ആറു പതിറ്റാണ്ടിലേറെയായി നടപ്പോടു നടപ്പ്. പേരുപോലെ നടരാജൻ നടപ്പിലെ മഹാരാജാവാണ്. നാലടി ഉയരക്കാരൻ കുതികാൽ ചവിട്ടി വിരലുകൾ മുകളിലേക്കുയർത്തിയാണ് യാത്ര. മണിക്കൂറിൽ എട്ടു മൈൽ ദൂരം താണ്ടുന്ന നടരാജൻ താണ്ടിയ ദൂരം കൃത്യമായി കുറിച്ചിരുന്നെങ്കിൽ ഗിന്നസ് ബുക്കിൽ ഇടംപിടിക്കേണ്ടതായിരുന്നു. എഴുപത്തിയേഴാം വയസിലും നല്ലനടപ്പിനു വിശ്രമമായിട്ടില്ല.
പതിനഞ്ചാം വയസിൽ തുടങ്ങിയ നടത്തം എഴുപത്തിയേഴാം വയസിലും നടരാജൻ തുടരുകയാണ്. മഞ്ഞും മഴയും വെയിലും വകവയ്ക്കാതെ ചെരിപ്പിടാതെയുള്ള നടപ്പ് എത്ര മൈലുകൾ താണ്ടിയിട്ടുണ്ടെന്നതിനു കണക്കൊന്നുമില്ല. പാലക്കാട് ചിറ്റൂർ വിളയോടി പുതുശേരിയിലെ നടരാജൻ നടന്നുപോയ ദൂരം എഴുതിക്കൂട്ടിയാൽ ഗിന്നസ് ബുക്കിൽ ഇടംപിടിക്കേണ്ടയാളാണ്. അരിക്കു വകതേടി ചെന്നൈ തെരുവോരങ്ങളിൽ ബാല്യത്തിൽ മിഠായിവിറ്റു തുടങ്ങിയതാണ് അനന്തമായ ഈ പ്രയാണം.
നാലടിയേ നടരാജന് ഉയരമുള്ളു. നടത്ത വേഗമാകട്ടെ മണിക്കൂറിൽ ശരാശരി എട്ടുമൈൽ.
ദിവസം ഇരുപത്തഞ്ചു മൈൽ വരെ നടപ്പ് ഹോബിയാക്കിയ ഇദ്ദേഹത്തിനൊരു വിളിപ്പേരുണ്ട്- നടൈമന്നൻ നടരാജൻ. മറ്റു ചിലരാവട്ടെ ഉൗട്ടി എക്സ്പ്രസ് എന്നും വിളിക്കും.
ഇരുകൈകളും നീളെ വീശിയാണ് സ്റ്റൈലൻ പോക്ക്. നടക്കുന്പോൾ കുതികാൽ മാത്രം നിലത്തുമുട്ടി വിരലുകൾ മേൽപോട്ടു നിവർന്നു നിൽക്കും. ഇതാണ് നടരാജന്റെ തനതു സ്റ്റൈൽ. ജിവിതമാകട്ടെ സാഹസികനായ കായികതാരത്തെ പോലെയും.
ഉറങ്ങുന്ന സമയത്തിന്റെ ഇരട്ടിയോളം സമയം നടത്തം പതിവാക്കിയതോടെ തമിഴ് പത്രങ്ങൾ നടപ്പു മന്നൻ എന്ന വിശേഷണം നൽകി. കല്യാണമോ മരണമോ അടിയന്തിരമോ ആഘോഷമോ എന്തുമാകട്ടെ, എവിടെ പോകണമെങ്കിലും നടരാജൻ നടന്നു മാത്രമേ പോകാറുള്ളു. ആദ്യമൊക്കെ റോഡിനു നടുവിലൂടെയും നടക്കുന്നതായിരുന്നു ശീലം. സുരക്ഷയെക്കരുതി ഇപ്പോൾ യാത്ര റോഡരികിലൂടെയാണ്. രാവിലെ ആറിനു വീട്ടിൽ തുടങ്ങുന്ന നടത്തം മൈലുകൾ താണ്ടി തിരികെ വൈകുന്നേരം ആറിനു വീട്ടിൽ അവസാനിക്കും.
