കണ്ണൂർ: കൈത്തറിയിൽ പരമ്പരാഗത ഉത്പന്നങ്ങൾക്ക് പുറമെ പുതിയ ഡിസൈനുകൾ ഉണ്ടാക്കാൻ പരിശ്രമിക്കണമെന്ന് വ്യവസായ മന്ത്രി പി. രാജീവ്. കണ്ണൂരിൽ കേരള കൈത്തറി മുദ്രയ്ക്കുള്ള രജിസ്ട്രേഷന്റെയും സർട്ടിഫിക്കറ്റ് വിതരണത്തിന്റെയും ഉദ്ഘാടനം കണ്ണൂർ ചേംബർ ഓഫ് കോമേഴ്സ് ഹാളിൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
സ്കൂൾ യൂണിഫോം പദ്ധതിയെ മാത്രം ആശ്രയിച്ചാൽ മതിയെന്ന ധാരണ വൈവിധ്യവത്കരണത്തിനുള്ള ഊർജം നഷ്ടപ്പെടുത്തും. സർക്കാർ എല്ലാം തരട്ടെ എന്ന ചിന്തയിൽ മാറ്റംവരണം.
കൈത്തറി മുദ്ര മൂല്യവർധനവിന് സഹായകരമാണെന്നും മന്ത്രി പറഞ്ഞു.കൈത്തറി രജിസ്ട്രേഷൻ ആദ്യമായി പൂർത്തീകരിച്ച കാഞ്ഞിരോട് വീവേഴ്സ് സഹകരണ സൊസൈറ്റി, കളമച്ചാൽ ഹാൻഡ്ലൂം വീവേഴ്സ് സഹകരണ സൊസൈറ്റി, പറവൂർ വീവേഴ്സ് സഹകരണ സൊസൈറ്റി എന്നിവ സർട്ടിഫിക്കറ്റ് മന്ത്രിയിൽനിന്ന് ഏറ്റുവാങ്ങി. കൈത്തറി മുദ്രയുള്ള വസ്ത്രങ്ങളിലെ ക്യുആർ കോഡ് മന്ത്രി ഉദ്ഘാടനം ചെയ്തു. ക്യുആർ കോഡ് സ്കാൻ ചെയ്യുന്നതിലൂടെ കൈത്തറി വസ്ത്രത്തിന്റെ നിർമാതാക്കളുടെ വിവരം, നിർമാണ വീഡിയോ എന്നിവ ലഭിക്കും. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് അധ്യക്ഷത വഹിച്ചു.