മലപ്പുറം: കെ. സുധാകരനെ കുറ്റവിമുക്തനാക്കിയുള്ള ഹൈക്കോടതി വിധി സ്വാഗതാര്‍ഹമാണെന്നും രാഷ്ട്രീയ ഉദ്ദേശ്യത്തോടെയാണ് 29 വര്‍ഷം മുമ്പു നടന്ന സംഭവത്തിലെ ഗൂഢാലോചനയില്‍ കെ. സുധാകരന് പങ്കാളിയാണെന്നു പറഞ്ഞ് സിപിഎം പ്രതിയാക്കിയതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. മലപ്പുറത്തു മാധ്യങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ. സുധാകരന് 2016ല്‍ കൊടുത്ത ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് ഗൂഢാലോചനയില്‍ പങ്കില്ലെന്നു കണ്ടെത്തി ഹൈക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടിന് അടിവരയിടുന്നതാണു ഹൈക്കോടതി വിധി. മനപൂര്‍വമായാണ് കെ. സുധാകരനെയും എം.വി. രാഘവനെയും കേസില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചത്.
രാഷ്ട്രീയ ഉദ്ദേശ്യത്തോടെ രാഷ്ട്രീയ നേതാക്കളെ ക്രിമിനല്‍ കേസില്‍ പ്രതിയാക്കാന്‍ സിപിഎം നടത്തിയ ഗൂഢാലോചനയായിരുന്നു ഇതെന്ന് വ്യക്തമായിരിക്കുകയാണ്. വിധിക്കെതിരേ അപ്പീല്‍ പോകാനുള്ള ജയരാജന്റെ അവകാശത്തെ ചോദ്യംചെയ്യുന്നില്ല. പക്ഷേ, വളരെ വ്യക്തമായ വിധിയാണ് ഹൈക്കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. അതു നിലനില്‍ക്കുമെന്നു തന്നെയാണു കരുതുന്നത്.
കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ പ്രോസിക്യൂഷന് പരാജയപ്പെട്ടെന്ന് ജയരാജന് പറഞ്ഞതിലൂടെ അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയനെയാണ് കുറ്റപ്പെടുത്തിയിരിക്കുന്നതെന്നു വി.ഡി. സതീശന് പറഞ്ഞു.
വധശ്രമത്തിനു പിന്നിൽ സുധാകരൻ, അപ്പീൽ നൽകും കണ്ണൂർ: തന്നെ വധിക്കാൻ ശ്രമിച്ച കേസിലെ ഗൂഢാലോചനയ്ക്കു പിന്നിൽ പ്രവർത്തിച്ചതു കെ. സുധാകരൻതന്നെയാണെന്നും സുധാകരനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയിൽ അപ്പീൽ നൽകുമെന്നും എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. ഹൈക്കോടതി അവസാന കോടതിയല്ലെന്നും ഹൈക്കോടതി വിധിക്കെതിരേ സർക്കാരും അപ്പീൽ നൽകണമെന്നും ഇ.പി. ജയരാജൻ ആവശ്യപ്പെട്ടു.
കണ്ണൂരിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈക്കോടതിയിൽ തങ്ങളുടെ ഭാഗം വ്യക്തമാക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞോയെന്നു പരിശോധിക്കണം. തെളിവുകൾ ഹാജരാക്കുന്നതിൽ വിജയിച്ചില്ല എന്നാണു കരുതുന്നത്. എന്നാൽ കോടതിയിൽനിന്നു തിരിച്ചടിയുണ്ടായെന്നു കരുതുന്നില്ല.
“പാർട്ടി കോൺഗ്രസ് കഴിഞ്ഞു വരുന്പോൾ പിണറായി വിജയനെ കൊലപ്പെടുത്തുക എന്ന പ്രഥമ ലക്ഷ്യത്തോടെയാണു കെ. സുധാകരൻ ആർഎസ്എസുകാരെ വാടകയ്ക്കെടുത്ത് കൊലപാതകം ആസൂത്രണം ചെയ്തത്.
അന്ന് ആ ട്രെയിനിൽ പിണറായി വിജയൻ ഇല്ലാതിരുന്നതുകൊണ്ടാണ് അദ്ദേഹം രക്ഷപ്പെട്ടത്. കേസിൽ അറസ്റ്റിലായ വാടകക്കൊലയാളികളായ വിക്രംചാൽ ശശി, പേട്ട ദിനേശൻ എന്നിവർ ഡൽഹിയിൽനിന്നു ട്രെയിനിൽ കയറുകയായിരുന്നു. അവർക്ക് എന്നെ പരിചയമോ എന്നോടു പ്രത്യേക വൈരാഗ്യമോ ഉണ്ടാകേണ്ട കാര്യമില്ല.
സംഭവത്തിനു ശേഷം അറസ്റ്റിലായപ്പോൾ കെ. സുധാകരനാണ് തങ്ങളെ ആയുധം നൽകി പറഞ്ഞുവിട്ടതെന്ന് പ്രതികൾ മൊഴി നൽകിയിരുന്നു. ’’
“എന്നാൽ അന്ന് കേന്ദ്രം ഭരിച്ച കോൺഗ്രസ് സുധാകരനെ കേസിൽ നിന്ന് ഒഴിവാക്കാൻ ശ്രമം നടത്തി. ഇതേത്തുടർന്ന് കോടതിയിൽ സുധാകരനാണ് എന്നെ കൊലപ്പെടുത്താൻ പ്രതികളെ അയച്ചതെന്ന് ഞാൻ മൊഴി നൽകിയതിനെത്തുടർന്നാണു സുധാകരനെ ഗൂഢാലോചനയിൽ പ്രതിയാക്കിയത്.
ഇത്തരം കേസുകളിൽനിന്നു രക്ഷപ്പെടുന്ന സ്വഭാവമാണു സുധാകരന്റേത്. നാൽപ്പാടി വാസു കേസിൽ സുധാകരനാണു വെടിവയ്ക്കാൻ നിർദേശിച്ചതെന്ന് ആദ്യത്തെ എഫ്ഐആറിൽ ഉണ്ടായിരുന്നു.
അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന കെ. കരുണാകരൻ എഫ്ഐആർ തിരുത്തിച്ചാണു സുധാകരനെ രക്ഷിച്ചത്. കുറ്റവാളികൾ ഒരിക്കലും രക്ഷപ്പെടരുതെന്നാണ് എന്റെ ആഗ്രഹം. അതുകൊണ്ടുതന്നെ നിയമപോരാട്ടം തുടരും’’- ഇ.പി. ജയരാജൻ പറഞ്ഞു.