ചാരവൃത്തി: രാജസ്ഥാൻ സ്വദേശി അറസ്റ്റിൽ
Saturday, May 31, 2025 2:29 AM IST
ന്യൂഡൽഹി: പാക്കിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ചു രാജസ്ഥാൻ സ്വദേശിയായ ഖാസിമിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു.
പാക്കിസ്ഥാന്റെ രഹസ്യാന്വേഷണ ഏജൻസിയായ ഇന്റർ സർവീസസ് ഇന്റലിജൻസിനു (ഐഎസ് ഐ) വേണ്ടി ചാരവൃത്തി നടത്തിയെന്നു സംശയിക്കുന്ന ഇയാളെ രാജസ്ഥാനിലെ മേവാത്ത് മേഖലയിൽനിന്നാണ് അറസ്റ്റ് ചെയ്തത്. മുപ്പത്തിനാലുകാരനായ ഇയാൾ രണ്ടു തവണ പാക്കിസ്ഥാൻ സന്ദർശിച്ചിട്ടുണ്ടെന്നും ഇന്ത്യൻ നിർമിത സിം കാർഡുകൾ ഐഎസ്ഐ ഉദ്യോഗസ്ഥർക്കുവേണ്ടി ചാരവൃത്തിക്കു നൽകിയിട്ടുണ്ടെന്നുമാണ് പോലീസിന്റെ കണ്ടെത്തൽ.
പാക്കിസ്ഥാനിൽ പരിശീലനം
ഖാസിമിനു ലാഹോറിൽനിന്ന് ചാരവൃത്തിയിൽ പരിശീലനം ലഭിച്ചിട്ടുണ്ടെന്നും ഇന്ത്യൻ സൈനിക കേന്ദ്രങ്ങളിൽനിന്ന് അതിനിർണായക വിവരങ്ങൾ ശേഖരിക്കുന്നതിനുവേണ്ടി ഇയാളെ ചുമതലപ്പെടുത്തിയിരുന്നുവെന്നും അധികൃതർ പറയുന്നു.
ഖാസിം പാക്കിസ്ഥാനിലേക്ക് ആദ്യം 2024 ഓഗസ്റ്റിലും രണ്ടാമതായി ഈ വർഷം മാർച്ചിലും പോയിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഈ സന്ദർശനങ്ങൾക്കിടെ 90 ദിവസം ഖാസിം പാക്കിസ്ഥാനിൽ തങ്ങുകയും ഐഎസ്ഐ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഈ ഐഎസ്ഐ ഉദ്യോഗസ്ഥർ പാക്കിസ്ഥാൻ ഹൈക്കമ്മീഷനിലെ അധികൃതരുമായി നേരിട്ട് ആശയവിനിമയം നടത്തിയതായും പോലീസ് കരുതുന്നു.
ഇന്ത്യൻ മൊബൈൽ നന്പറുകൾ പാക്കിസ്ഥാൻ ചാരന്മാർ ദുരുപയോഗിക്കുന്നുവെന്ന രഹസ്യവിവരം സ്പെഷൽ സെല്ലിനു കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ലഭിച്ചതോടെയാണ് ഖാസിമിനെതിരായ അന്വേഷണത്തിന് തുടക്കമാകുന്നതെന്ന് സ്പെഷൽ സെല്ലിന്റെ അഡീഷണൽ എസ്പി അറിയിച്ചു.
സന്ദേശം വാട്സ്ആപ്പ് വഴി
പാക്കിസ്ഥാൻ ചാരന്മാർ വാട്സ്ആപ്പ് ഉപയോഗിച്ചാണ് സൈനിക കേന്ദ്രങ്ങളെക്കുറിച്ചും സർക്കാർ സ്ഥാപനങ്ങളെയുംകുറിച്ചുള്ള സുപ്രധാന വിവരങ്ങൾ കൈക്കലാക്കാൻ ഇന്ത്യക്കാരുമായി ആശയവിനിമയം നടത്തിയത്. കൂടുതൽ അന്വേഷണത്തിൽനിന്ന് സിമ്മുകൾ ഇന്ത്യയിൽനിന്നു വാങ്ങിയതാണെന്നും ഇന്ത്യക്കാരുടെ സഹായത്തോടെ അതിർത്തി കടത്തിയതാണെന്നും തെളിഞ്ഞു.
പിന്നീട് അന്വേഷണത്തിൽ ഖാസിമിന്റെ പേര് ഉയർന്നുവരികയും ഇയാൾ പാക്കിസ്ഥാനിലേക്ക് നടത്തിയ യാത്രകളിലേക്ക് സംശയമുന നീളുകയും ചെയ്തു. വിശദമായ അന്വേഷണത്തിനൊടുവിൽ ഖാസിമിന്റെ ഐഎസ്ഐ ബന്ധം തെളിയുകയായിരുന്നു. ഗൂഢാലോചനയിൽ ഉൾപ്പെട്ട മറ്റ് ഇന്ത്യക്കാരെ തിരിച്ചറിയാൻ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
രണ്ടു ലക്ഷം രൂപ കൈപ്പറ്റി
അതിനിടെ, പഹൽഗാം ഭീകരാക്രമണത്തിന് ഒരാഴ്ച മുന്പുമാത്രമാണ് ഇയാൾ പാക്കിസ്ഥാനിൽനിന്ന് ഇന്ത്യയിലെത്തിയതെന്നു ചോദ്യംചെയ്യലിൽ തെളിഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ചാരവൃത്തിക്കായി ഇയാൾ രണ്ടു ലക്ഷം പാക്കിസ്ഥാൻ രൂപ വിവിധ ഗഢുക്കളായി കൈപ്പറ്റിയിട്ടുണ്ടെന്നും വ്യക്തമായിട്ടുണ്ട്.
പഹൽഗാം ഭീകരാക്രമണത്തിനു ശേഷം ചാരന്മാരെല്ലാം പിടിയിലാകുന്നതു കണ്ടാണ് ഫോണിൽനിന്ന് വിവരങ്ങളെല്ലാം നീക്കം ചെയ്തതെന്ന് ഇയാൾ പറഞ്ഞു. ഫോണ് ഫോറൻസിക് പരിശോധനയ്ക്കു വിധേയമാക്കി ഖാസിമിനു ഇന്ത്യയിലും പാക്കിസ്ഥാനിലുമുള്ള ബന്ധങ്ങൾ കണ്ടെത്താനാണ് പോലീസ് ശ്രമം.