വൈപ്പിനിൽ കുളിക്കാനിറങ്ങിയ യെമൻ വിദ്യാർഥികളെ കാണാതായി
Tuesday, June 3, 2025 2:05 AM IST
വൈപ്പിൻ: എളങ്കുന്നപ്പുഴ വളപ്പ് ബീച്ചിൽ കുളിക്കാനിറങ്ങിയ ഏഴംഗ വിദേശ വിദ്യാർഥിസംഘത്തിലെ യെമൻ പൗരന്മാരായ രണ്ടുപേരെ കാണാതായി.
ജുബ്രാൻ ഖലീൽ (21), അബ്ദുൾ സലാം അവാദ് (22) എന്നിവരെയാണു കാണാതായത്. ഇന്നലെ ഉച്ചയ്ക്ക് 12.45നായിരുന്നു സംഭവം. ഇരുവരും കോയമ്പത്തൂർ രത്തിനം കോളജിലെ ഐടി വിദ്യാർഥികളാണ്.
എട്ട് യെമൻ വിദ്യാർഥികളും ഒരു സുഡാൻ വിദ്യാർഥിയുമുൾപ്പെടെ ഒമ്പതംഗ സംഘം കോയമ്പത്തൂരിൽനിന്നു കാർ വാടകയ്ക്കെടുത്ത് എറണാകുളത്തേക്കു വിനോദയാത്ര വന്നതാണ്. ഇന്നലെ ഉച്ചയ്ക്ക് 12ഓടെയാണു സംഘം ബീച്ചിൽ എത്തിയത്. ഇതിൽ ഏഴുപേരാണ് കടലിൽ കുളിക്കാനിറങ്ങിയത്.
കുളിക്കുന്നതിനിടെ രണ്ടുപേർ പടിഞ്ഞാറോട്ടു നീന്തിയപ്പോൾ മത്സ്യത്തൊഴിലാളികൾ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ പറഞ്ഞത് അവർക്കു മനസിലായില്ല. മുന്നോട്ടു നീന്തിയ ഇരുവരും കടൽത്തിരകളിൽപ്പെടുകയായിരുന്നു. പഠനം കഴിഞ്ഞ ഇരുവരും അടുത്തദിവസം നാട്ടിലേക്കു മടങ്ങാനിരിക്കെയാണു ദുരന്തം.
സംഭവമറിഞ്ഞ് ഞാറയ്ക്കൽ പോലീസ്, കോസ്റ്റൽ പോലീസ്, നേവി, കോസ്റ്റ് ഗാർഡ് എന്നിവർ സ്ഥലത്തെത്തി തെരച്ചിൽ ആരംഭിച്ചു. മത്സ്യത്തൊഴിലാളികളും തെരച്ചിലിനുണ്ട്. രാത്രി വൈകിയും തെരച്ചിൽ തുടർന്നു.