അഴീക്കോട്: അഴീക്കോട് അമലോത്ഭവമാതാ ദേവാലയത്തിന്റെ വെഞ്ചരിപ്പും പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാളും നാളെമുതൽ 12 വരെ നടക്കും. നാളെ ഉച്ചകഴിഞ്ഞ് 2.45ന് കണ്ണൂര്‍ ബിഷപ് ഡോ. അലക്സ് വടക്കുംതലയ്ക്ക് സ്വീകരണം. ഉച്ചകഴിഞ്ഞ് മൂന്നിന് തിരുനാള്‍ കൊടിയേറ്റ്. തുടര്‍ന്ന് പുതിയ ദേവാലയത്തിന്റെ വെഞ്ചരിപ്പ് കര്‍മത്തിനും ആഘോഷമായ ദിവ്യബലിക്കും ബിഷപ് ഡോ. അലക്സ് വടക്കുംതല മുഖ്യകാര്‍മികനാകും. വൈകുന്നേരം 6.30ന് നടക്കുന്ന പൊതുസമ്മേളനം കെ.വി. സുമേഷ് എംഎൽഎ ഉദ്ഘാടനം ചെയ്യുമെന്ന് വികാരി ഫാ. ബെന്നി പൂത്തറയിൽ പത്രസമ്മേളനത്തിൽ അറിയിച്ചു.
സ്മരണിക പ്രകാശനം പഞ്ചായത്ത് പ്രസിഡന്റ് കെ. അജീഷും ആദരിക്കലും അമല സ്കോളർഷിപ്പ് വിതരണവും ബിഷപ് ഡോ. അലക്സ് വടക്കുംതലയും നിർവഹിക്കും. തുടർന്ന് സ്നേഹവിരുന്ന്.
ഒമ്പതിന് വൈകുന്നേരം ജപമാല, ലദീഞ്ഞ്, ദിവ്യബലി എന്നിവയ്ക്ക് ഫാ. പീറ്റര്‍ പാറേക്കാട്ടില്‍, ഫാ. ജോണ്സണ് സിമേത്തി, റവ. ഡോ. ആന്റണി കുരിശിങ്കല്‍ എന്നിവര്‍ കാര്‍മികരാകും. വിനോദ മത്സരങ്ങള്‍, സ്നേഹവിരുന്ന്, തുടര്‍ന്ന് കലാസന്ധ്യ. പത്തിന് വൈകുന്നേരം 5.30ന് ജപമാല, ലദീഞ്ഞ്, ദിവ്യബലി എന്നിവയ്ക്ക് റവ. ഡോ. ജോയ് പൈനാടത്ത് കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് മാതാവിന്റെ തിരുസ്വരൂപം വഹിച്ചുള്ള പ്രദക്ഷിണം. നേര്‍ച്ചഭക്ഷണം. പ്രധാന തിരുനാള്‍ ദിനമായ 11ന് രാവിലെ 10.30ന് കോഴിക്കോട് രൂപത ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കലിന് സ്വീകരണം. തുടർന്ന് ആഘോഷമായ ദിവ്യബലി, കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണം എന്നിവയ്ക്ക് ബിഷപ് മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് സ്നേഹവിരുന്ന്. 12ന് വൈകുന്നേരം ആറിന് കൃതജ്ഞതാ ബലിയര്‍പ്പണത്തിന് ഇടവക വികാരി ഫാ. ബെന്നി പൂത്തറയില്‍ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് വാഹനങ്ങളുടെ വെഞ്ചരിപ്പ്, കൊടിയിറക്കല്‍.
പത്രസമ്മേളനത്തിൽ സെന്റ് ജയിംസ് കോൺവന്റ് സുപ്പീരിയർ സിസ്റ്റർ ജോയ്സി പ്ലാക്കൽ, പാരിഷ് സെക്രട്ടറി തോമസ്, ജോയിന്റ് സെക്രട്ടറി ടോമി, മതബോധന മുഖ്യാധ്യാപിക സൂസമ്മ ജോസഫ്, വർഗീസ്, ജിതിൻ എന്നിവരും പങ്കെടുത്തു.