ഭരതനാട്യത്തിൽ അരങ്ങേറി അമ്മയും മകളും കൊച്ചുമകളും
ചിലങ്ക കാലിൽ കെട്ടുന്പോൾ ഇതിങ്ങനെയൊന്നും ആയിത്തീരുമെന്നു നാൻസി ടീച്ചർ തീരെ പ്രതീക്ഷിച്ചിരുന്നില്ല. ഇപ്പോൾ അഭിനന്ദനങ്ങളുടെ പെരുമഴയാണ്, ടീച്ചർക്കു മാത്രമല്ല, മകൾ ഡോ.ജുൽന സാറ വർഗീസിനും കൊച്ചുമകൾ ജൊവാൻ സാറ ബോബിക്കും. മൂവരുംകൂടി എല്ലാവരെയും വിസ്മയിപ്പിച്ചെന്നു മാത്രമല്ല, അമ്മയും മകളും കൊച്ചുമകളുംകൂടി ഒരുവേദിയിൽ ഭരതനാട്യത്തിൽ അരങ്ങേറ്റം നടത്തിയെന്ന അപൂർവതയും സ്വന്തമാക്കി.
പ്ലസ്ടു അധ്യാപികയായി വിരമിച്ച നാൻസി ടീച്ചർ ബാല്യത്തിലോ കലാലയജീവിതത്തിലോ 25 വർഷത്തിലേറെ നീണ്ട അധ്യാപന ജീവിതത്തിലോ ഒന്നും ഒരിക്കൽപോലും നൃത്തവുമായി ഒരു വേദിയിൽ കയറിയിട്ടില്ല. അങ്ങനെയുള്ള ടീച്ചർ വിരമിച്ചതിനു ശേഷം ഭരതനാട്യം പഠിച്ച് അരങ്ങേറിയെന്നു പറഞ്ഞാൽ ആർക്കാണ് വിസ്മയം തോന്നാത്തത്. ഇതിനുള്ള മറുപടി നാൻസി ടീച്ചറുടെ പക്കലുണ്ട്. "കലയ്ക്കു പ്രായമില്ല, താത്പര്യവും പരിശ്രമവും വേണമെന്നു മാത്രം'.
നൃത്തത്തിലേക്കൊരു ചുവട്
പെരുന്പാവൂരിനടുത്തു പുല്ലുവഴി ജയകേരളം ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് അഞ്ചു വർഷം മുന്പ് വിരമിച്ച മൂവാറ്റുപുഴ മേക്കടന്പ് ഒാലിക്കൽ നാൻസി എൻ. ജേക്കബ് (61) ആണ് മകൾക്കും കൊച്ചുമകൾക്കുമൊപ്പം ഭരതനാട്യത്തിൽ അരങ്ങേറ്റം നടത്തിയത്. അമ്മമാർക്കായി മൂവാറ്റുപുഴ നാട്യാലയ ഡാൻസ് ആൻഡ് മ്യൂസിക് സ്കൂളിൽ അധ്യാപകൻ രവികുമാർ ക്ലാസ് ആരംഭിച്ചിട്ടുണ്ടെന്നറിഞ്ഞപ്പോഴാണ് ഒരു കൈ നോക്കിയാലോയെന്ന മോഹം ടീച്ചർക്ക് ഉദിച്ചത്.
ഇതിനിടെ കൊച്ചുമകൾ മൂവാറ്റുപുഴ സെന്റ് തോമസ് പബ്ലിക് സ്കൂളിലെ മൂന്നാം ക്ലാസുകാരി ജൊവാൻ സാറ ബോബിയെ നൃത്തപഠനത്തിനു ചേർക്കാനെത്തിയപ്പോഴാണ് മകൾ നെടുംചാലിൽ ഹോസ്പിറ്റലിലെ നേത്രരോഗ വിഭാഗം ഡോക്ടറായ 33കാരി മകൾ ജുൽന സാറ വർഗീസും നാൻസിക്കൊപ്പം ചേർന്നത്. പത്തു മാസങ്ങളേ വേണ്ടിവന്നുള്ളൂ, രാജ്യത്തിന്റെ ദേശീയ നൃത്തം എന്നു വിശേഷണമുള്ള ഭരതനാട്യം ഇവർക്കു വഴങ്ങി. സ്കൂളിലെ നൃത്തവേദികളിലെ പരിചയം മാത്രമായിരുന്നു ഡോ.ജുൽനയ്ക്കും കൈമുതൽ.
സന്തോഷം, വ്യായാമം
നടിയും നർത്തകിയുമായ ആശാ ശരത്തിന്റെ മാതൃസഹോദരനാണ് രവികുമാർ. നൃത്തത്തോടുള്ള അഭിനിവേശമാണ് കലാമണ്ഡലം സുമതിയുടെ സഹോദരനും റിട്ട.ഫെഡറൽ ബാങ്ക് ഒാഫീസറുമായ രവികുമാറിനെ നൃത്താധ്യാപന രംഗത്ത് എത്തിച്ചത്. നൃത്തം തുടങ്ങിയ ശേഷം ഉന്മേഷവും ഊർജസ്വലതയും തന്റെ ശരീരം തിരിച്ചുപിടിച്ചെന്നു നാൻസി ടീച്ചർ സാക്ഷ്യപ്പെടുത്തുന്നു. മനസിനു സന്തോഷവും ശരീരത്തിനു നല്ല വ്യായാമവുമാണ് നൃത്തം. ഭർത്താവ് കലാസ്വാദകനായ സ്റ്റേറ്റ് ബാങ്ക് റിട്ട. മാനേജർ ഒ.സി. വർഗീസിന്റെ പിന്തുണയാണ് നാൻസിയെ നൃത്തത്തിലേക്കു ചുവടുവയ്ക്കാൻ പ്രേരിപ്പിച്ച മുഖ്യഘടകം.
കലാലയം വിട്ട ശേഷം മെഡിസിൻ പഠനത്തിലും തുടർന്ന് ജോലിത്തിരക്കിലും മുഴുകിയ ഡോ. ജുൽനയ്ക്കു ഭർത്താവ് ഡോ. ബോബി പൗലോസാണ് നൃത്തം പഠിക്കാൻ പ്രോത്സാഹനം നൽകിയത്. ഇവരുടെ അരങ്ങേറ്റം കണ്ടു ഹരം കയറിയ, ഏക സഹോദരൻ ഡോ. ജിത്തു ജേക്കബിന്റെ ഭാര്യ ഡോ. മെറിൻ സാറ ജോസും നൃത്തത്തിലൊരു ചുവടു പരീക്ഷിക്കാനുള്ള തയാറെടുപ്പിലാണ്. എന്തായാലും ഭരതനാട്യംകൊണ്ടു നിർത്താൻ ഉദ്ദേശ്യമില്ലെന്നു നാൻസി ടീച്ചറും സംഘവും പറയുന്നു, മോഹിനിയാട്ടവും കുച്ചിപ്പുടിയും കൂടി കൈപ്പിടിയിലാക്കാനുള്ള ഒരുക്കത്തിലാണിവർ.
ജോയെൽ നെല്ലിക്കുന്നേൽ