ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അഞ്ചു ദിവസത്തെ സന്ദർശനത്തിനായി ഇന്ന് അമേരിക്കയിലേക്ക്. ഐക്യരാഷ്ട്ര പൊതുസഭയിൽ പങ്കെടുക്കാനും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി നിർണായക ചർച്ചകൾക്കുമായാണു പ്രധാനമായും മോദിയുടെ യാത്ര.
അമേരിക്കൻ പ്രസിഡന്റ് ബൈഡൻ, വൈസ് പ്രസിഡന്റ് കമല ഹാരിസ് എന്നിവർക്കു പുറമെ യുഎൻ പൊതുസഭാ സമ്മേളനത്തിനെത്തുന്ന വിവിധ രാഷ്ട്രനേതാക്കളുമായും മോദി ചർച്ച നടത്തും.
വെള്ളിയാഴ്ചയാണു ബൈഡനുമായുള്ള മോദിയുടെ തന്ത്രപ്രധാന കൂടിക്കാഴ്ച. യുഎൻ പൊതുസഭയിലും മോദി പ്രസംഗിക്കുമെന്നു വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശ്രിംഗ്ല വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഞായറാഴ്ച മോദി ഡൽഹിയിൽ മടങ്ങിയെത്തും.
അഫ്ഗാനിസ്ഥാൻ, കോവിഡ് നിയന്ത്രണം, ഭീകരവാദം, കാലാവസ്ഥാ വ്യതിയാനം, ഇന്ത്യ-പസിഫിക് വിഷയം തുടങ്ങിയവയാകും ലോകനേതാക്കളുമായി ഇന്ത്യൻ പ്രധാനമന്ത്രി ചർച്ച നടത്തുക.
വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരും ഉന്നത ഉദ്യോഗസ്ഥരും അമേരിക്കൻ യാത്രയിൽ പ്രധാനമന്ത്രിയെ അനുഗമിക്കും.
-ജോർജ് കള്ളിവയലിൽ
ബൈഡൻ-മോദി ആദ്യ കൂടിക്കാഴ്ച
അമേരിക്കയിൽ ജോ ബൈഡൻ പ്രസിഡന്റായ ശേഷമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേരിട്ടുള്ള ആദ്യ കൂടിക്കാഴ്ചയാകും വെള്ളിയാഴ്ച നടക്കുക. കൊറോണ വൈറസ് വ്യാപനം തുടങ്ങിയ 2020 ഫെബ്രുവരിക്കു ശേഷം മോദിയുടെ പ്രധാന വിദേശയാത്രയാണിത്. അമേരിക്കൻ പര്യടനത്തിനു പിന്നാലെ കൂടുതൽ വിദേശരാജ്യങ്ങളിൽ മോദി സന്ദർശനത്തിനു പരിപാടിയിടുന്നുണ്ട്.
കഴിഞ്ഞ മാർച്ചിൽ അയൽരാജ്യമായ ബംഗ്ലാദേശിൽ പ്രധാനമന്ത്രി സന്ദർശനം നടത്തിയിരുന്നു. പശ്ചിമബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്പായുള്ള ബംഗ്ലാദേശ് സന്ദർശനത്തിന് ബംഗാളിലെ ബിജെപിയുടെ രാഷ്ട്രീയ താത്പര്യങ്ങൾ ഉണ്ടായിരുന്നു.
തീവ്രവാദം, ചൈനയുടെ വെല്ലുവിളി
അമേരിക്കയും ഇന്ത്യയും തമ്മിലുള്ള വ്യപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ തുടങ്ങിയ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുകയും തീവ്രവാദവും ഭീകരതയും നേരിടുകയുമാകും മോദി-ബൈഡൻ നേരിട്ടുള്ള ആദ്യ ഉച്ചകോടിയുടെ ലക്ഷ്യം. ചൈന ഉയർത്തുന്ന വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ അമേരിക്കയുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ മോദി തയാറായേക്കും.
അഫ്ഗാനിസ്ഥാനിലെ പുതിയ സ്ഥിതിവിശേഷവും മതമൗലികവാദം, തീവ്രവാദം, അതിർത്തികടന്നുള്ള ഭീകരത എന്നിവ മുതൽ ആഗോള ഭീകര ശൃംഖലയെ ഇല്ലായ്മ ചെയ്യാനുള്ള നടപടികളും ബൈഡനുമായി ചർച്ച ചെയ്യുമെന്നു വിദേശകാര്യ സെക്രട്ടറി പറഞ്ഞു.
ഇന്ത്യ, അമേരിക്ക, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുടെ സംഘടനയായ ക്വാഡ് രാഷ്ട്രത്തലവന്മാരുമായുള്ള ഉച്ചകോടി അമേരിക്കൻ പര്യടനത്തിലെ പ്രധാന പരിപാടിയാണെന്നു വിദേശകാര്യ സെക്രട്ടറി വിശദീകരിച്ചു.
വെള്ളിയാഴ്ച അമേരിക്കൻ പ്രസിഡന്റ് ബൈഡന്റെ ആതിഥേയത്വത്തിൽ നടക്കുന്ന ക്വാഡ് ഉച്ചകോടിയിൽ പ്രധാനമന്ത്രിമാരായ മോദി, ജപ്പാനിലെ യോഷിഹിതെ സുഗ, ഓസ്ട്രേലിയയിലെ സ്കോട്ട് മോറിസണ് എന്നിവരും പങ്കെടുക്കും. ഇന്തോ- പസിഫിക് സമുദ്രമേഖലയിലെ ചൈനയുടെ സ്വാധീനം വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ ക്വാഡ് ഉച്ചകോടി ശ്രദ്ധേയമാകും.
കോവിഡ്-19, കാലാവസ്ഥാ വ്യതിയാനം, സൈബർ സ്പേസ്, സുരക്ഷ എന്നീ വിഷയങ്ങളിലാകും നാലു രാജ്യങ്ങളുടെയും തലവന്മാരുടെ ചർച്ചയുടെ ഉൗന്നലെന്ന് വൈറ്റ് ഹൗസ് വിശദീകരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.