ന്യൂഡൽഹി: കേരളത്തിൽ ഏപ്രിൽ ആറിന് വോട്ടെടുപ്പ്. കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ, ആസാം എന്നീ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും നിയമസഭാ തെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ ഒരുമിച്ച് മേയ് രണ്ടിന് നടക്കും. മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പും ഏപ്രിൽ ആറിനുതന്നെ.
കേരളം (140) തമിഴ്നാട് (243), പുതുച്ചേരി (30) എന്നിവിടങ്ങളിൽ ഒറ്റ ഘട്ടമായി ഏപ്രിൽ ആറിനാണ് വോട്ടെടുപ്പ്. ആസാമിലെ 126 മണ്ഡലങ്ങളിലേക്ക് മാർച്ച് 27 മുതൽ ഏപ്രിൽ ആറു വരെ മൂന്നു ഘട്ടമായും പശ്ചിമ ബംഗാളിലെ 294 മണ്ഡലങ്ങളിലേക്ക് മാർച്ച് 27 മുതൽ ഏപ്രിൽ 29 വരെ എട്ടു ഘട്ടങ്ങളിലുമായാണു വോട്ടെടുപ്പു നടത്തുക. ആസാമിൽ മാർച്ച് 27, ഏപ്രിൽ ഒന്ന്, ആറ് തീയതികളിലാണ് വോട്ടെടുപ്പ്. പശ്ചിമ ബംഗാളിൽ മാർച്ച് 27, ഏപ്രിൽ ഒന്ന്, 6, 10, 17, 22, 26, 29 എന്നീ തീയതികളിലാണ് തെരഞ്ഞെടുപ്പ്.
വോട്ടെണ്ണലും ഫലപ്രഖ്യാപനവും എല്ലായിടത്തും ഒരേ ദിവസമാണു നടത്തുകയെന്നു മുഖ്യതെരഞ്ഞെടുപ്പു കമ്മീഷണർ സുനിൽ അറോറ പത്രസമ്മേളനത്തിൽ അറിയിച്ചു. തെരഞ്ഞെടുപ്പു കമ്മീഷണർമാരായ സുശീൽ ചന്ദ്ര, രാജീവ് കുമാർ മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
കേരളത്തിൽ ജോസ് കെ. മാണി രാജിവച്ച ഒഴിവിലേക്കും ഏപ്രിൽ 21ന് കാലാവധി കഴിയുന്ന വയലാർ രവി, പി.വി. അബ്ദുൾ വഹാബ്, കെ.കെ. രാഗേഷ് എന്നിവരുടെ ഒഴിവിലേക്കുമുള്ള രാജ്യസഭ തെരഞ്ഞെടുപ്പ് തീയതി പിന്നീട് തീരുമാനിക്കും. കഴിഞ്ഞ ദിവസങ്ങളിലായി ഡൽഹിയിൽ നടന്ന തെരഞ്ഞെടുപ്പു കമ്മീഷന്റെ സന്പൂർണ യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്തില്ല. സംസ്ഥാന നിയമസഭകളിലെ തെരഞ്ഞെടുപ്പുകളും ലോക്സഭാ ഉപതെരഞ്ഞെടുപ്പുകളും നടത്തുന്നതിന്റെ വിശദാംശങ്ങൾ മാത്രമാണു ചർച്ച ചെയ്തതെന്നു കമ്മീഷനിലെ ഉന്നതൻ പറഞ്ഞു.
കേരളത്തിൽ മാനന്തവാടി, സുൽത്താൻ ബത്തേരി എന്നിവ പട്ടികവർഗ സംവരണ മണ്ഡലങ്ങളും ബാലുശേരി, വണ്ടൂർ, കൊങ്ങാട്, തരൂർ, ചേലക്കര, നാട്ടിക, കുന്നത്തുനാട്, ദേവികുളം, വൈക്കം, മാവേലിക്കര, അടൂർ, കുന്നത്തൂർ, ആറ്റിങ്ങൽ, ചിറയിൻകീഴ് എന്നിവ പട്ടികജാതി സംവരണമണ്ഡലങ്ങളും ആയിരിക്കും. ശേഷിക്കുന്നവ പൊതുനിയോജക മണ്ഡലങ്ങളാണ്.
ജോർജ് കള്ളിവയലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.