അഭിപ്രായസ്വാതന്ത്ര്യം ; ന്യായമായ നിയന്ത്രണങ്ങൾക്ക് വിധേയമെന്ന് സുപ്രീംകോടതി
Saturday, May 31, 2025 1:30 AM IST
ന്യൂഡൽഹി: അഭിപ്രായസ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും ഭരണഘടന ഉറപ്പു നൽകുന്നു എന്നതിൽ സംശയമില്ല. എന്നാൽ അത് ന്യായമായ നിയന്ത്രണങ്ങൾക്ക് പരിമിതപ്പെട്ടിരിക്കുന്നുവെന്ന് സുപ്രീംകോടതി.
ജസ്റ്റീസ് ബേല എം. ത്രിവേദിക്കെതിരേ അപകീർത്തിപരമായ പരാമർശം നടത്തിയ വീഡിയോ എത്രയും വേഗം പിൻവലിക്കാൻ ഉത്തരവിട്ടുകൊണ്ടായിരുന്നു സുപ്രീംകോടതിയുടെ ഈ പരാമർശം.
ജസ്റ്റീസിനെതിരേ അപകീർത്തി പരാമർശം നടത്തിയ ഛത്തീസ്ഗഡ് ആസ്ഥാനമായുള്ള മാധ്യമപ്രവർത്തകനും യുട്യൂബറുമായ അജയ് ശുക്ലയ്ക്കെതിരേ സുപ്രീംകോടതി സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ജസ്റ്റീസ് ബേല എം. ത്രിവേദിയെ "ഗോദി ജഡ്ജി’ എന്നായിരുന്നു "വാർപ്രാഡ് മീഡിയ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ’ ഉടമസ്ഥതയിലുള്ള യുട്യൂബ് ചാനലിലെ പരിപാടിയിൽ ശുക്ല വിശേഷിപ്പിച്ചത്.
വ്യാപകമായി പ്രചരിക്കാൻ സാധ്യതയുള്ള ഇത്തരം പരാമർശങ്ങൾ നിയമസംവിധാനത്തിന് അപകീർത്തി വരുത്തുമെന്ന് ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ്, ജസ്റ്റീസുമാരായ അഗസ്റ്റിൻ ജോർജ് മസിഹ്, അതുൽ എസ്. ചന്ദ്രുകർ എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു.
കേന്ദ്ര സർക്കാരിന്റെ താത്പര്യങ്ങൾക്ക് പിന്തുണ നൽകുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും വിശേഷിപ്പിക്കുന്ന പദമാണിത്. ഇത്തരം പരാമർശങ്ങൾ വളരെ ഗൗരവതരമാണെന്നാണ് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചത്.
ജൂണ് ഒൻപതിനാണ് ജസ്റ്റീസ് ബേല എം. ത്രിവേദി സുപ്രീംകോടതിയിൽനിന്നു വിരമിക്കുന്നത്. എന്നാൽ കോടതി അവധിക്ക് പിരിയുന്നതുപ്രമാണിച്ച് മേയ് 16 ന് ജസ്റ്റീസിന്റെ വിടവാങ്ങൽ ചടങ്ങ് സുപ്രീംകോടതിയിൽ നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ശുക്ല യൂട്യൂബിൽ പ്രസിദ്ധപ്പെടുത്തിയ വീഡിയോയുടെ അടിക്കുറിപ്പിലാണ് "ഗോദി ജഡ്ജി’ എന്ന പരാമർശം നടത്തിയത്.