ഓഹരി അവലോകനം / സോണിയ ഭാനു
വിദേശനിക്ഷേപകരുടെ തിരിച്ചുവരവ് ഓഹരി ഇൻഡെക്സുകളുടെ തിളക്കം വർധിപ്പിച്ചെങ്കിലും ആ പിന്തുണയിൽ അധികനാൾ വിശ്വാസം അർപ്പിക്കാനാവുമോ ? കഴിഞ്ഞ കുറച്ചുദിവസങ്ങളിൽ വിദേശഓപ്പറേറ്റർമാരെ ഇന്ത്യലേക്ക് ആകർഷിച്ച ഘടകമെന്താണ്, ഇവിടെ പ്രത്യകിച്ച് പുതുതായി ഒന്നും സംഭവിച്ചില്ല, ആകെ ഉണ്ടായതു കോവിഡ് ബാധിതരുടെ വർധനയാണ്. കോർപറേറ്റ് മേഖലയിൽനിന്നുള്ള ത്രൈമാസ റിപ്പോർട്ടുകളെത്തിയെങ്കിലും അവയൊന്നുമല്ല ഫണ്ടുകളുടെ മനസിൽ. ഡോളർ സൂചിക തളരുകയാണ്, കൈവശമുള്ള യുഎസ് നാണയം എവിടെയെങ്കിലും നിക്ഷേപിച്ചില്ലെങ്കിൽ നഷ്ടസാധ്യത ഉയരും. ഇത് ഒഴിവാക്കാൻ അവർ വിവിധ രാജ്യങ്ങളിൽ ഇറങ്ങി പുതിയ ബാധ്യതകൾ ഏറ്റെടുക്കുകയാണ്.
വിദേശ ഓപ്പറേറ്റർമാർ ഏകദേശം 7800കോടി രൂപയുടെ ഓഹരികൾ കഴിഞ്ഞവാരം വാങ്ങി. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ ഈ അവസരത്തിൽ 5323കോടി രൂപയുടെ വിൽപ്പന നടത്തി.
ഇന്ത്യൻ ഓഹരി ഇൻഡെക്സുകൾ ആറാം വാരത്തിലും തമ്പുരാൻ പട്ടം നിലനിർത്തുകയാണ്. നിഫ്റ്റി 292 പോയിന്റും സെൻസെക്സ് 1109 പോയിന്റും ഉയർന്നു. ഒരു മാസത്തിനിടെ എൻഎസ്ഇ 888 പോയിന്റും ബിഎസ്ഇ 3260 പോയിന്റും കയറി. അതേസമയം ജൂൺ പതിനഞ്ചിനുശേഷം സെൻസെക്സ് 4348 പോയിന്റും നിഫ്റ്റി 1222 പോയിന്റും വാരിക്കൂട്ടി. എല്ലാത്തിലും ഉപരി മാർച്ചിലെ തകർച്ചയിൽനിന്നും രണ്ട് ഇൻഡെക്സുകളും 50 ശതമാനം ഉയർന്നു.
10,901ൽനിന്ന് തുടങ്ങിയ പ്രയാണം നിഫ്റ്റിയെ 11,239വരെ എത്തിച്ചെങ്കിലും വ്യാപാരം അവസാനിക്കുമ്പോൾ സൂചിക 11,194 പോയിന്റിലാണ്. നിർണായക പ്രതിരോധങ്ങൾ പലതും തകർക്കാനായതു ബുൾ ഇടപാടുകാർക്ക് ആത്മവിശ്വാസം പകർന്നു. മുൻവാരം സൂചിപ്പിച്ച രണ്ടാം പ്രതിരോധമായ 11,169നു മുകളിൽ വ്യാപാരാന്ത്യം നിഫ്റ്റിക്ക് ഇടം കണ്ടത്താനായതു നേട്ടമായി വിലയിരുത്താം. ഈവാരം 11,304-11,414 പോയിന്റ് ലക്ഷ്യമാക്കി നിഫ്റ്റി സഞ്ചരിക്കാം. 11,018-10,842 പോയിന്റിൽ സപ്പോർട്ടുണ്ട്. ഡെറിവേറ്റീവ് മാർക്കറ്റിൽ വ്യാഴാഴ്ച ജൂലൈ സീരീസ് സെറ്റിൽമെന്റാണ്.
