കൈക്കൂലിക്കേസിൽ ഇഡി ഡെപ്യൂട്ടി ഡയറക്ടർ അറസ്റ്റിൽ
Saturday, May 31, 2025 2:29 AM IST
ന്യൂഡൽഹി: കൈക്കൂലിക്കേസിൽ ഒഡീഷയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉന്നത ഉദ്യോഗസ്ഥനെ സിബിഐ അറസ്റ്റ് ചെയ്തു. കേസിൽനിന്നൊഴിവാക്കാൻ ക്വാറി ഉടമയിൽനിന്ന് 20 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് അറസ്റ്റ്. ഇഡി ഒഡീഷ ഡെപ്യൂട്ടി ഡയറക്ടർ ചിന്തൻ രഘുവൻശിയാണ് അറസ്റ്റിലായത്.
ധെങ്കനാൽ സ്വദേശിയായ ക്വാറി ഉടമ രതികാന്ത് റൗത്തിൽനിന്ന് അഞ്ച് കോടി രൂപയാണു കൈക്കൂലിയായി ആവശ്യപ്പെട്ടിരുന്നത്. കൈക്കൂലി തുകയുടെ ആദ്യഗഡു രതികാന്തിൽനിന്നു വാങ്ങാൻ പോകുന്നുവെന്ന വിവരത്തെത്തുടർന്നാണ് സിബിഐ ചിന്തൻ രഘുവൻഷിയെ കുടുക്കിയത്.
കഴിഞ്ഞ മാർച്ചിൽ ഭുവനേശ്വറിലെ ഇഡി ഓഫീസിൽ രതികാന്തിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. കേസിൽനിന്ന് ഒഴിവാക്കണമെങ്കിൽ ഭഗ്തിയെന്ന ആളെ കാണാൻ രഘുവൻഷി ചേംബറിലേക്കു വിളിച്ചുവരുത്തി തന്നോട് ആവശ്യപ്പെട്ടതായി രതികാന്ത് പറയുന്നു. ഭഗ്തി പിന്നീട് തന്നെ നിരന്തരം ബന്ധപ്പെടുകയും കൈക്കൂലി പണം നൽകാൻ സമ്മർദം ചലുത്തുകയും ചെയ്തു.
മേയ് മാസം 27നു തന്നെ കാണാനെത്തിയ ഭഗ്തി തന്റെ ആശുപത്രി ജപ്തി ചെയ്യാതിരിക്കാനും അറസ്റ്റ് ചെയ്യാതിരിക്കാനും കേസ് ഒത്തുതീർപ്പാക്കാനും രഘുവൻശി അഞ്ച് കോടി രൂപ ആവശ്യപ്പെട്ടതായി അറിയിച്ചു.
ഇത്രയും വലിയ തുക നൽകാൻ കഴിയില്ലെന്നറിയിച്ചപ്പോൾ രഘുവൻശിയുമായി സംസാരിക്കാൻ ഭഗ്തി നിർദേശിച്ചു. ഇതോടെ കൈക്കൂലി തുക രണ്ട് കോടിയായി കുറച്ചെന്നും സിബിഐ എഫ്ഐആറിൽ പറയുന്നു.