ജനനവേളയിൽ അമ്മ നടരാജ് എന്നു പേരിട്ടത് പിൽക്കാലത്ത് അച്ചട്ടായി മാറുകയാ യിരുന്നു. അങ്ങനെ നടപ്പിന്റെ അനന്തവഴിയിലെ രാജാവായി നടരാജൻ അറിയപ്പെട്ടു.
പട്ടിണിക്കാരുടെ കൂരകളിലൊന്നിൽ ചെന്നൈ അഡയാറിലായിരുന്നു നടരാജിന്റെ ജനനം. വിശന്നു പൊരിയുന്ന ബാല്യകാലം. ഒരു നേരമെങ്കിലും വിശപ്പകറ്റാനുള്ള വക തേടിയാണ് തെരുവുകളിൽ നാടൻ മിഠായി വില്പന തുടങ്ങിയത്. മിഠായിപാത്രവുമായി രാവിലെ ആറിനു നടത്തം തുടങ്ങിയാൽ നാഴി അരിയും പച്ചക്കറിയും വാങ്ങി തിരികെയെത്തുന്പോൾ നേരം ഇരുട്ടും. അന്നും ഇന്നും നടരാജൻ ദരിദ്രനാണ്. പക്ഷെ കാഴ്ചകളുടെ ലോകം ആസ്വദിച്ചും അനേകരെ കൈവീശി അഭിവാദ്യം ചെയ്തുമുള്ള നടപ്പിന് യാതൊരു മടുപ്പുമില്ല.
ചേരികളിലെ കുട്ടിക്കൂട്ടത്തിലെ കുറിയ പയ്യന്റെ നടത്ത വേഗവും അതിന്റെ തനതു സ്റ്റൈലും അയലത്തൊക്കെ അറുപതാണ്ടു മുൻപേ കൗതുകമായിരുന്നു. ശരവേഗത്തിലെ പാച്ചിലിൽ അന്നേ നോട്ടപ്പുള്ളിയായി നടരാജൻ. പക്ഷെ ജീവിക്കാനുള്ള പെടാപ്പാടിലാണ് കൊച്ചുപയ്യന്റെ ഓടിയോടിയുള്ള ജിവിതമെന്ന് നഗരലോകം അറിഞ്ഞതില്ല.
സ്റ്റൈൽമന്നൻ
കൈകളും കാലുകളും മൂന്നോട്ടു വീശിവീശി നടരാജൻ അതിവേഗത്തിൽ താണ്ടിയതു മറ്റാരും ചിന്തിക്കാൻ ഇടയില്ലാത്ത ദൂരമാണ്. ഈ നടപ്പു കണ്ടിട്ടുള്ളവർപോലും ധരിച്ചിട്ടുണ്ടാവില്ല ഇതൊരു ലോക റിക്കാർഡ് നടത്തമാണെന്ന്. നടത്തത്തിലെ കൗതുകം മനസിലാക്കിയ ചിലരൊക്കെ വിശേഷാൽ ചടങ്ങുകളിലും ഉദ്ഘാടനവേളയിലും നടരാജനെ ക്ഷണിക്കാറുണ്ടായിരുന്നു.
നടരാജൻ സ്റ്റൈൽ നടത്തം വിവിധ ചടങ്ങുകളിലെ ആകർഷക ഇനമായിമാറി. ചെന്നൈയിൽ കൊക്കകോള കന്പനിയുടെ ഉദ്ഘാടനവളയിൽ നടരാജന്റെ നടപ്പ് പ്രത്യേക പ്രദർശന ഇനമായിരുന്നു. ക്ലബുകളുടെയും സംഘടനകളുടെയും ആരോഗ്യ ബോധവത്കരണം തുടങ്ങിയ ചടങ്ങുകൾക്ക് നടരാജനെ ക്ഷണിക്കുക പതിവായിരുന്നു.
പത്തുവർഷം മുൻപുവരെ വിവിധ പരിപാടികളിൽ നടരാജന്റെ നടപ്പുരസത്തിന് നിരവധി സ്പോണ്സർമാരുമുണ്ടായിരുന്നു. കോവിഡ് വ്യാപനത്തോടെ നടപ്പുത്സവത്തിന് ആരും വിളിക്കാതായി.