നിഫ്റ്റിയുടെ മറ്റു സാങ്കേതിക ചലനങ്ങൾ വിലയിരുത്തിയാൽ ഡെയ്ലി, വീക്ക്ലി ചാർട്ടുകളിൽ സൂപ്പർ ട്രെൻഡ്, പാരാബോളിക് എസ്എആർ എന്നിവ ബുള്ളിഷാണ്. ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്, സ്ലോ സ്റ്റോക്കാസ്റ്റിക്, സ്റ്റോക്കാസ്റ്റിക് ആർഎസ് ഐ എന്നിവ ഓവർബോട്ട് മേഖലയിലാണ്.
ബോംബെ സെൻസെക്സ് 38,000ന്റെ തിളക്കത്തിലാണ്. ബിഎസ്ഇയിൽ വെള്ളിയാഴ്ച ഇടപാടുകൾ നടന്ന മൊത്തം ഓഹരികളിൽ 1053 എണ്ണത്തിന്റെ നിരക്ക് ഉയർന്നപ്പോൾ 1553 ഓഹരികൾക്കു തിരിച്ചടി നേരിട്ടു. 1511ഓഹരികളുടെ വിലയിൽ മാറ്റം സംഭവിച്ചില്ല.
സെൻസെക്സ് 37,020ൽനിന്നു 38,235 പോയിന്റ്വരെ കയറിയെങ്കിലും ക്ലോസിംഗിൽ 38,129ലാണ്. ഈവാരം ആദ്യകടമ്പ 38,514ലാണ്. നിഫ്റ്റി ഫ്യൂച്ചറിലെ സെറ്റിൽമെന്റ് വേളയിൽ സെൻസെക്സിനു 38,899ലെ പ്രതിരോധം തകർക്കാനായാൽ 38,949വരെ മുന്നേറാം. എന്നാൽ ആദ്യ പ്രതിരോധത്തിൽ ആടിയുലഞ്ഞാൽ 37,464ലേക്കും തുടർന്ന് 36,799ലേക്കും തിരുത്തലിനു ശ്രമിക്കാം.
ഒരു മാസമായി ഡോളർ പ്രമുഖ നാണയങ്ങൾക്കുമുന്നിൽ തളരുകയാണ്. ഡോളറിന്റെ ദുർബലാവസ്ഥ മറികടക്കാൻ വികസ്വര രാജ്യങ്ങളിലേക്ക് ഫണ്ടുകൾ പണമൊഴുക്ക് വർധിപ്പിച്ചു. 2003-2007 കാലയളവിലും സമാനമായ അവസ്ഥയായിരുന്നു.
ഏതാനും ആഴ്ചകളിൽ ഇന്ത്യയിലേക്ക് വിദേശ ഓപ്പറേറ്റർമാർ പണം ഒഴുക്കുന്നതിനു പിന്നിലും ഇതേകാരണമാണ്. ഡോളർ സൂചിക മാർച്ചിലെ 102 പോയിന്റിൽനിന്ന് ഇതിനകം 94.34 പോയിന്റായി. ഡോളർ സൂചികയ്ക്ക് 92.96ൽ താങ്ങ് പ്രതീക്ഷിക്കാം. വിനിമയവിപണിയിൽ രൂപയുടെ ചലനങ്ങൾ വിലയിരുത്തിയാൽ നിലവിലെ 74.76ൽനിന്നു 74.20വരെ ശക്തിപ്രാപിക്കാം.
സ്വർണവില 2011നുശേഷം ആദ്യമായി 1907 ഡോളർ വരെ കയറി. ന്യൂയോർക്കിൽ തുടർച്ചയായ ഏഴാം വാരവും സ്വർണം മികവിലാണ്. ട്രോയ് ഔൺസിന് 1902 ഡോളറിൽ എത്തിയ സ്വർണത്തിന് 1935 ഡോളറിലും 1968 ഡോളറിലും പ്രതിരോധമുണ്ട്. വിപണിയുടെ താങ്ങ് 1840 ഡോളറിലാണ്. എംസിഎക്സിൽ സ്വർണവില 50,936 രൂപവരെ ഉയർന്നശേഷം ക്ലോസിംഗിൽ 50,010ലാണ്. സാങ്കേതിക ചലനങ്ങൾ വിലയിരുത്തിയാൽ ഈവാരവും നേട്ടം നിലനിർത്താം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.