ന്യൂഡൽഹി: ഡൽഹി കലാപവുമായി ബന്ധപ്പെട്ട് കോണ്ഗ്രസ് നേതാക്കളുടെ വിദ്വേഷ പ്രസംഗം അടക്കമുള്ള വിഷയങ്ങളിൽ കേന്ദ്രസർക്കാരിനു ഡൽഹി ഹൈക്കോടതിയുടെ നോട്ടീസ്.
കോണ്ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ നടത്തിയ വിദ്വേഷ പ്രസംഗങ്ങളിൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി അഭിഭാഷക സംഘടന നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി. ഹർജി വീണ്ടും ഏപ്രിൽ 13നു പരിഗണിക്കും. ഡൽഹി കലാപവും പൗരത്വ നിയമഭേദഗതിക്കെതിരേയുള്ള പ്രതിഷേധ സമരങ്ങളും രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതാണെന്നും അതേക്കുറിച്ച് എൻഐഎ അന്വേഷിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.
കോണ്ഗ്രസ് നേതാക്കൾക്കൊപ്പം ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, എഎപി എംഎൽഎ അമാനുത്തുള്ള ഖാൻ, എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി, ചലച്ചിത്ര താരം സ്വര ഭാസ്കർ, സാമൂഹ്യ പ്രവർത്തകൻ ഹർഷ് മന്ദർ തുടങ്ങിയവരും വിദ്വേഷ പ്രസംഗം നടത്തിയെന്നും ഹർജിയിൽ ആരോപിക്കുന്നു. ബിജെപി അഭിഭാഷക സംഘടനകൾ നൽകിയ മൂന്നു ഹർജികളാണ് ഇന്നലെ ചീഫ് ജസ്റ്റീസ് ഡി.കെ. പാട്ടീൽ അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്. ഡൽഹി കലാപത്തിലേക്കു നയിച്ച പൗരത്വ നിയമഭേദഗതി വിരുദ്ധ പ്രക്ഷോഭങ്ങളുടെ നേതൃത്വം ആർക്കാണെന്നു കണ്ടെത്തണമെന്നാവശ്യപ്പെട്ട് അജയ് ഗൗതം സമർപ്പിച്ച ഹർജിയാണ് ഒന്ന്.
ഹർജിയിൽ കേന്ദ്ര സംസ്ഥാന സർക്കാർ, ഡൽഹി പോലീസ് എന്നിവർക്കു നോട്ടീസ് അയച്ചിട്ടുണ്ട്. ഹർഷ് മന്ദർ, റേഡിയോ ജോക്കി സയേമ, നടി സ്വര ഭാസ്കർ എന്നിവർക്കെതിരേ വിദ്വേഷ പ്രസംഗം നടത്തിയതിന് എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് സഞ്ജീവ് കുമാർ എന്നയാൾ നൽകിയ ഹർജിയാണ് മറ്റൊന്ന്.
മൂന്നാമത്തെ ഹർജി ബിജെപി ലീഗൽ സെല്ലിലെ അംഗങ്ങളുടേതായിരുന്നു. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, അസദുദ്ദീൻ ഉവൈസി, അക്ബറുദ്ദീൻ ഉവൈസി, മനിഷ് സിസോദിയ, അമാനത്തുള്ള ഖാൻ, മെഹ്മുദ് പ്രാച്ച എന്നിവർ വിദ്വേഷ പ്രസംഗം നടത്തിയതിനു നടപടി ആവശ്യപ്പെട്ടായിരുന്നു ഹർജി. മൂന്നു ഹർജികളിലും ഡൽഹി സർക്കാരിനും പോലീസിനും കോടതി നോട്ടീസ് അയച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.