മന്ത്രി ശിവൻകുട്ടി നടത്തിയ പ്രോട്ടോകോൾ ലംഘനത്തിൽ ഉടനടി നടപടി വേണ്ടെന്നു ഗവർണർ
Sunday, June 22, 2025 2:20 AM IST
തിരുവനന്തപുരം: മന്ത്രി വി. ശിവൻകുട്ടി രാജ്ഭവനിൽനിന്നു വാക്കൗട്ട് നടത്തിയതുമായി ബന്ധപ്പെട്ടുള്ള പ്രോട്ടോകോൾ ലംഘനത്തിൽ ഉടനടി നടപടി വേണ്ടെന്നു ഗവർണർ ആർ.വി. അർലേക്കർ.
ഇന്നു കൊച്ചിയിലേക്കു പോകുന്ന ഗവർണർ നാളെ കോട്ടയത്തെ പരിപാടിയും കഴിഞ്ഞു മാത്രമേ തിരുവനന്തപുരത്തു മടങ്ങിയെത്തുകയുള്ളൂ. അതിനു ശേഷമാകും പ്രോട്ടോകോൾ ലംഘനത്തിലെ തുടർനടപടി ആലോചിക്കുക.
ഇന്നലെ രാവിലെ മുഖ്യമന്ത്രി പിണറായി വിജയനും കൊച്ചിയിലേക്കു പോയിരുന്നു. മന്ത്രിയുടെ ചട്ടലംഘനത്തിനെതിരേ ചീഫ് സെക്രട്ടറിക്കു കത്തു നൽകിയിട്ടു കാര്യമില്ലെന്നാണു രാജ്ഭവന്റെ നിഗമനം. ഇക്കാര്യം മുഖ്യമന്ത്രിയെ തന്നെയാകും അറിയിക്കുക. ഇതു കത്തു വഴി വേണോ അതോ നേരിട്ടു വേണോ എന്ന കാര്യത്തിൽ പിന്നീടാകും നിലപാട് സ്വീകരിക്കുക. കാത്തിരുന്ന കാണാം എന്നാണു ഗവർണറുടെ നിലപാട്.
മന്ത്രിയുടെ പ്രോട്ടോകോൾ ലംഘനം ഭരണഘടനാപരമായ ചട്ടലംഘനമായി കരുതാൻ കഴിയില്ലെന്നാണ് നിയമ വിദഗ്ധരുടെ ഉപദേശം. ഇതിനാൽ ചട്ടലംഘനവുമായി ബന്ധപ്പെട്ടു നിയമപരമായ നടപടി സ്വീകരിക്കാൻ കഴിയില്ല.
മന്ത്രിയുടെ ചട്ടലംഘനവുമായി ബന്ധപ്പെട്ടു കേന്ദ്രത്തിനു പ്രത്യേക കത്തെഴുതേണ്ടന്നും ഗവർണർ തീരുമാനിച്ചിട്ടുണ്ട്. പ്രതിമാസ റിപ്പോർട്ടിൽ മാത്രമാകും മന്ത്രി വി. ശിവൻകുട്ടിയുടെ പ്രോട്ടോകോൾ ലംഘനം ചൂണ്ടിക്കാട്ടുക.
അതേസമയം, രാജ്ഭവന്റെ സുരക്ഷയ്ക്ക് ഉടനടി കേന്ദ്രസേനയെ വിളിക്കേണ്ടതില്ലെന്നും ധാരണയായി. ഇന്നലെ സിഐടിയു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജ്ഭവനിലേക്കു മാർച്ച് നടത്തിയിരുന്നു. നേരത്തെ എസ്എഫ്ഐയും ഡിവൈഎഫ്ഐയും മാർച്ച് നടത്തിയിരു ന്നു.
എന്നാൽ, സിപിഎം ഈ വിഷയത്തിൽ രാജ്ഭവൻ മാർച്ച് നടത്താത്തതും സംഘർഷാന്തരീക്ഷത്തിന് അയവു വരുമെന്ന സൂചനയാണ് നൽകുന്നത്. മന്ത്രി വി. ശിവൻകുട്ടിയുമായി ബന്ധപ്പെട്ട വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന പ്രത്യേകതയുമുണ്ട്.