കുടിയേറ്റക്കാരുടെ നിയമ പരിരക്ഷ റദ്ദാക്കാൻ ട്രംപിന് സുപ്രീംകോടതിയുടെ അനുമതി
Saturday, May 31, 2025 11:17 PM IST
വാഷിംഗ്ടൺ ഡിസി: വെനസ്വേല, ക്യൂബ, ഹെയ്തി, നിക്കരാഗ്വ എന്നീ രാജ്യങ്ങളിൽനിന്നുള്ള കുടിയേറ്റക്കാരുടെ നിയമപരിരക്ഷ റദ്ദാക്കാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനു യുഎസ് സുപ്രീംകോടതി അനുമതി നല്കി. ഈ രാജ്യങ്ങളിൽനിന്നുള്ള 5.32 ലക്ഷം കുടിയേറ്റക്കാരെ അമേരിക്കയിൽനിന്നു നാടുകടത്താനുള്ള ട്രംപിന്റെ ശ്രമങ്ങൾക്ക് ഊർജം പകരുന്നതാണു വിധി.
ഇമിഗ്രേഷൻ പരോൾ എന്ന പ്രത്യേക സംവിധാനം ഉപയോഗിച്ച് ഇവരെ അമേരിക്കയിൽ തങ്ങാൻ അനുവദിച്ചത് മുൻ പ്രസിഡന്റ് ജോ ബൈഡനാണ്. ട്രംപ് ജനുവരിയിൽ അധികാരമേറ്റയുടൻ ഇമിഗ്രേഷൻ പരോൾ റദ്ദാക്കാൻ ഉത്തരവിട്ടിരുന്നു.
എന്നാൽ, ബോസ്റ്റണിലെ യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി ഇന്ദിര തൽവാനി ട്രംപിന്റെ നീക്കം തടഞ്ഞ് ഉത്തരവ് പുറപ്പെടുവിച്ചു. ഈ ഉത്തരവ് തടഞ്ഞുകൊണ്ടാണു സുപ്രീംകോടതി വിധി പ്രസ്താവിച്ചിരിക്കുന്നത്.
മൂന്നര ലക്ഷം വെനസ്വേലൻ കുടിയേറ്റക്കാർക്കു നാടുകടത്തലിൽനിന്നു സംരക്ഷണം അനുവദിച്ച ബൈഡൻ ഭരണകൂടത്തിന്റെ നടപടി റദ്ദാക്കാനും അമേരിക്കൻ സുപ്രീംകോടതി ഈ മാസം 19ന് പ്രസിഡന്റ് ട്രംപിന് അനുമതി നല്കിയിരുന്നു.