തോടരികുകളിലെ ഈറ്റ മുറിച്ചുകടത്തുന്നത് തടയണം: പ്രകൃതി സംരക്ഷണ സമിതി
1569723
Monday, June 23, 2025 5:43 AM IST
കൽപ്പറ്റ: വൈത്തിരി, മേപ്പാടി, തൊണ്ടർനാട് പഞ്ചായത്തുകളിൽ തോടരികുകളിലുള്ള ഈറ്റ മുറിച്ചുകടത്തുന്നത് തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി അധികാരികളോട് ആവശ്യപ്പെട്ടു.
പുറമേനിന്നുള്ള സംഘങ്ങൾ ജില്ലയിൽ മാസങ്ങളോളം തങ്ങി ഉദ്യോഗസ്ഥരിൽ ചിലരുടെ ഒത്താശയോടെ ആയിരക്കണക്കിനു മെട്രിക് ടണ്‍ ഈറ്റയാണ് കടത്തുന്നത്. പശ്ചിമഘട്ടത്തിന്റെ കിഴക്കൻ ചരിവുകളിൽ ഉദ്ഭവിക്കുന്ന തോടുകളുടെ കരകളിലാണ് ഈറ്റ വളരുന്നത്. മണ്ണിടിച്ചിലിൽനിന്നു തീരത്തെ സംരക്ഷിക്കുന്നതും പ്രളയം നിയന്ത്രിക്കുന്നതും ഈറ്റക്കാടുകളാണ്.
2018, 2019 വർഷങ്ങളിലെ പ്രളയകാലത്ത് ഈറ്റക്കാടുകളാണ് തോടുകളുടെ വശങ്ങളിലെ കരഭൂമി സംരക്ഷിച്ചതെന്ന് വൈത്തിരി പഞ്ചായത്തിന്റെ പഠനത്തിൽ പറയുന്നുണ്ട്. പുഴയോര ആവാസ വ്യവസ്ഥ സംരക്ഷിക്കുന്ന ഈറ്റക്കാടുകൾ നിരവധി ഇനം മത്സ്യങ്ങളുടെയും ജീവികളുടെയും പ്രജനനകേന്ദ്രം കൂടിയാണ്.
വ്യാവസായികാവശ്യത്തിന് ജൈവ വിഭവങ്ങൾ ഉപയോഗിക്കുന്നതിന് സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ അനുമതി വേണം. ഈ വ്യവസ്ഥ കാറ്റിൽ പറത്തിയാണ് ഈറ്റവെട്ട് നടക്കുന്നത്. 2002 ജൈവവിധ്യ നിയമം വകുപ്പ് 41(1)അനുസരിച്ച് ഈറ്റമുറി വൈത്തിരി പഞ്ചായത്ത് നിരോധിച്ചിട്ടുണ്ട്.
എന്നാൽ ഇതേ പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ ഈറ്റമുറി നടക്കുന്നതെന്ന് യോഗം കുറ്റപ്പെടുത്തി. തോമസ് അന്പലവയൽ അധ്യക്ഷത വഹിച്ചു. എൻ. ബാദുഷ, ബാബു മൈലന്പാടി, എം. ഗംഗാധരൻ, പി.എം. സുരേഷ്, എ.വി. മനോജ് എന്നിവർ പ്രസംഗിച്ചു.