ഭാരതാംബ വിവാദം: കൊടിയിൽ അടി തുടരുന്നു
സ്വന്തം ലേഖകൻ
Monday, June 23, 2025 5:39 AM IST
തിരുവനന്തപുരം: ഭാരതാംബ വിവാദത്തിൽ സംസ്ഥാന വ്യാപകമായി ബിജെപി-സിപിഎം സംഘർഷം. തന്പാനൂരിൽ സിപിഎം നേതാക്കൾ സംഘടിച്ചെത്തുകയും സംഘർഷത്തിൽ എബിവിപി സംസ്ഥാന സെക്രട്ടറി അടക്കമുള്ളവർക്ക് മർദനമേൽക്കുകയും ചെയ്തു. ഇതിനു പിന്നാലെ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്കു നേരേ തിരുമലയിൽ എബിവിപി പ്രവർത്തകർ കരിങ്കൊടി കാട്ടി. രാജ്ഭവനിൽ നിന്നുള്ള നിർദേശ പ്രകാരമാണ് ബിജെപി-എബിവിപി പ്രവർത്തകർ സംസ്ഥാനത്ത് അക്രമം അഴിച്ചു വിടുന്നതെന്നു മന്ത്രി വി. ശിവൻകുട്ടി ആരോപിച്ചു.
ദേശവിരുദ്ധരും ദേശഭക്തരും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നതെന്നും സിപിഎമ്മിന്റെ ദേശവിരുദ്ധത തുറന്നു കാട്ടിയതിന്റെ പേരിലാണ് സംസ്ഥാന വ്യാപകമായി ബിജെപി പ്രവർത്തകർക്കു നേരേ സിപിഎം അക്രമം അഴിച്ചുവിടുന്നതെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.
കഴിഞ്ഞ രാത്രിയിൽ തന്പാനൂരിൽ എബിവിപി സംസ്ഥാന സെക്രട്ടറി അടക്കമുള്ള നേതാക്കളെ പോലീസിന്റെ കണ്മുന്നിൽ വച്ച് അൻപതോളം വരുന്ന സിപിഎം നേതാക്കൾ ആക്രമിച്ചതിൽ പ്രതിഷേധിച്ച് എബിവിപി ഇന്നു സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. തന്പാനൂരിൽ എബിവിപി സംസ്ഥാന നേതാക്കൾളെ സിപിഎം മർദിച്ചതിൽ പ്രതിഷേധിച്ച് എബിവിപി ഇന്നലെ തന്പാനൂർ പോലീസ് സ്റ്റേഷനിലേക്കു മാർച്ചു നടത്തി. മാർച്ചിലും നേരിയ സംഘർഷമുണ്ടായി. സിപിഎം നേതാക്കൾക്കെതിരേ പോലീസ് കേസെടുക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു സമരം. വൈകുന്നേരം തിരുമലയിൽ പരിപാടിക്ക് എത്തിയ വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിക്കു നേർക്ക് എബിവിപി പ്രവർത്തകർ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു. മന്ത്രി ശിവൻകുട്ടിയുടെ സുരക്ഷയും വർധിപ്പിച്ചിട്ടുണ്ട്.
അതേസമയം ഗവർണർ ആർ.വി. അർലേക്കർ തിരുവനന്തപുരത്തനിന്നു പോയതിനാൽ ഇന്നലെ ഭാരതാംബ വിവാദത്തിൽ കൂടുതൽ നടപടികളുണ്ടായില്ല. ഇന്നു രാത്രി മാത്രമേ ഗവർണർ രാജ്ഭവനിൽ മടങ്ങിയെത്തുകയുള്ളൂ. നാളെ മന്ത്രി ശിവൻകുട്ടിയുടെ പ്രോട്ടോകോൾ ലംഘനവുമായി ബന്ധപ്പെട്ടു കൂടുതൽ നടപടികൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.