ആരോഗ്യ ഇൻഷുറൻസ്; അറിഞ്ഞിരിക്കാം മാറ്റങ്ങളെ
ആരോഗ്യ ഇൻഷുറൻസ്; അറിഞ്ഞിരിക്കാം മാറ്റങ്ങളെ
Tuesday, December 17, 2019 2:59 PM IST
ജീവതത്തിൽ അത്യാവശ്യം വേണ്ട ഘടകങ്ങളുടെ പട്ടകിയിലാണ് ഇപ്പോൾ ആരോഗ്യ ഇൻഷുറൻസിന്‍റെ സ്ഥാനം. കാരണം, ചികിത്സച്ചെലവുകൾ അനുദിനം വർധിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെ സുഗമവും സുരക്ഷിതവുമായ ജീവിതത്തിന് ആരോഗ്യ ഇൻഷുറൻസ് കൂടിയെ തീരു.

ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്‍റ് അതോറിറ്റി ഓഫ് ഇന്ത്യ(ഐആർഡിഎഐ) ആരോഗ്യ ഇൻഷുറൻസിനെ ഉപയോക്താക്കൾക്ക് കൂടുതൽ സ്വീകര്യമായി മാറ്റാനാവശ്യമായ നടപടികൾ എടുത്തുകൊണ്ടിരിക്കുകയാണ്. ഉപഭോക്താക്കൾക്ക് കൂടുതൽ കാര്യക്ഷമമായി സേവനങ്ങളും ഉത്പന്നങ്ങളും ലഭ്യമാക്കുക എന്നതാണ് ഐആർഡിഎയുടെ ലക്ഷ്യം. അതിനായി നിരവധി കാലാനുസൃതമായി മാറ്റങ്ങൾ ഐആർഡിഎ വരുത്തിക്കൊണ്ടിരിക്കുകയാണ്.
അടുത്തയിടെ ആരോഗ്യ ഇൻഷുറൻസ് മേഖലയിൽ ഐആർഡിഎ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പ്രധാനമായും ആറു മാറ്റങ്ങളാണ് ആരോഗ്യ ഇൻഷുറൻസ് മേഖലയിൽ വന്നിരിക്കുന്നത്. അവയൊന്നു അറിഞ്ഞിരിക്കാം.

1. പ്രീമിയം ഇനി മാസം തോറും നൽകാം
നിലവിൽ ഉഭോക്താവ് പോളിസിയുടെ പ്രീമിയം നൽകേണ്ടത് ഓരോ വർഷവുമാണ്. എന്നാൽ ഇനി മുതൽ തവണകളായി ഉപയോക്താക്കൾക്ക് പ്രീമിയം അടയ്ക്കാം. ഇൻഷുറൻസ് പ്രീമിയം മാസം തോറുമോ മൂന്നുമാസം കൂടുന്പോഴോ ആറുമാസം കൂടുന്പോഴോ അടയ്ക്കാം എന്നതാണ് പുതിയ രീതി. ഇതു വഴി ഉപയോക്താക്കൾക്ക് പ്രീമിയം ഒരു ഭാരമായി തോന്നുകയില്ല. കയ്യിൽ കാശു വരുന്പോൾ പോളിസി എടുക്കാം എന്നു ചിന്തിക്കേണ്ടതുമില്ല. ഓരോ മാസവും കുറച്ചു തുക വീതം അടച്ചു കൊണ്ടിരുന്നാൽ മതി.

സാന്പത്തിക ശേഷി കുറവുള്ളവർക്കും മുതിർന്ന പൗരന്മാർക്കുമൊക്കെ ഏറെ ഉപകാരപ്പെടുന്നതാണ് ഐആർഡിഎയുടെ ഈ പുതിയ നീക്കം. മുതിർന്ന പൗരന്മാർ തങ്ങളുടെ റിട്ടയർമെന്‍റിനുശേഷമാണ് പോളിസി എടുക്കുന്നതെങ്കിൽ വലിയൊരു തുക ഒരുമിച്ച് എടുക്കുക എന്നത് ബുദ്ധിമുട്ടായിരിക്കും. എന്നാൽ തവണകളായി പ്രീമിയം നൽകുക എന്നത് അവരെ സംബന്ധിച്ച് അത്ര ബുദ്ധിമുട്ടുള്ള കാര്യമായിരിക്കില്ല.

2. പരമാവധി പ്രായം കൂട്ടും
നിലവിൽ ഹെൽത്ത് ഇൻഷുറൻസ് പോളിസി എടുക്കുന്നതിനുള്ള പ്രായം 18- 65 വയസാണ്. എന്നാൽ പരമാവധി പ്രായം 65 വയസിൽ നിന്നും കൂട്ടണമെന്ന് ഇൻഷുറൻസ്കന്പനിക്ക് ആഗ്രഹമുണ്ടെങ്കിൽ അത് ഉയർത്താവുന്നതാണ്. ഇൻഷുറൻസ് കന്പനി ഐആർഡിഎയെ ഇത് രേഖാമൂലം അറിയിക്കുകയും പരസ്യം വഴി ഈ ഉ്തപന്നം തങ്ങൾ ലഭ്യമാക്കുന്നുണ്ടെന്ന് പൊതു ജനങ്ങളെ അറിയിക്കുകയും ചെയ്യണം. ജീവിതാവസാനം വരെ പോളിസി പുതുക്കി നൽകുകയും വേണം.

