പടിഞ്ഞാറൻ നേപ്പാളിൽ ഭൂകന്പം; പത്തു പേർക്കു പരിക്ക്
Wednesday, October 4, 2023 1:39 AM IST
കാഠ്മണ്ഡു: പടിഞ്ഞാറൻ നേപ്പാളിലുണ്ടായ രണ്ടു ഭൂകന്പങ്ങളിൽ പത്തു പേർക്കു പരിക്കേറ്റു. അനേകം വീടുകൾ തകർന്നു.
റിക്ടർ സ്കെയിലിൽ 5.3 രേഖപ്പെടുത്തിയ ഭൂകന്പം ഇന്നലെ ഉച്ചകഴിഞ്ഞ് 2.40നാണുണ്ടായത്. രണ്ടാമത്തെ ഭൂകന്പം റിക്ടർ സ്കെയിലിൽ 6.3 രേഖപ്പെടുത്തി. 3.06നാണ് ഇതുണ്ടായത്. ബാജ്ഹാംഗ് ജില്ലയാണു പ്രഭവകേന്ദ്രം.
ഉച്ചകഴിഞ്ഞ് മൂന്നിനും ആറിനും ഇടയിൽ ആറു തുടർചലനങ്ങളുമുണ്ടായി. ബാജ്ഹാംഗ് ജില്ലയിൽ ഒന്പതു പേർക്കും സമീപത്തെ അഛാം ജില്ലയിൽ ഒരാൾക്കുമാണു പരിക്കേറ്റത്. ഭൂകന്പത്തെത്തുടർന്നുള്ള പരിഭ്രാന്തിയിൽ രണ്ടുനില കെട്ടിടത്തിന്റെ മുകളിൽനിന്നു ചാടിയ വിദ്യാർഥിക്കു പരിക്കേറ്റു. ദോതി, ബജുര, ബൈതാദി ജില്ലകളിലും ഭൂകന്പത്തിന്റെ പ്രകന്പനം അനുഭവപ്പെട്ടു.
ഡൽഹിയിലും ഭൂചലനം
ന്യൂഡൽഹി: ഡൽഹിയിലും ഉത്തരേന്ത്യയിലെ ചില ഭാഗങ്ങളിലും റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. ഇന്നലെ ഉച്ചയ്ക്ക് 2.51 ന് ഡൽഹിയിലും പലയിടത്തും പ്രകന്പനം അനുഭവപ്പെട്ടത്. ആളുകൾ പരിഭ്രാന്തരായി കെട്ടിടങ്ങളിൽനിന്ന് ഇറങ്ങിയോടി. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.