ഭക്ഷണം ഉറപ്പാക്കിയത് 724 വീടുകളിൽ : 1839 കുടുംബങ്ങൾക്ക് ദാരിദ്ര്യമുക്തി
1599048
Sunday, October 12, 2025 3:49 AM IST
പത്തനംതിട്ട: ജില്ലയിൽ അതിദരിദ്രരെന്ന് കണ്ടെത്തിയവരിൽ 1839 കുടുംബങ്ങൾക്ക് ആശ്വാസം. 2206 കുടുംബങ്ങളാണ് അതിദരിദ്രരുടെ അന്തിമപട്ടികയിൽ ജില്ലയിൽ ഇടംപിടിച്ചിരുന്നത്. ഇതിൽ 1839 കുടുംബങ്ങളെ വിവിധ സേവനങ്ങൾ ഒരുക്കി അതിദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചതായാണ് തദ്ദേശവകുപ്പിന്റെ കണക്ക്. 724 കുടുംബങ്ങൾക്ക് ഭക്ഷണവും 91 കുടുംബങ്ങൾക്ക് വരുമാന ഉപാധികളും ഒരുക്കി നൽകി ദാരിദ്ര്യത്തിൽ നിന്നു കരകയറ്റിയതായി സർക്കാർ രേഖകളിൽ കാണുന്നു.
ഭക്ഷണ ലഭ്യത, ആരോഗ്യപരമായ കാരണങ്ങൾ, വരുമാനശേഷി ഇല്ലാത്തവർ, വാസസ്ഥലം ഇല്ലാത്തവർ, പ്രത്യേക സാമൂഹിക വിഭാഗത്തിൽപ്പെട്ടവർ, സാമൂഹിക ദുർബലത അനുഭവിക്കുന്ന കുടുംബം എന്നിങ്ങനെ തരംതിരിച്ചാണ് അതിദരിദ്രരുടെ അന്തിമ പട്ടിക തയാറാക്കിയത്. ജില്ലയിലെ 53 പഞ്ചായത്തുകളിലും നാല് മുനിസിപ്പാലിറ്റികളിലും സർവേ നടത്തിയാണ് അതിദരിദ്രരെ കണ്ടെത്തിയത്.
ജില്ലയിൽ വരുമാനമില്ലാത്തതു മൂലം പട്ടികയിൽപ്പെട്ടവരാണ് അധികവും. ഇവരിൽനിന്ന് മരിച്ചവർ, അലഞ്ഞുതിരിഞ്ഞു നടക്കുന്നതുകാരണം സേവനം നൽകാൻ കഴിയാത്തവർ, സ്വന്തം നിലയ്ക്ക് അതി ദാരിദ്ര്യമുക്തരായവർ എന്നിവരെ ഒഴിവാക്കിയപ്പോൾ പട്ടിക 1976 കുടുംബങ്ങളായി ചുരുങ്ങിയിരുന്നു. ഇവരിൽ 1839 കുടുംബങ്ങളെയാണ് തദ്ദേശവകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുമായി സഹകരിച്ച്, ദാരിദ്ര്യത്തിൽനിന്ന് മോചിപ്പിക്കാനുള്ള നടപടി സ്വീകരിച്ചത്. അവശേഷിക്കുന്നവരുടെ കാര്യത്തിൽ വിവിധ നടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ പറയുന്നു.
50 പേർക്ക് വീട്
അതിദാരിദ്ര്യത്തിൽ നിന്നുള്ള മോചനപ്രകാരം 50 പേർക്ക് വീടും നൽകി. 10 പേർക്ക് വീടും വസ്തുവും ലഭ്യമാക്കിയതായും തദ്ദേശവകുപ്പ് അധികൃതർ പറയുന്നു. ജില്ലയിൽ വീട് നിർമാണത്തിന് റവന്യു ഭൂമി കണ്ടെത്തേണ്ടിയിരുന്നത് 18 പേർക്കായിരുന്നു. ഇതിൽ പത്ത് പേർക്ക് സ്ഥലം കണ്ടെത്തി. അവശേഷിക്കുന്നവർക്ക് സ്ഥലം ലഭ്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. 924 കുടുംബങ്ങൾക്ക് ആരോഗ്യ സേവനവും ലഭ്യമാക്കി. 157 കിടപ്പുരോഗികൾക്കുള്ള പരിപാലനവും ആറുപേർക്ക് ചികിത്സാ ഉപകരണങ്ങളും തദ്ദേശസ്ഥാപനങ്ങൾ ഉറപ്പാക്കി.
അവകാശം അതിവേഗം പദ്ധതിയിലുൾപ്പെടുത്തി 808 കുടുംബങ്ങൾക്ക് വിവിധ രേഖകളും അനുവദിച്ചു. റേഷൻ കാർഡ്, ആധാർ, വോട്ടർ ഐഡി, ആരോഗ്യ ഇൻഷ്വറൻസ്, സാമൂഹിക സുരക്ഷാപെൻഷൻ, കുടുംബശ്രീ അംഗത്വം, ബാങ്ക് അക്കൗണ്ട്, ഭിന്നശേഷി തിരിച്ചറിയൽ കാർഡ്, തൊഴിൽ കാർഡ് എന്നീ രേഖകളാണ് വിതരണം ചെയ്തത്.
ഗുണഭോക്താക്കളിൽ ചികിത്സ, ശസ്ത്രക്രിയ, ആരോഗ്യസേവനം തുടങ്ങിയവ ആവശ്യമുള്ളവർക്കായി വാതിൽപ്പടി സേവനവും നൽകിത്തുടങ്ങിയിട്ടുണ്ട്.
അതിദരിദ്രരില്ലാത്ത സംസ്ഥാനമാക്കി കേരളത്തെമാറ്റാൻ ലക്ഷ്യമിട്ട് സെപ്റ്റംബർ ഒന്നിനാരംഭിച്ച പ്രവർത്തങ്ങൾ 28നു സമാപിക്കും. നവംബർ ഒന്നിന് അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്.