പ്രെസ്റ്റൺ: സുവിശേഷത്തിന്റെ ആനന്ദമറിയാൻ സ്വന്തം ജീവിതസാക്ഷ്യങ്ങളിൽ കൂടി ഹൃദയങ്ങളെ തൊടണമെന്ന് സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. സുവിശേഷവത്കരണം കാരുണ്യത്തിന്റെ പ്രവർത്തനമാണെന്നും മറ്റുള്ളവരുടെ ഹൃദയങ്ങളെ തൊടുന്ന രീതിയിൽ സുവിശേഷവത്കരണം നടത്താൻ സാധിക്കുമ്പോഴാണ്, ശിഷ്യപ്പെടുത്തുക എന്ന പ്രബോധനം പ്രാവർത്തികമാകുന്നതെന്നും കർദിനാൾ ഓർമിപ്പിച്ചു.
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ഓൺലൈനിൽ ഒരുക്കിയ ന്ധസുവിശേഷത്തിന്റെ ആനന്ദം എന്ന സുവിശേഷവത്കരണ മഹാസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വന്തം ജീവിതം കൊണ്ടുവേണം കർത്താവിനെ പ്രഘോഷിക്കേണ്ടത്. നമ്മുടെ ജീവിതങ്ങളിലൂടെ സാക്ഷ്യപ്പെടുതാത്തതൊന്നും ആർക്കും സ്വീകാര്യമാവുകയില്ല . പ്രസംഗത്തേക്കാൾ സുവിശേഷം പ്രാവർത്തികമാക്കുന്ന ജീവിതങ്ങളാണ് മറ്റുള്ളവരെ ആകർഷിക്കുന്നത്. ഇത്തരത്തിലുള്ള ആകർഷണത്തിന്റെ സുവിശേഷമാണ് യഥാർത്ഥ ആനന്ദം നൽകുന്നത്. സുവിശേഷവത്കരണം കാരണ്യത്തിന്റെ പ്രവർത്തനമാകണം. കാരുണ്യപ്രവൃത്തികളിൽനിന്നും നന്മയിൽനിന്നുണ്ടാകുന്ന സന്തോഷമാണ് സുവിശേഷത്തിന്റെ ആനന്ദമെന്നു കർദിനാൾ പറഞ്ഞു.
ഗ്രേറ്റ് ബ്രിട്ടൻ രൂപത അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അധ്യക്ഷത വഹിച്ചു. സന്തോഷത്തിന്റെ വാർത്തയായ സുവിശേഷം വെളിപാടായാണ് നമുക്ക് ലഭിച്ചിരിക്കുന്നത്. കരുണയുടെയും സ്നേഹത്തിന്റെയും സദ്വാർത്ത സ്വീകരിക്കുന്നവരാകണം എല്ലാവരും. ഈ നോമ്പുകാലത്ത് വിശുദ്ധീകരണത്തിന് പ്രാധാന്യം നൽകണം. തുടർന്ന് ഒരു നവ പന്തക്കുസ്താ അനുഭവത്തിലേക്കു നീങ്ങണമെന്നു മാർ സ്രാമ്പിക്കൽ പറഞ്ഞു.
ഓൺലൈനിൽ കൂടി സംഘടിപ്പിച്ച ഈ സംഗമത്തിൽ 19 വചനപ്രഘോഷകരാണ് സുവിശേഷ പ്രഘോഷണം നടത്തിയത്. ഫാ.ജോർജ് പനയ്ക്കൽ വി.സി, ഫാ.സേവ്യർ ഖാൻ വട്ടായിൽ, ഫാ.ഡൊമിനിക് വാളന്മനാൽ, ഫാ.ഡാനിയൽ പൂവണ്ണത്തിൽ, ഫാ.മാത്യു വയലാമണ്ണിൽ സിഎസ്ടി, സിസ്റ്റർ ആൻമരിയ എസ്എച്ച്, ഷെവ. ബെന്നി പുന്നത്തറ, തോമസ് പോൾ, സാബു ആറുതൊട്ടി, ഡോ.ജോൺ ഡി., സന്തോഷ് കരുമത്ര, മനോജ് സണ്ണി, സെബാസ്റ്റ്യൻ താന്നിക്കൽ, റെജി കൊട്ടാരം, ടി. സന്തോഷ് , സജിത്ത് ജോസഫ് , ജോസഫ് സ്റ്റാൻലി, പ്രിൻസ് വിതയത്തിൽ, പ്രിൻസ് സെബാസ്റ്റ്യൻ എന്നിവർ വചനം പങ്കുവച്ചു സംസാരിച്ചു. രൂപത പ്രോട്ടോസിഞ്ചെലൂസ് മോൺ. ഡോ. ആന്റണി ചുണ്ടലിക്കാട്ട് മോഡറേറ്ററായിരുന്നു. സിഞ്ചെലുസ് മോൺ. ജോർജ് ചേലയ്ക്കൽ സ്വാഗതവും കോഓർഡിനേറ്റർ ഡോ.ജോസി മാത്യു നന്ദിയും പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.