ഗോഹട്ടി: പൗരത്വ ഭേദഗതി ബില്ലിനെതിരേ നടന്ന പ്രതിഷേധത്തിനിടെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് ആസാമിൽ 175 പേരെ അറസ്റ്റ് ചെയ്തു. 1406 പേരെ കരുതൽ തടങ്കലിലാക്കി. കർഷകസംഘടനയായ കൃഷക് മുക്തി സംഗ്രാം സമിതി(കെഎംഎസ്എസ്) തലവൻ അഖിൽ ഗൊഗോയി, ഉൾഫ നേതാവ് ജിതൻ ദത്ത എന്നിവർ അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.
ആസാമിൽ ഇന്നലെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമായിരുന്നു. ഗോഹട്ടിയിലും ദിബ്രുഗഡിലും ഇന്നലെ രാവിലെ ഒന്പതു മുതൽ ആറു വരെ കർഫ്യൂവിൽ അയവു വരുത്തി. എന്നാൽ ഗോഹട്ടി, ദ്രിബുഗഡ്, ജോർഘട്ട്, ഗോലാഘട്ട്, ടിൻസുകിയ, ചരായ്ദേവ് ജില്ലകളിൽ രാത്രികാല കർഫ്യൂ തുടരും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അകപ്പെട്ടുപോയ യാത്രക്കാർക്കായി ആസാം ടൂറിസം വകുപ്പ് സ്പെഷൽ ട്രെയിനുകൾ ഏർപ്പെടുത്തി. ഭൂട്ടാനിലേക്കുള്ളത് ഉൾപ്പെടെ ആറു വിമാന സർവീസുകൾ ഇന്നലെ റദ്ദാക്കി.
മന്ത്രിയും ആസാം ഗണ പരിഷത് പാർട്ടി(എജിപി) അധ്യക്ഷനുമായ അതുൽ ബോറ ഉൾപ്പെടെ മൂന്നു മന്ത്രിമാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എജിപി ഗോഹട്ടി യൂണിറ്റ് അംഗങ്ങൾ പാർട്ടി ആസ്ഥാനത്തേക്കു പ്രകടനം നടത്തി. പൗരത്വ ഭേദഗതി ബില്ലിന് അനുകൂലമായാണ് എജിപി പാർലമെന്റിൽ വോട്ട് ചെയ്തത്.
പൗരത്വ ബില്ലിൽനിന്നു ബ്രഹ്മപുത്ര താഴ്വരയെ ഒഴിവാക്കണമെന്നു ആസാം മന്ത്രിയും എജിപി നേതാവുമായ അതുൽ ബോറ ആവശ്യപ്പെട്ടു. ബില്ലിനെതിരേ ആസാമിൽ ഏറ്റവും രൂക്ഷ പ്രതിഷേധം അരങ്ങേറുന്നത് ബ്രഹ്മപുത്ര താഴ്വരയിലാണ്. ബറാക് താഴ്വരയിൽ പൗരത്വ ബിൽ നടപ്പാക്കണമെന്നു ബോറ ആവശ്യപ്പെട്ടു. ബംഗാളികൾ ഏറെയുള്ള പ്രദേശമാണു ബറാക് താഴ്വര.പൗ രത്വ ഭേദഗതി ബില്ലിനെതിരേ ബംഗാളിൽ തുടർച്ചയായ മൂന്നാം ദിവസവും പ്രതിഷേധം പടരുകയാണ്.
സംസ്ഥാനത്തെ വിവിധയിടങ്ങളിൽ റോഡ്, റെയിൽ ഗതാഗതം തടസപ്പെട്ടു. നാദിയ, ബിർഭും, നോർത്ത് 24 പർഗനാസ്, ഹൗറ ജില്ലകളിലായിരുന്നു പ്രതിഷേധം കനത്തത്. നോർത്ത് പർഗാനസിലെ ദേഗംഗ മേഖലയിൽ കടകൾ തകർക്കപ്പെട്ടു. മാൽദ, ഉത്തർ ദിനാജ്പുർ, മൂർഷിദാബാദ്, ഹൗറ, നോർത്ത് പർഗനാസ്, സൗത്ത് പർഗാനാസിന്റെ വിവിധ ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഇന്റർനെറ്റ് സേവനം റദ്ദാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.