പാമാംകോട് പാലം പുനര്‍നിര്‍മാണം; സ്ഥലമേറ്റെടുപ്പ് വൈകുന്നു
Monday, July 29, 2024 6:40 AM IST
നേമം: നൂറ്റിയിരുപ്പത്തിയഞ്ച് വര്‍ഷത്തെ പഴക്കമുള്ള പാമാംകോട് പാലത്തിന്‍റെ പുനര്‍ നിര്‍മാണത്തിനു സ്ഥലമേറ്റെടുപ്പു നടപടികള്‍ വൈകുന്നുവെന്ന് ആക്ഷേ പം. നേമം, കാട്ടാക്കട മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പാമാംകോട് തോടിന് കുറുകെയുള്ള പാലത്തിന്‍റെ പുനര്‍ നിര്‍മാണത്തിനായി 6.15 കോടി രൂപയ്ക്കു ഭരണാനുമതി ലഭിച്ചിട്ടും റവന്യൂ വകുപ്പിന്‍റെ മെല്ലെപ്പോക്ക് നയം കാരണമാണു പണി തുടങ്ങാനാവത്തതെന്നാണ് ആരോപണം.

പുതിയ പാലം നിര്‍മാണത്തിനുണ്ടാകുന്ന കാലതാമസം കാരണം നിലവിലെ പാലത്തിനു ബലക്ഷയം കൂടി വരികയാണ്. ഇരുവശത്തുനിന്നു വാഹനങ്ങള്‍ ഒരുമിച്ചെത്തുമ്പോള്‍ പാലത്തിലൂടെ കടന്നുപോകാനും ബുദ്ധിമുട്ടുണ്ട്. ബ്രിട്ടീഷുകാരുടെ കാലത്ത് കരിങ്കല്ലും ചുടുകല്ലും അടുക്കി പാലത്തിന്‍റെ അടിഭാഗം ആര്‍ച്ചുപോലെ വളച്ചാണ് നിര്‍മിച്ചിട്ടുള്ളത്.

എഡി 1898-ല്‍ നിര്‍മിച്ചതാണ് പാലം. മുമ്പ് പാലത്തിന്‍റെ അവസ്ഥ ശോചനീയമായതിനെ തുടര്‍ന്ന് പ്രതിഷേധം ശക്തമായപ്പോള്‍ പൊതുമരാമത്ത് അറ്റകുറ്റ പണികള്‍ നടത്തിയിരുന്നു. ഭൂമി ഏറ്റെടുക്കുന്നതിന്‍റെ കാലതാമസമാണ് ഇനിയുള്ളതെന്നാണ് പൊതുമരാമത്ത് വകുപ്പ് ബ്രിഡ് ജസ് വിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നത്. പാപ്പനംകോട് - മലയിന്‍കീഴ് റൂട്ടിലുള്ള പാലത്തിലൂടെ നൂറുകണക്കിനു വാഹനങ്ങളാണു ദിവസവും കടന്നുപോകുന്നത്. മലയിന്‍കീഴ്, മൂക്കുന്നിമല പ്രദേശത്തും എളുപ്പം എത്താനുള്ള മാര്‍ഗം ഈ പാലമാണ്.

കരസേനയുടെയും വായുസേനയുടെയും കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന മൂക്കുന്നിമലയിലേക്കു സൈനിക വാഹനങ്ങള്‍ ഉള്‍പ്പെടെ കടന്നുപോകുന്നതും ഈ പാലത്തിലൂടെയാണ്. വിളവൂര്‍ക്കല്‍, പള്ളിച്ചല്‍ പഞ്ചായത്തുകളുടെയും നഗരസഭ നേമം വാര്‍ഡിന്‍റെയും അതിര്‍ത്തി പ്രദേശത്താണ് ഈ പാലം. പാലത്തിനു ഫണ്ട് അനുവദിച്ച് ഭരണാനുമതി ലഭിച്ചിട്ടും നിര്‍മാണം നീണ്ടുപോകുന്നതില്‍ നാട്ടുകാര്‍ക്ക് പ്രതിഷേധമുണ്ട്.