Monday, February 6, 2023 12:09 AM IST
നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്റ്
ആദായനികുതിയിലെ വകുപ്പ് 115 ബി.എ.സി.യിൽ 1 എ എന്ന ഉപവകുപ്പ് തുടങ്ങി അതിൽ ആദായനികുതിയ്ക്കായി ഒരു പുതിയ സ്ലാബ് സിസ്റ്റം ഏർപ്പെടുത്തി. 2020 ലെ ബജറ്റിൽ നികുതി നിയമത്തിൽ ഒരു പുതിയ സ്ലാബ് കൊണ്ട് വന്നിരുന്നു. പുതിയ സ്ലാബ് ലാഭകരമെന്ന് തോന്നുന്നവർക്ക് പ്രത്യേക അപേക്ഷ നൽകി ആ സ്ലാബ് തെരഞ്ഞെടുക്കാമായിരുന്നു.
അപേക്ഷ നൽകിയില്ലെങ്കിൽ ഡീഫാൾട്ടായി പഴയ സിസ്റ്റം തന്നെ നിലനിന്നുപോന്നിരുന്നു. എന്നാൽ, പുതിയ നിയമം അനുസരിച്ച് 2023 ലെ ബജറ്റിൽ കൊണ്ടുവന്ന പുതിയ സ്ലാബാണ് ഡീഫോൾട്ടായി എല്ലാവർക്കും അനുവർത്തിക്കേണ്ടത്. പഴയ സ്ലാബ് വേണമെന്ന് നിർബന്ധം ഉള്ളവർ പ്രത്യേക അപേക്ഷ നൽകി അത് തെരഞ്ഞെടുക്കാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. പുതിയ സ്ലാബ് അനുസരിച്ച് വ്യക്തികൾക്കും ഹിന്ദു അവിഭക്തകുടുംബങ്ങൾ, സഹകരണ സംഘങ്ങൾ ഒഴികെയുള്ള കൂട്ടായ്മകൾ എന്നിവക്കുള്ള നിരക്കുകൾ താഴെ കൊടുക്കുന്നു.
ആകെ വരുമാനം നികുതി നിരക്ക്
1) 300,000 രൂപവരെ 0
2) 300001 രൂപ മുതൽ
600000 രൂപ വരെ 5%
3) 600001 രൂപ മുതൽ
9,00,000 രൂപ വരെ 10%
4) 9,00,001 രൂപ മുതൽ
12,00,000 രൂപ വരെ 15%
5) 12,00,001 രൂപ മുതൽ 20%
15,00,000 രൂപ വരെ
6) 15,00,000 രൂപക്ക് മുകളിൽ 30%
പ്രത്യേക അപേക്ഷ നൽകിയില്ലെങ്കിൽ പുതിയ നിരക്കുതന്നെ സ്വാഭാവികനിരക്കായി കണക്കാക്കുന്നതാണ്. എന്നാൽ, ബിസിനസിൽ നിന്നും പ്രഫഷണിൽ നിന്നും വരുമാനം ഉള്ളവർ പഴയ സിസ്റ്റം അനുവർത്തിക്കണമെങ്കിൽ പ്രത്യേക അപേക്ഷ നൽകേണ്ടതുണ്ട്. അങ്ങനെ തെരഞ്ഞടുക്കുന്ന പക്ഷം പിന്നീടുള്ള വർഷങ്ങളിലും അതുതന്നെ പിന്തുടരണം എന്നുണ്ട്. എന്നാൽ, ഒരിക്കൽ മാത്രം അവർ അനുവർത്തിക്കുന്ന സിസ്റ്റത്തിൽ നിന്നും പുതിയ സിസ്റ്റത്തിലേക്ക് മാറുവാൻ അവസരം ലഭിക്കും. എന്നാൽ ബിസിനസിൽ നിന്നും പ്രഫഷനിൽ നിന്നും വരുമാനം ഇല്ലാത്തവർക്ക് റിട്ടേണ് ഫയൽ ചെയ്യുന്നതിന് മുന്പ് ഏത് രീതി വേണമെങ്കിലും തെരഞ്ഞെടുക്കാം.
പുതിയ രീതി തെരഞ്ഞെടുത്താൽ 7 ലക്ഷം രൂപ വരെ കിഴിവ്
പുതിയ രീതി തെരഞ്ഞെടുക്കുന്ന നികുതിദായകർക്ക് 7 ലക്ഷം രൂപ വരെ നികുതി ഒഴിവുണ്ട്. 87 എ അനുസരിച്ചുള്ള റിബേറ്റ് ആണ് ഇവക്ക് ലഭിക്കുന്നത്. പഴയ സിസ്റ്റം പിന്തുടർന്നവർക്ക് 5 ലക്ഷം വരെയാണ് നികുതി ഇളവ് ലഭിക്കുന്നത്. 5 ലക്ഷം രൂപക്ക് മുകളിൽ വരുമാനം ഉണ്ടെങ്കിൽ അവർ നികുതി നൽകേണ്ടതുണ്ട്. പുതിയ നികുതി സന്പ്രദായം തെരഞ്ഞെടുക്കുന്നവർക്ക് 7 ലക്ഷം രൂപ വരെ നികുതി ഒഴിവ് ലഭിക്കുന്പോൾ സെസ്സുൾപ്പെടെ 26000/- രൂപയുടെ ആനുകൂല്യം ആണ് ലഭിക്കുന്നത്. എന്നാൽ വരുമാനം 7,00,001 രൂപ ആണെങ്കിൽ ഈ ആനുകൂല്യം ലഭിക്കില്ല.