3. അഡീഷണൽ ഡിസ്ട്രിബ്യൂഷൻ ചാനൽ
ഹെൽത്ത് ഇൻഷുറൻസ് കന്പനികൾക്ക് തങ്ങളുടെ ചില ഉത്പന്നങ്ങൾ റഗുലേറ്ററിന്‍റെ അനുവാദത്തിന് കാത്തു നിൽക്കാതെ വിതരണം ചെയ്യാൻ അഡീഷണൽ ഡിസട്രിബ്യൂഷൻ ചാനലുകൾ ഉപയോഗിക്കാം. ഇങ്ങനെ വിതരണം ചെയ്യുന്ന ഉത്പന്നങ്ങളുടെ നിർദേശങ്ങളിലും നിബന്ധനകളിലും വ്യത്യാസം വരുത്താൻ പാടുള്ളതല്ല.

4. പ്രീമിയം 15 ശതമാനം കൂടാം കുറയാം
ഉപഭോക്താക്കളുടെ പ്രീമിയം 15 ശതമാനത്തോളം കൂടുകയോ കുറയുകയോ ചെയ്യും. നിലവിലുള്ള പോളിസി ആരംഭിച്ചിട്ട് മൂന്നു വർഷം കഴിഞ്ഞെങ്കിൽ മാത്രമേ പ്രീമിയം വർധിക്കുകയുള്ളു. പോളിസിയിലുണ്ടാകുന്ന പരിഷ്കാരങ്ങളാണ് ഇത്തരത്തിലുള്ള മാറ്റത്തിനു കാരണം.

5. കൂടുതൽ രോഗങ്ങൾക്കു പരിരക്ഷ
ഹെൽത്ത് ഇൻഷുറൻസ് പോളിസിയെ സ്റ്റാൻഡർഡൈസ് ചെയ്യുന്നതിന്‍റെ ഭാഗമായി ഉപഭോക്താക്കളെയാണ് അധികവും ശ്രദ്ധവെയ്ക്കുന്നത്. അന്പതിനായിരം രൂപ മുതൽ 10 ലക്ഷം രൂപവരെ കവറേജുള്ള പോളിസിയെ ആണ് സ്റ്റാൻഡാർഡ് ഹെൽത്ത് ഇൻഷുറൻസ് പോളിസിയായി കണക്കാക്കുക. സാധാരണയായി ഹെൽത്ത് ഇൻഷുറൻസ് പോളിസിയിൽ കവറേജ് ലഭിക്കാത്ത രോഗങ്ങൾ പരമാവധി കുറയ്ക്കുവാനാണ് ഐആർഡിഎ നിർദ്ദേശിച്ചിട്ടുള്ളത്. നിലവിലുള്ള രോഗങ്ങൾക്ക് കവറേജ് ലഭിക്കുന്നതിനുള്ള കാത്തിരിപ്പിനും നിയന്ത്രണങ്ങൾക്കും ഐആർഡിഎ മാറ്റം വരുത്തിയിരിക്കുകയാണ്.


നാലുവർഷത്തെ കാത്തിരിപ്പ് രണ്ടുവർഷമായി കുറച്ചിട്ടുണ്ട്. അതായത് വേണമെങ്കിൽ ഇൻഷുറൻസ് കന്പനിക്ക് രണ്ടു വർഷത്തിനുശേഷം നിലവിലുള്ള രോഗങ്ങൾക്ക് കവറേജ് നൽകാം. എന്നാൽ രക്തസമ്മർദ്ദം, പ്രമേഹം, കാർഡിയാക് പ്രശ്നങ്ങൾ തുടങ്ങിയവയിൽ വെയിറ്റിംഗ് പീരിയഡ് 30 ദിവസമായി കുറയ്ക്കണമെന്നു ഐആർഡിഎ നിർദ്ദേശിക്കുന്നു.

പുതിയ രീതിയിൽ

* ഏതൊരു രോഗമോ പരിക്കോ ഇൻഷുറൻസ് പോളിസി എടുക്കുന്നതിന് 48 മാസം മുന്പ് ഡോക്ടർ സാക്ഷ്യപ്പെടുത്തിയതാണെങ്കിൽ
* എന്തെങ്കിലും ചികിത്സയോ അല്ലെങ്കിൽ മെഡിക്കൽ നിർദേശമോ പോളിസി എടുക്കുന്നതിന് 48 മാസം മുന്പ് ഡോക്ടർമാർ നൽകിയിട്ടുണ്ടെങ്കിൽ
* എന്തെങ്കിലും രോഗലക്ഷണങ്ങളോ മറ്റോ പരിശോധിച്ച് പോളിസി എടുത്ത് മൂന്നുമാസത്തിനുള്ളിൽ രോഗമായി സ്ഥിരീകരിച്ചാൽ ഈ മൂന്നു സാഹചര്യങ്ങളിലും അത് കവറേജിൽ ഉൾപ്പെടുത്തും.

