെ നിയോഗിച്ചതെന്നിരിക്കെ നഗരസഭ യുടെ പ്രതിനിധികള്‍ ആരും പങ്കെടുത്തില്ലെന്നതു കനത്ത വീഴ്ചയാണന്നും യുഡിഎഫ് ആരോപിച്ചു. യോഗത്തില്‍ പങ്കെടുക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് എംഎല്‍എയും വ്യക്തമാക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു.
വിഷയത്തില്‍ ഇപ്പോള്‍ ആരോപണ ്രത്യാരോപണങ്ങളുമായി വിവാദം കത്തുകയാണ്. ദേശീയപാതയോരത്തെ താമസക്കാരും വ്യാപാരികളും ആറുവരിപ്പാതയുടെ നിര്‍മാണവുമായി ബന്ധപ്പെട്ടു നേരിടുന്ന ബുദ്ധിമുട്ടുകള്‍ ഉടന്‍ പരിഹരിക്കാമെന്ന് ദേശീയപാതാ അതോിറ്റിയും നിര്‍മാണക്കരാറുകാരും കഴിഞ്ഞ ദിവസം കൂടിയ യോഗത്തില്‍ ഉറപ്പുനല്‍കിയിരുന്നു.
തഹസില്‍ദാര്‍ കണ്‍വീനറും എംപി, എംഎല്‍എമാര്‍, പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, ദേശീയപാത അഥോറിറ്റി, ജല അഥോറിറ്റി, വൈദ്യുതി ബോര്‍ഡ്, ജലസേചനവകുപ്പ്, പോലീസ്, മോട്ടോര്‍വാഹന വകുപ്പ്, ദേശീയപാത നിര്‍മാണ കമ്പനി പ്രതിനിധികള്‍ എന്നിവര്‍ അംഗങ്ങളായി സമിതി രുപവത്കരിച്ചിട്ടുണ്ട്.
ഈ സമിതി എല്ലാ ആഴ്ചയിലും യോഗം ചേര്‍ന്ന് പരാതികള്‍ വിലയിരുത്തി പരിഹരിക്കാന്‍ കളക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ആദ്യ യോഗമാണ് കഴിഞ്ഞ ദിവസം കാര്‍ത്തികപ്പള്ളി തഹസില്‍ദാരുടെ സാന്നിധ്യത്തില്‍ നടന്നത്.