നിലവിലുള്ള ബസുകൾ ഭൂരിഭാഗവും കാലപ്പഴക്കം ചെന്നതും നിരത്തിലിറക്കാൻ നിവൃത്തിയില്ലാത്തതുമാണ്. തട്ടിയും മുട്ടിയും ദിവസേന 4300 സർവീസുകൾ വരെയാണ് ഇപ്പോൾ നടത്തുന്നത്. എങ്കിലും ദിവസവരുമാനം ഒന്പതു കോടിക്കു മുകളിലാണ്.
എന്നാൽ, പുതുതായി രൂപവത്കരിച്ച കെ-സ്വിഫ്റ്റ് എന്ന കമ്പനിക്ക് പ്ലാൻ ഫണ്ട് ഉപയോഗിച്ചും നബാർഡിന്റെ വായ്പ മുഖേനയും പുതിയ ബസുകൾ വാങ്ങി. കെ-സ്വിഫ്റ്റിന്റെ ബസുകൾ കരാർ അടിസ്ഥാനത്തിൽ കെഎസ്ആർടിസിയുടെ റൂട്ടുകളിൽ ഓടുകയാണ്.
കിലോമീറ്റർ അടിസ്ഥാനത്തിൽ വാടകയായി 10 കോടിയോളം രൂപയാണ് മാസം തോറും കെ-സ്വിഫ്റ്റിനു നല്കേണ്ടിവരുന്നത്. എന്നാൽ ഇപ്പോൾ മാസം തോറും മൂന്നു കോടി വീതം കെ-സ്വിഫ്റ്റിനു കൊടുത്തിട്ട് ബാക്കി കടം പറയുകയാണ്.
മന്ത്രി കെ.ബി. ഗണേഷ്കുമാറിന്റെ നിർദേശപ്രകാരമാണ് കെഎസ്ആർടിസി സ്വന്തം നിലയിൽ വായ്പയെടുത്ത് ബസ് വാങ്ങാൻ ശ്രമം ആരംഭിച്ചത്. ദീർഘദൂര സർവീസുകൾ നടത്തുന്നതിന് 40 സീറ്റുകളുള്ള ആഡംബര ബസുകൾ വാങ്ങാനാണു നീക്കം.
30 ലക്ഷത്തോളം രൂപയാണ് ഓരോ ബസിനും കെഎസ്ആർടിസി വില കണക്കാക്കുന്നത്. വായ്പ ലഭിക്കുന്ന മുറയ്ക്ക് ബസുകൾ വാങ്ങും. കെഎസ്ആർടിസിയുടെ പഴഞ്ചൻ ബസുകൾ മാറ്റാനും കരാർ അടിസ്ഥാനത്തിൽ കെ-സ്വിഫ്റ്റിന്റെ ബസുകൾ ഓടിക്കുന്നത് അവസാനിപ്പിക്കാനും പുതിയ ബസുകൾ വാങ്ങുന്നതോടെ കഴിയും.