വിജിലൻസിലെ കേസുകൾ ഇനി ഡയറക്ടർ തീർപ്പാക്കും
സ്വന്തം ലേഖകൻ
Monday, June 23, 2025 5:40 AM IST
തിരുവനന്തപുരം: വിജിലൻസിലെ എല്ലാ കേസുകളിലും തീർപ്പാക്കാനുള്ള അധികാരം ഡയറക്ടറിൽത്തന്നെ നിക്ഷിപ്തമാക്കി വിജിലൻസ് മേധാവി മനോജ് ഏബ്രഹാമിന്റെ നിർദേശം. യോഗേഷ് ഗുപ്ത വിജിലൻസ് ഡയറക്ടറായിരിക്കേ നാലു കാറ്റഗറിയായി തിരിച്ചു കേസുകൾ തീർപ്പാക്കാനുള്ള അധികാരം എസ്പിമാർ മുതൽ മുകളിലേക്കു നൽകിയ അധികാരമാണ് മനോജ് ഏബ്രഹാം റദ്ദാക്കിയത്.
താഴേത്തട്ടിൽ കേസുകളിൽ അന്തിമതീരുമാനമെടുക്കുന്നതു വിജിലൻസ് മാന്വലിന് എതിരാണെന്ന ചട്ടം ചൂണ്ടിക്കാട്ടിയാണ് എസ്പിമാർ മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥർ കേസുകളിൽ തീർപ്പാക്കാനുള്ള നിർദേശം റദ്ദാക്കിയത്. അധികാരം താഴേത്തട്ടിലേക്കു നൽകുക വഴി വിജിലൻസ് ആൻഡ് ആന്റികറപ്ഷൻ ബ്യൂറോയിൽ കെട്ടിക്കിടന്ന 800 ലേറെ കേസുകളിൽ യോഗേഷ് ഗുപ്ത വിജിലൻസ് ഡയറക്ടറായിരിക്കേ തീരുമാനമെടുത്തിരുന്നു. നോണ് ഗസറ്റഡ് ഉദ്യോഗസ്ഥർക്ക് എതിരായ കേസുകളിൽ ജില്ലാ തലത്തിൽ എസ്പിമാരും റേഞ്ച് തലത്തിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥനും തീർപ്പാക്കുന്നതായിരുന്നു നടപടി. ഉന്നത ഉദ്യോഗസ്ഥരുടെ ഫയൽമാത്രം ഡയറക്ടർക്ക് അയച്ചാൽ മതിയെന്നായിരുന്നു യോഗേഷ് ഗുപ്തയുടെ നിർദേശം.
ഈ നിർദേശം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയിൽ ആദ്യമായി കൊണ്ടുവന്നത് ജേക്കബ് തോമസ് മേധാവിയായിരിക്കേയായിരുന്നു. എന്നാൽ, അന്നു സർക്കാർ അനുമതി നൽകിയിരുന്നില്ല. പിന്നീട് യോഗേഷ് ഗുപ്ത ഭരണസൗകര്യാർഥം വേഗത്തിൽ തീരുമാനമെടുക്കാൻ നടപ്പാക്കിയ സർക്കുലറാണ് റദ്ദാക്കി വിജിലൻസ് ഡയറക്ടർ മുൻപുണ്ടായിരുന്ന നടപടി പുനഃസ്ഥാപിച്ചത്. വിജിലൻസ് മാന്വലിനു വിരുദ്ധമായ തീരുമാനം നിയമപ്രശ്നങ്ങൾക്കും ഇടയാക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ കൂടി അടിസ്ഥാനത്തിലാണു മാറ്റം. സർക്കുലർ നിയമവിരുദ്ധമെന്ന് അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും നിയമോപദേശം നൽകിയിരുന്നു.