ന്യൂഡൽഹി: അതിർത്തിയിൽ സൈനികർ മുഖാമുഖം നിൽക്കുന്ന സംഘർഷ സാഹചര്യത്തിനിടെ, രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഉൾപ്പടെ പതിനായിരക്കണക്കിന് ആളുകളുടെ മേൽ ചൈനയുടെ ഡിജിറ്റൽ നിരീക്ഷണം. ചൈനീസ് സർക്കാരുമായും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുമായും ബന്ധമുള്ള ഷെൻഹുവ ഡേറ്റ ഇൻഫർമേഷൻ ടെക്നോളജി ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഇന്ത്യയിലെ സൈനിക, ശാസ്ത്ര, രാഷ്ട്രീയ മേഖലയിലുള്ള പ്രമുഖ വ്യക്തികളെ നിരീക്ഷിച്ച് വിവരങ്ങൾ ചോർത്തിയെടുക്കുന്നത്. ഇന്ത്യൻ എക്പ്രസ് ദിനപത്രം ആണ് ഇതുസംബന്ധിച്ച വിവരങ്ങൾ റിപ്പോർട്ട് ചെയ്തത്.
എന്നാൽ, ചൈനീസ് ഡിജിറ്റൽ കന്പനി വിവരങ്ങൾ ചോർത്തുന്നതിൽ അത്ഭുതപ്പെടാനില്ലെന്നാണ് സർക്കാരിന്റെ പ്രതികരണം. ചൈന വിവരങ്ങൾ ചോർത്തിയെടുക്കുന്നതു സംബന്ധിച്ച് നേരത്തെ വിവരമുണ്ടായിരുന്നു. ഇതു മുന്നിൽ കണ്ടാണ് ഇരുനൂറോളം ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകൾ നിരോധിച്ചതെന്നാണു സർക്കാർ വാദം.
ലോക്സഭാ നടപടി നിയമപ്രകാരം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എംപി ലോക്സഭയിൽ നോട്ടീസ് നൽകി.
രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, സിപിഎം, സിപിഐ നേതാക്കളും ഫോർവേർഡ് ബ്ലോക്ക് പാർട്ടിയുടെ വരെ രാഷ്ട്രീയ നേതാക്കൾ ചൈനീസ് കന്പനിയുടെ നിരീക്ഷണ പട്ടികയിലുണ്ട്. മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, മേയർമാർ, പഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയവർ വരെ നിരീക്ഷണ വലയത്തിനകത്തുണ്ട്. എല്ലാ സംസ്ഥാന മുഖ്യമന്ത്രിമാരും ഇതിലുൾപ്പെടുമെന്നാണ് വിവരം. 700 രാഷ്ട്രീയ നേതാക്കൾ നേരിട്ടും 100 പേരുടെ കുടുംബാംഗങ്ങളും 350 എംപിമാരും മുൻ എംപിമാരും ഈ നിരീക്ഷണ വലയത്തിൽ ഉൾപ്പെടുന്നു.
സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത്, സർവീസിലുള്ളതും വിരമിച്ചതുമായ സൈനികോദ്യോഗസ്ഥർ എന്നിവരെയും നിരീക്ഷിക്കുന്നുണ്ട്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, കോണ്ഗ്രസ് താത്കാലിക അധ്യക്ഷ സോണിയ ഗാന്ധി അവരുടെ കുടുംബാംഗങ്ങൾ എന്നിവരും നിരീക്ഷപ്പെടുന്നവരുടെ പട്ടികയിലുണ്ട്. ചീഫ് ജസ്റ്റീസ് എസ്.എ ബോബ്ഡെ, ചില സംസ്ഥാന മുഖ്യമന്ത്രിമാർ, രണ്ട് മുൻ രാഷ്ട്രപതിമാർ, അഞ്ച് മുൻ പ്രധാനമന്ത്രിമാർ അവരുടെ കുടുംബാംഗങ്ങൾ എന്നിവരെയും ചൈനീസ് കന്പനി നിരീക്ഷിക്കുന്നുണ്ടെന്നാണു വിവരം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.