നെടുങ്കണ്ടം: സിഎച്ച്ആര്‍ മേഖലയിലെ കര്‍ഷകരുടെ അഭിപ്രായങ്ങള്‍ ഉള്‍ക്കൊള്ളിച്ചും ആശങ്കകള്‍ പരിഹരിച്ചും മാത്രമേ ഇതുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിക്കുകയുള്ളു എന്ന് മന്ത്രി റോഷി അഗസ്റ്റിന്. വിഷയം സംബന്ധിച്ച് അനാവശ്യമായ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ല.
സിഎച്ച്ആര്‍ വിഷയത്തില്‍ ജനങ്ങള്‍ക്കുള്ള സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും അഭിപ്രായങ്ങള്‍ സ്വരൂപിക്കുന്നതിനുമായി നെടുങ്കണ്ടം സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ജനകീയ സദസിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇടുക്കിയിലെ ഭൂപ്രശ്നങ്ങളില്‍ രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്ക് അതീതമായ നിലപാടുകളാണ് വേണ്ടത്.
വനം, റവന്യൂ വകുപ്പുകളുടെ തര്‍ക്കം സര്‍ക്കാരിനെ ബാധിക്കില്ല. വകുപ്പിനല്ല, ജനങ്ങള്‍ക്കാണ് പ്രാധാന്യം.
ജനങ്ങളുടെ താത്പര്യത്തെ ഹനിക്കുന്ന ഒരു തീരുമാനവും സര്‍ക്കാര്‍ എടുക്കില്ല. ചീഫ് സെക്രട്ടറിയുമായി സംസാരിച്ച് അന്തിമ തീരുമാനം എടുക്കുന്നത് മുഖ്യമന്ത്രിയാണ്. വന വിസ്തൃതി വര്‍ധിപ്പിക്കാന്‍ ഇടുക്കിയില്‍ ഒരിഞ്ചു സ്ഥലം ഇനി വിട്ടു കൊടുക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
1897 ലെ തിരുവിതാംകൂര്‍ ഗസറ്റ് വിജ്ഞാപന പ്രകാരം 2,15,720 ഏക്കര്‍ സ്ഥലം സിഎച്ച്ആര്‍ മേഖലയില്‍ വനഭൂമിയായി പ്രഖ്യാപിച്ചിട്ടുണ്ടെന്ന വ്യാജ രേഖയാണ് ഇതുമായി ബന്ധപ്പെട്ട പരിസ്ഥിതി സംഘടന സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളത്.
ഇത് 15,720 ഏക്കര്‍ മാത്രമാണെന്ന് സര്‍ക്കാര്‍ കോടതിയെ ധരിപ്പിച്ചിട്ടുണ്ട്. സിഎച്ച്ആര്‍ ഭൂമി വനമല്ല, റവന്യൂ ഭൂമിയാണ് എന്നതാണ് സര്‍ക്കാരിന്റെ നിലപാട്.സുപ്രീം കോടതിയില്‍ മുന്‍പ് നല്കിയ സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
2023ലെ വന സംരക്ഷണ ഭേദഗതി നിയമത്തില്‍ 1996 നു മുമ്പ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അനുമതിയോട് കൂടി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിച്ച് വരുന്ന ഭൂമി വന നിയമത്തിന്റെ പരിധിയില്‍ വരില്ല. ഇത് വനഭൂമി ആയി കണക്കാക്കാന്‍ കഴിയില്ലെന്നു വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
പല പദ്ധതികള്‍ വഴി കര്‍ഷകരെ വിവിധ സര്‍ക്കാരുകള്‍തന്നെ ഇവിടെ കുടിയിരുത്തുകയാണ് ചെയ്തിട്ടുള്ളത്. ഇവർക്ക് പട്ടയവും നല്കിയതും സര്‍ക്കാരാണ്. വിവിധ നിയമഭേദഗതികളിലൂടെ കര്‍ഷകരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനും സര്‍ക്കാരുകള്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ ഇതെല്ലാം മറച്ചുവച്ച് വിഷയത്തില്‍ ചില നിക്ഷിപ്ത താത്പര്യക്കാര്‍ വസ്തുതാവിരുദ്ധമായ പ്രചാരണങ്ങളാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
ജനകീയസദസില്‍ മുൻ എംപി അഡ്വ. ജോയിസ് ജോര്‍ജ്, സിപിഎം ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ്, സിപിഐ ജില്ലാ സെക്രട്ടറി കെ. സലീംകുമാര്‍, കേരള കോണ്‍ഗ്രസ് -എം ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാല്‍, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പ്രഫ. എം.ജെ. ജേക്കബ്, വിവിധ കര്‍ഷക സംഘടനകളെ പ്രതിനിധീകരിച്ച് ഫാ. ആല്ബിന് പുല്‍ത്തകിടിയേല്‍, സ്റ്റെനി പോത്തന്, അഡ്വ. ഷൈന്‍ വര്‍ഗീസ്, മാത്യു വര്‍ഗീസ്, പി.എം. ബേബി, സാജന് കുന്നേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.