പഴയ സിസ്റ്റം അനുവർത്തിക്കുന്നവർക്ക് ഭവനവായ്പയുടെ പലിശ, 80 സി പ്രകാരം ലഭിക്കുന്ന ഭവനവായ്പയുടെ മുതലിന്റെ തിരിച്ചടവ്, ലൈഫ് ഇൻഷുറൻസ് പ്രീമിയം, മെഡിക്ലെയിം പോളിസികൾ മുതലായവ പരിധിക്ക് അകത്ത് നിന്നുകൊണ്ട് ചിലവായി കാണിക്കാമായിരുന്നു. സ്റ്റാൻഡേർഡ് ഡിഡക്ഷനും ശന്പളത്തിൽ നിന്നും കിഴിക്കാമായിരുന്നു. എന്നാൽ പുതിയ സിസ്റ്റം പിന്തുടരുന്നവർക്ക് സ്റ്റാൻഡേർഡ് ഡിഡക്ഷനും ഫാമിലി പെൻഷന് ലഭിക്കുന്ന കിഴിവും 80 സിസിഡി അനുസരിച്ചുള്ള കിഴിവും 80 ജെജഐഎ പ്രകാരമുള്ള കിഴിവും മാത്രമേ അനുവദിച്ചുകിട്ടുകയുള്ളൂ.
അനുമാന നികുതിക്കുള്ള പരിധി വർധിപ്പിച്ചു
44 എ.ഡി. വകുപ്പനുസരിച്ച് 2 കോടി വരെ വറ്റുവരവുള്ളവർ കണക്കുബുക്കുകൾ സൂക്ഷിക്കണം എന്ന് നിർബന്ധമില്ലായിരുന്നു. പകരം വിറ്റുവരവിന്റെ 6% / 8% വരുമാനം നിശ്ചയിച്ച് അതിന്റെ നികുതി അടച്ചാൽ മതിയായിരുന്നു. വിറ്റുവരവ് ബാങ്കിലൂടെ ആണ് വരുന്നതെങ്കിൽ 6% ഉം അല്ലെങ്കിൽ 8% ആയിരുന്നു വരുമാനമായി അനുമാനിക്കേണ്ടത്. എന്നാൽ 2023 ലെ ബജറ്റിൽ 2 കോടി എന്നത് 3 കോടി രൂപ ആക്കി ഉയർത്തിയിട്ടുണ്ട്. എന്നാൽ ഇത് ലഭിക്കുന്നതിന് വിറ്റുവരവിന്റെ 5% ൽ കൂടുതൽ ക്യാഷായി സ്വീകരിക്കാൻ പാടില്ല എന്ന ഒരു നിബന്ധന കൂടി വച്ചിട്ടുണ്ട്. അല്ലാത്തവർക്ക് പഴയ ലിമിറ്റ് പിന്തുടരേണ്ടി വരും.
അതുപോലെ തന്നെ പ്രഫഷണൽസിന് അനുമാനനികുതി അടച്ച് റിട്ടേണ് ഫയൽ ചെയ്യുന്നതിനുള്ള വരവിന്റെ പരിധി 50 ലക്ഷം രൂപ ആയിരുന്നത് 75 ലക്ഷം രൂപയിലേക്ക് ഉയർത്തിയിട്ടുണ്ട്. പക്ഷേ, ഇവിടെയും ആകെ വരവിന്റെ 5% ൽ കൂടുതൽ ക്യാഷായി സ്വീകരിക്കുവാൻ പാടില്ല എന്ന നിബന്ധന കൂടി വെച്ചിട്ടുണ്ട്. പ്രൊഫഷണലുകൾ മൊത്തം വരവിന്റെ 50% ആണ് വരുമാനം ആയി കണക്കാക്കേണ്ടത്.
ഇൻഷുറൻസ് പോളിസിയിൽ നിന്നു കിട്ടുന്ന തുക
വാർഷിക പ്രീമിയം 5 ലക്ഷം രൂപയിൽ കൂടുതലാണ് അടക്കുന്നതെങ്കിൽ 1-4-2023 ന് ശേഷം എടുക്കുന്ന ലൈഫ് ഇൻഷുറൻസ് പോളിസികൾ മെച്ച്യുരിറ്റിയിൽ എത്തുന്പോൾ നികുതി നൽകേണ്ടി വരും. ഏതെങ്കിലും വർഷം പ്രീമിയം തുക 5 ലക്ഷം രൂപയിൽ കൂടുതലായാൽ ആനുകൂല്യം നഷ്ടപ്പെടും. എന്നാൽ പോളിസി ഉടമ മരണപ്പെട്ടാൽ ഇത് ബാധകമല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.