മാട്ടറ പീടികക്കുന്നിൽ വീണ്ടും കാട്ടാനകളുടെ വിളയാട്ടം
Sunday, June 30, 2024 8:32 AM IST
ഉളിക്കൽ: മാട്ടറ പീടികക്കുന്നിൽ ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം15 കർഷകരുടെ വീട്ടുമുറ്റത്തിലൂടെ കടന്നുപോയി. ഏക്കറുകണക്കിനു കൃഷിയും നശിപ്പിച്ചു. 10 കർഷകരുടെ കൃഷിത്തോട്ടം ചവിട്ടി മെതിച്ചു. തെങ്ങ്, കമുക്, മരച്ചീനി, വാഴ, ചേന, ചേമ്പ് തുടങ്ങി കൃഷികളെല്ലാം നശിപ്പിച്ചു. പത്തേക്കറോളം ഭൂമിയിലെ കൃഷി നശിപ്പിച്ച കാട്ടാനക്കൂട്ടം നേരം വെളുക്കും മുന്പ് കാട്ടിലേക്ക് തിരികെ പോകുകയും ചെയ്തു.

ബെന്നി കാപ്പിത്തടത്തിൽ, ഷാജി കിഴക്കേപീടികയിൽ, ലാലു കുപ്ലാങ്കൽ, ജോസ് കുപ്ലാങ്കൽ, ഒസേപ്പ് കദളിക്കുന്നേൽ, സിബി പാറയിൽ, ത്രേസ്യാമ്മ വാഴക്കാലായിൽ, പൈലി വാതുകണ്ടത്തിൽ തുടങ്ങിയവരുടെ കൃഷിയിടങ്ങളാണ് നശിപ്പിച്ചത്. 30 തെങ്ങുകളും 500 ൽ അധികം വാഴകളും നശിപ്പിച്ചു. കാട്ടുപന്നിയെ പ്രതിരോധിക്കുന്നതിനു മുള്ളുവേലി നിർമിച്ച് സംരക്ഷിച്ച മരച്ചീനി തോട്ടവും മുള്ളുവേലിയും ആനക്കൂട്ടം തകർത്തു.

കർണാടക വനത്തിൽ നിന്നിറങ്ങുന്ന കാട്ടാനക്കൂട്ടമാണ് ജനവാസ കേന്ദ്രത്തിൽ നാശം വിതയ്ക്കുന്നത്. പീടികക്കുന്നു മുതൽ കാലാങ്കിവരെയുള്ള അഞ്ചുകിലോമീറ്റർ ദൂരത്തിലും പീടികക്കുന്നു മുതൽ ആനപ്പാറവരെയുള്ള ഒരു കിലോമീറ്റർ ദൂരത്തിലും സോളർ ഫെൻസിംഗ് ഇല്ലാത്ത ഭാഗത്തു കൂടിയാണ് കാട്ടാനക്കൂട്ടം ജനവാസ കേന്ദ്രത്തിൽ ഇറങ്ങുന്നത്.
ഇവിടെ സോളർ ഫെൻസിംഗ് സ്ഥാപിക്കുമെന്ന് അധികൃതർ പറയാൻ തുടങ്ങിയിട്ട് കാലമേറെയായെങ്കിലും ഇതു വരെ പദ്ധതി നടപ്പിലായിട്ടില്ല.