മുൻപ് പ്രീ എക്സിസ് റ്റിംഗ് ഡിസീസസ് ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ സ്ഥിരമായി പോളിസി പുതുക്കി നൽകണം. പുതുക്കിയില്ലെങ്കിൽ പ്രീ എക്സി സ് റ്റിംഗ് ഡിസീസസ് ഉൾപ്പെടുത്താൻ വീണ്ടും അപേക്ഷിക്കണം. ഇനി മുതൽ ഇത്തരമൊരു സാഹചര്യമുണ്ടാകില്ല.
നിലവിൽ പ്രീ എക്്സിസ് റ്റിംഗ് ഡിസീസുള്ളവർക്കു വേണമെങ്കിൽ പോളിസികൾ നൽകാതിരിക്കാം. ഇനി അതു പറ്റില്ല. കന്പനികൾ ഇടപാടുകാരന്‍റെ സമ്മതത്തോടെ നിലവിലുള്ള രോഗങ്ങൾക്ക് പെർമനന്‍റ് എക്സ്ക്ലൂഷൻ നൽകി മറ്റു രോഗങ്ങൾക്ക് കവറേജ് നൽകാം.

അതുമല്ലെങ്കിൽ രണ്ടോ, നാലോ വർഷത്തെ വെയിറ്റിംഗ് പീരിയഡിനുശേഷം നിലവിലുള്ള രോഗത്തെ ഉൾപ്പെടുത്താം. നിലവിൽ രോഗങ്ങളുമായി മല്ലിടുന്നവർക്കും യോജിച്ച ആരോഗ്യ ഇൻഷുറൻസ് പോളിസി ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഐആർഡിഎ ഈ നിർദ്ദേശം മുന്നോട്ടു വച്ചിട്ടുള്ളത്.

പാർക്കിൻസണ്‍, അഷിമേഴ്സ് തുടങ്ങിയ രോഗങ്ങൾക്ക്പൊതുവേ ഇൻഷുറൻസ് പോളിസികൾ ലഭിക്കില്ല. പെർമനന്‍റ് എക്സ്ക്ലൂഷൻ ഓപ്ഷൻ തെരഞ്ഞെടുത്താൽ ഈ രോഗങ്ങളെ ഒഴിവാക്കി മറ്റു രോഗങ്ങൾക്ക് കവറേജ് എടുക്കാം.

കാൻസർ, ഹൃദയ സംബന്ധമായ രോഗങ്ങൾ, അപടകരമായ സ്ഥലങ്ങളിലെ ജോലി എന്നിവകൊണ്ടുണ്ടാകുന്ന പരിക്കുകൾ എന്നിവയ്ക്കെല്ലാം ഇനി ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. പരമാവധി 48 മാസത്തെ അല്ലെങ്കിൽ ഇൻഷുറൻസ് കന്പനിയുടെ(1 വർഷം, 2 വർഷം, മൂന്നു വർഷം) വെയിറ്റിംഗ് പിരീഡിനുശേഷം പോളിസി ഉടമയുടെ നിലവിലുള്ള രോഗങ്ങൾക്ക് കവറേജ് ലഭിക്കും.
പോളിസി ഉടമ കാര്യങ്ങൾ വെളുപ്പെടുത്തിയില്ല എന്നതിന്‍റെ പേരിൽ ഇൻഷുറൻസ് കന്പനികൾ ക്ലെയിം നിഷേധിക്കാൻ പാടില്ലെന്നു ഐആർഡിഎ നിർദ്ദേശിച്ചിട്ടുണ്ട്.
തുടർച്ചയായി എട്ടുവർഷം പോളിസി പുതുക്കിയവർക്കാണ് പക്ഷേ, ഈ നിർദ്ദേശം ബാധകമാകുക. ഉപപരിധി, കോ- പേ, ഡിഡക്ടബിൾ തുടങ്ങിയവ ഉണ്ടെങ്കിൽ അത് പോളിസിയിൽ പറഞ്ഞിട്ടുള്ളതുപോലെ ബാധകമായിരിക്കും.

6. ഇതര ചികിത്സകൾ
സ്റ്റാൻഡാർഡ് ആരോഗ്യ ഇൻഷുറൻസ് പോളിസിയിൽ ഇതര ചികിത്സയ്ക്കുള്ള ( ആയുഷ്) ചെലവുകൾക്കു കൂടി കവറേജ് നൽകണമെന്നു ഐആർഡിഎ നിർദ്ദേശിച്ചിട്ടുണ്ട്. ഹോമിയോപ്പതി, ആയൂർവേദം, സിദ്ധ, യൂനാനി തുടങ്ങിയ ചികിത്സകൾ ഇതിലുൾപ്പെടുന്നു. ഇതിനു ലഭിക്കുന്ന കവറേജിനു പരിധി ഇൻഷുറൻസ് കന്പനിക്കു നിശ്ചയിക്കാം.