പ്രായം എണ്പതോട് അടുക്കുന്ന ഇക്കാലത്തും നടത്തം നടരാജന് ഹരമാണ്. എത്ര കുറഞ്ഞാലും പത്തിരുപത് കിലോമീറ്റർ കാൽ നിലത്തു തൊടാത്ത ദിവസങ്ങൾ കുറവ്. ഈ യാത്രാജീവിതത്തിൽ നടരാജന് ഷർട്ടും ബനിയനും പാന്റ്സുമൊക്കെ വെള്ളനിറത്തിലുള്ളതാണ്. അപൂർവ നടത്തങ്ങളിൽ വെള്ള ഷൂവാണ് ധരിച്ചത്. ആയുസിനും ആരോഗ്യത്തിനും ചെരിപ്പിടാതെയുള്ള നടത്തമാണ് മെച്ചമെന്നാണ് നടരാജന്റെ ചൊല്ല്.
നടരാജന്റെ നടപ്പിലെ അപൂർവത മാധ്യമങ്ങളിലൂടെ അറിഞ്ഞതോടെ ഒട്ടേറെയിടങ്ങളിൽ നടപ്പു മഹോത്സവങ്ങൾതന്നെ സംഘടിപ്പിച്ചു. സ്പോണ്സർമാർ സമ്മാനിക്കുന്ന ബനിയൻ അണിഞ്ഞും നെയിം ബോർഡ് വസ്ത്രത്തിൽ പതിപ്പിച്ചുമൊക്കെയായിരുന്നു നടപ്പുകൾ. രക്തദാനം, പരിസ്ഥിതി സംരക്ഷണം, വ്യായാമം തുടങ്ങി സന്ദേശങ്ങളുമായി നീണ്ട നടപ്പുകൾ. ചെന്നൈയിൽനിന്നും ആന്ധ്രാ പ്രദേശിലെ തിരുപ്പതിയിലേക്കായിരുന്നു ഇത്തരത്തിൽ ഒരു നല്ല നടപ്പ്.
രണ്ടു നാൾകൊണ്ട് പാഞ്ഞത് 150 കിലോമീറ്റർ. പിന്നീടൊരിക്കൽ ചെന്നൈയിൽനിന്നും പോണ്ടിച്ചേരിയിലേക്ക് 150 കിലോമീറ്റർ മിന്നായം പോലെ പോയത് രണ്ടു ദിവസംകൊണ്ട്. ചെന്നൈയിൽനിന്ന് ബാംഗളുരുവിലേക്ക് 350 കിലോമീറ്റർ അഞ്ചു ദിവസംകൊണ്ട് നടന്നു. മുംബൈ, വിജയവാഡ തുടങ്ങി പല നഗരങ്ങളിലേക്കും തിരിച്ചും നടപ്പുമേളകൾ നടത്തിയിട്ടുണ്ട്.
തിരുപ്പതി നടത്തം സ്പോണ്സർ ചെയ്തതു നടിയും എംപിയുമായിരുന്ന വൈജയന്തിമാല ആയിരുന്നു. ബാംഗളൂർ യാത്രയുടെ സ്പോണ്സർ ചെട്ടിനാട് സിമന്റ് ഉടമ എംഎഎം രാമസ്വാമി ചെട്ടിയാരും പോണ്ടിച്ചേരി യാത്രയുടെ സ്പോണ്സർ സിനിമാതാരം മേജർ സൗന്ദർരാജനുമായിരുന്നു. അവരെല്ലാം നടരാജനെ ആദരിച്ച് പുരസ്കാരങ്ങൾ സമ്മാനിക്കുകയും ചെയ്തിരുന്നു. ഒട്ടേറെ പ്രമുഖരുടെ ആദരം ഏറ്റുവാങ്ങിയതിന്റെ ഫോട്ടോകളും പത്രവാർത്തകളും നടരാജന്റെ പെട്ടിയിലുണ്ട്.
നടരാജൻ ഇഫക്ട്
നടരാജന്റെ നടത്തം റോഡിൽ ഇറങ്ങിയാണെങ്കിൽ പിന്നിലൂടെ വരുന്ന വാഹനങ്ങൾ വലതുകൈ കാണിച്ചു കടത്തിവിടും. ഇതാണ് തനതു ട്രാഫിക് സ്റ്റൈൽ. നടപ്പിലെ കാരണവർ ട്രാഫിക് തെറ്റിച്ച് നടുറോഡിലൂടെ പോയാലും പലർക്കും പരിഭവവുമില്ല.
