ഗാസയിൽ വീണ്ടും ആക്രമണം തുടങ്ങിയതിൽ യുഎൻ അടക്കമുള്ള സഹായ ഏജൻസികൾ ഉത്കണ്ഠ പ്രകടിപ്പിച്ചു.
ഇതിനിടെ, വെടിനിർത്തൽ വീണ്ടും യാഥാർഥ്യമാക്കാനുള്ള ചർച്ചകൾ ഊർജിതമാണെന്നു റിപ്പോർട്ടുകളിൽ പറയുന്നു. ഖത്തറും ഈജിപ്തുമാണു മധ്യസ്ഥത വഹിക്കുന്നത്. വ്യാഴാഴ്ച ഇസ്രേലി, പലസ്തീൻ നേതാക്കളുമായി വെവ്വേറെ കൂടിക്കാഴ്ച നടത്തിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ, വെടിനിർത്തൽ തുടരണമെന്നും ഇസ്രേലി സേന ആക്രമണം പുനരാരംഭിച്ചാൽ പലസ്തീൻ ജനതയുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടിരുന്നു.
ഒക്ടോബർ ഏഴിനു ഹമാസ് ഭീകരർ ഇസ്രയേലിൽ ഭീകരാക്രമണം നടത്തി 1200 പേരെ വധിക്കുകയും 240ലധികം പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തതോടെയാണു യുദ്ധം തുടങ്ങിയത്. ഇസ്രയേലിന്റെ പ്രത്യാക്രമണത്തിൽ ഗാസയിൽ 6,000 കുട്ടികൾ അടക്കം 14,800 പേരാണു കൊല്ലപ്പെട്ടത്.
വെടിനിർത്തൽ കാലയളവിൽ 110 ബന്ദികളെ ഹമാസ് മോചിപ്പിച്ചു. പകരമായി 240 പലസ്തീനികൾ ഇസ്രേലി ജയിലിൽനിന്നു മോചിതരായി. വ്യാഴാഴ്ച എട്ടു ബന്ദികളെ ഹമാസും 30 പലസ്തീൻ തടവുകാരെ ഇസ്രയേലും മോചിപ്പിച്ചിരുന്നു. ഇനിയും 137 ബന്ദികളെ വിട്ടുകിട്ടാനുണ്ടെന്ന് ഇസ്രയേൽ പറയുന്നു. കൂടാതെ കാണാതായ ഏഴു പേരുമുണ്ട്.