അനന്തമായ നടപ്പിൽ കൗതുകം തോന്നി വാഹനം നിർത്തി കുശലം പറഞ്ഞവരിൽ പല പ്രമുഖരുണ്ട്. നടൻമാരായ രജനീകാന്തും കമൽഹാസനും കാർത്തിക്കും ജയശങ്കറുമെല്ലാം അനുമോദിച്ചവരിൽപ്പെടും. പരിചയപ്പെട്ടപ്പോൾ വഴിച്ചെലവിലേക്ക് ചില്ലറ സാന്പത്തിക സഹായങ്ങൾ നൽകിയവരുമുണ്ട്. സിനിമാതാരങ്ങളും ഉന്നത പോലീസ് ഉദ്യോഗസ്ഥരും ബിസിനസ് പ്രമാണികളുമടക്കം നിരവധി പേർ വാഹനം നിറുത്തി പരിചയപ്പെട്ടിട്ടുണ്ട്.
മുൻ ചെന്നൈ പോലീസ് കമ്മീഷണർ വാൾട്ടർ തേവാരത്തിനു നടരാജനോടു പ്രത്യേക മമതയുണ്ടായിരുന്നു. ഒരിക്കൽ ചെന്നൈ ഹൈവേയിലൂടെ നീങ്ങുന്ന സമയം. എസ്കോർട്ടു വാഹനങ്ങൾ സൈറണ് മുഴക്കി വന്നുകൊണ്ടേയിരിക്കുന്നു. നടരാജൻ പകച്ചില്ല, ആ വാഹനം മുന്നോട്ടു പോകാൻ തനതു സ്റ്റൈലിൽ കൈയടയാളം കാണിച്ചു.
വാഹനത്തിനു പിന്നാലെ വന്ന വിഐപിയുടെ വാഹനവും സിഗ്നൽ കാണിച്ചു കടത്തിവിട്ടു. പ്രമുഖൻ വാഹനം അരുകിൽ നിർത്തി നടരാജനെ കൈവീശി അഭിവാദ്യം ചെയ്തു. നോക്കിയപ്പോൾ കാറിലുണ്ടായിരുന്ന പ്രമുഖൻ മുഖ്യമന്ത്രി കലൈഞ്ജർ കരുണാനിധി..! പിറ്റേന്ന് ചെന്നൈയിലെ പത്രങ്ങളിൽ ഇതു കൗതുകവാർത്തയായി.
സുദീർഘമായ കാൽനട യാത്രകളിൽ എന്ത് ആവശ്യമുണ്ടായാലും പോലീസ് സഹായം തേടും. രാത്രിവേളകളിൽ പോലീസ് സ്റ്റേഷനുകളിലെത്തി അനുവാദം വാങ്ങി അവിടെയാകും കിടപ്പ്. ഇത്തരത്തിൽ മാന്യമായ ആതിഥ്യം നൽകിയ പോലീസ് സ്റ്റേഷനുകളിലെ അനുഭവങ്ങൾ ഓർമയിലുണ്ട്.
നടരാജന്റെ ഇനിയുള്ള ആഗ്രഹം തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ സന്ദർശിക്കണമെന്നാണ്. അച്ഛൻ കരുണാനിധിയുടെ പഴയ കാല കൈവീശൽ പത്രവാർത്ത കാണിച്ചുകൊടുക്കുകയും വേണം. പാലക്കാട്ടു നിന്നും ചെന്നൈയിലെത്തി നടന്നുപോയി സ്റ്റാലിനെ കണ്ട് തന്റെ ഇക്കാലത്തെ ദുരിത സാഹചര്യങ്ങൾ അറിയിക്കാനായി നിവേദനം തയാറാക്കിയിട്ടുണ്ട്.
നടരാജന്റെ സൂപ്പർ ഹീറോ തമിഴ് നടൻ ജയശങ്കറാണ്. സ്റ്റൈൽ മന്നൻ രജനീകാന്തിനെയും ഏറെ ഇഷ്ടം. നാലഞ്ചു തവണ രജനീകാന്തിനെ കണ്ടിട്ടുണ്ട്. ഒരിക്കൽ രജനീകാന്ത് സഹായം നല്കുകയും ചെയ്തു.
അനന്തയാത്രയുടെ മഹാരാജൻ രണ്ടു സിനിമകളിലും നടപ്പിനിടെ മുഖംകാണിച്ചു. ചട്ടന്പികല്യാണി എന്ന മലയാളചിത്രത്തിലും തമിഴിൽ ജയശങ്കറിന്റെ കഥാനായകൻ ചിത്രത്തിലും. രണ്ടും ചെറിയ ഷോട്ടുകൾ. നടത്തത്തിലെ ദേശീയതാരത്തിന് പെണ്കുട്ടികൾ നൽകിയ പേരാണ് ഉൗട്ടി എക്സ്പ്രസ്. ചെറുപ്പത്തിൽ ചെന്നൈ തേനാന്പെട്ട എസ്ഐഇടി കോളജ് ലേഡീസ് ഹോസ്റ്റലിലെ അടുക്കളപ്പണിക്കാരനായി ഇദ്ദേഹം കഴിഞ്ഞിട്ടുണ്ട്. അതിവേഗ നടത്തക്കാരനുള്ള ആദരവായി പെണ്കുട്ടികളുടെ പേരുചാർത്താണ് ഉൗട്ടി എക്സ്പ്രസ്.
ചിറ്റൂരിന്റെ മരുമകൻ
ചെന്നൈയിലെ കുതിരപ്പന്തയക്കളത്തിൽ ലേലത്തുകയുടെ അക്കങ്ങൾ നിരത്തുന്ന പണിയും കുറെക്കാലം നടരാജൻ നടത്തി. സ്ഥിരമായി പന്തയക്കളത്തിൽ എത്താറുണ്ടായിരുന്ന പാലക്കാട് ചിറ്റൂരുകാരുമായുണ്ടായ പരിചയത്തിലാണ് കേരളത്തിലെത്തിയത്. അങ്ങനെയൊരു വരവിൽ നാൽപ്പതാം വയസിൽ ചിറ്റൂർ വിളയോടിയിലെത്തി മലയാളിയായ കമലാക്ഷിയെ വിവാഹം കഴിച്ചു. മകൾ അഞ്ജല.
നടന്നുനടന്നു ജീവിതം ധന്യമാക്കുന്ന നടരാജന്റെ സന്ദേശം ഇതാണ്. എല്ലാവരും നടക്കുക, എപ്പോഴും നടക്കുക, അത് ആരോഗ്യദായകം. ജീവിതമാർഗം തേടി ഇടക്കാലത്ത് വാച്ച്മാനായും ലിഫ്റ്റ് ഓപ്പറേറ്ററായുമൊക്ക നടപ്പുരാജൻ ജോലി നോക്കിയിട്ടുണ്ട്.
എഴുപത്തിയേഴാം വയസു പിന്നിടുന്പോൾ നടരാജന് കാഴ്ചയും ഓർമയും മങ്ങിത്തുടങ്ങിയിരിക്കുന്നു. നേരിയ വിറയലും. പതിനഞ്ചാം വയസില് മിഠായി വില്പനക്കാരനായി നടത്തു തുടങ്ങിയ ജീവിതത്തിൽ സാക്ഷ്യം വഹിച്ച സംഭവങ്ങൾ ഏറെയാണ്. വിളയോടിയിലെ ഓലമേഞ്ഞ ചെറ്റക്കുടിലിൽ കാലത്തിനും സംഭവങ്ങൾക്കു സാക്ഷിയായി നടരാജനുണ്ട്.
ചെന്നൈയിലെ ഏറെ ബന്ധുക്കളും മണ്മറഞ്ഞിരിക്കുന്നു. മരണം വരെ മടുപ്പില്ലാത്ത യാത്ര തുടരണമെന്ന ആഗ്രഹത്തിൽ നടരാജൻ നടപ്പുതുടരുകയാണ്. വഴിച്ചെലവിനുള്ള വക തേടി ചന്ദനത്തിരിയും അത്തറും കർപ്പൂരവും സാന്പ്രാണിയും വിറ്റാണ് ഇപ്പോഴത്തെ നടത്തം.
എം.വി. വസന്ത്