കൊച്ചി/വൈപ്പിന്‍: കടല്‍കയറ്റം രൂക്ഷമായതോടെ ജില്ലയുടെ തീരമേഖല ദുരിതത്തില്‍. കണ്ണമാലിയിലും വൈപ്പിന്‍ എടവനക്കാടും വീടുകളില്‍ വെള്ളം കയറി. മഴയ്ക്കൊപ്പം ശക്തമായ കാറ്റും വീശുന്നതോടെ പ്രതിസന്ധി രൂക്ഷമാവുകയാണ്.
കണ്ണമാലിയില്‍ നൂറോളം വീടുകള്‍ വെള്ളത്തില്‍ മുങ്ങി. കണ്ണമാലി മുതല്‍ സൗദി വരെയുള്ള തീര ദേശത്താണ് ഇന്നലെ രാവിലെ മുതല്‍ ശക്തമായ കടല്‍കയറ്റം അനുഭവപ്പെട്ടത്. കണ്ണമാലിയില്‍ കടല്‍ വെള്ളം തീരദേശ റോഡ് വരെ എത്തി. ഇതോടെ പ്രദേശത്തുകൂടിയുള്ള ഗതാഗതവും തടസപ്പെട്ടു. നൂറോളം വീടുകളില്‍ കടല്‍വെള്ളം കയറിയതോടെ ജനജീവിതവും താറുമാറായി.
കണ്ണമാലി ശ്രീരാമ ക്ഷേത്ര പരിസരം, പോലീസ് സ്റ്റേഷന്, ചെറിയകടവ്, കാട്ടിപ്പറമ്പ്, പുത്തന്‍തോട്, സൗദി, മാനാശേരി എന്നീ പ്രദേശങ്ങളിലാണ് കടല്‍കയറ്റം രൂക്ഷമായിട്ടുള്ളത്. അതേസമയം ടെട്രാപോഡ് കടല്‍ ഭിത്തിയുള്ള ചെല്ലാനം ഹാര്‍ബര്‍ മുതല്‍ പുത്തന്‍തോട് വരെ വലിയ പ്രശ്നങ്ങള്‍ ഉണ്ടായിട്ടില്ല.
ഈ പ്രദേശങ്ങളില്‍ നേരത്തെ വച്ചിരുന്ന മണല്‍ ചാക്കുകള്‍ ദ്രവിച്ച് പോയതോടെ കടലിനെ പ്രതിരോധിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്ന് തീരദേശവാസികള്‍ പറഞ്ഞു.
നൂറ്റാണ്ടുകളായി ചെല്ലാനം പഞ്ചായത്തുകാര് ഈ ദുരിതം അനുഭവിക്കുകയാണ്. മാറി വരുന്ന സര്‍ക്കാരുകള്‍ മുന്‍കൈ എടുക്കാത്തതുമൂലമാണ് തങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹരിക്കപ്പെടാത്തതെന്ന് പ്രദേശവാസികള്‍ ആരോപിച്ചു.
ചെല്ലാനത്ത് തീര്‍ത്ത ടെട്രോപോഡ് സുരക്ഷാഭിത്തി കണ്ണമാലി പ്രദേശത്തേക്കും നീട്ടുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇത് ഇന്നും വാക്ക് മാത്രമായി നില്‍ക്കുകയാണ്. താല്‍ക്കാലിക സുരക്ഷയ്ക്കായി പുലിമുട്ട് നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ഇതിനോടും അധികാരികള്‍ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ലെന്നും പ്രദേശവാസികള്‍ ആരോപിക്കുന്നു.
മഴ കനത്തതോടെ കഴിഞ്ഞ മൂന്ന് ദിവസമായി എടവനക്കാട് മേഖലയില്‍ തുടരുന്ന കടല്‍കയറ്റം ഇന്നലെ രൂക്ഷമായി. പ്രദേശത്ത് 50 ല്‍പരം വീടുകളില്‍ വെള്ളം കയറി. ഇതോടെ ഏതാനും ചിലര്‍ ബന്ധുവീടുകളിലേക്ക് താമസം മാറ്റി.
വേലിയേറ്റ സമയങ്ങളിലാണ് കൂടുതലായി കടല്‍ വെള്ളം ജനവാസ മേഖലയിലേക്ക് ഒഴുകുന്നത്. ആളുകള്‍ക്ക് വീടിനു പുറത്തേക്കിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. അണിയല് കടപ്പുറം മുതല്‍ പഴങ്ങാട് കടപ്പുറം വരെയുള്ള രണ്ട് കിലോമീറ്റര്‍ മേഖലയിലാണ് കടല്‍ കയറ്റം രൂക്ഷമായിരിക്കുന്നത്.
ഈ ഭാഗത്ത് പലയിടത്തും കടല്‍ ഭിത്തിയില്ല. സുനാമിയില്‍ തകര്‍ന്ന കടല്‍ ഭിത്തികള്‍ ഇതുവരെ പുനര്നിർമിക്കാത്തതിനാല് കഴിഞ്ഞ രണ്ട് വ്യാഴവട്ടക്കാലമായി കാലവര്ഷനാളു തീരത്ത് എന്നും അശാന്തിയാണ്. മണല്‍ ബണ്ട്, ജിയോ ബാഗ് എന്നിവ കൊണ്ടുള്ള മുട്ടുശാന്തികളൊന്നും ഇവിടെ ഫലിക്കുന്നില്ല. ഓരോ തവണ കടല്‍ കയറുമ്പോഴും ഇതെല്ലാം തകരുകയാണിവിടെ.
ഒഴിയാതെ ദുരിതം; ക്യാമ്പ് തുറന്നു
കൊച്ചി: ജില്ലയില്‍ കനത്ത മഴ തുടരവെ, കൊച്ചി നഗരത്തിലടക്കം ചെറിയ തോതില്‍ ഇന്നലെയും വെള്ളക്കെട്ട് രൂപപ്പെട്ടു. കോളനികളില്‍ വെള്ളക്കെട്ട് പൂര്‍ണമായും ഒഴിഞ്ഞിട്ടില്ല. മഴ ശക്തി പ്രാപിച്ചതോടെ ജില്ലയുടെ കിഴക്കന്‍ മേഖലയിലൂടെയുള്ള രാത്രിയാത്രയ്ക്ക് നിയന്ത്രണം തുടരുകയാണ്.
കണയന്നൂര്‍ താലൂക്കിലെ കാക്കനാട് വില്ലേജില്‍ ഒരു ദുരിതാശ്വാസ ക്യാമ്പ് തുറന്നു. തെങ്ങോട് വനിതാ വ്യവസായ കേന്ദ്രത്തിലാണ് ക്യാമ്പ് പ്രവര്‍ത്തിക്കുന്നത്. നിലവില്‍ ഏഴ് കുടുംബങ്ങളിലെ ഏഴു പുരുഷന്മാരും ഒമ്പത് സ്ത്രീകളും നാല് കുട്ടികളുമടക്കം 20 പേരാണ് ക്യാമ്പിലുള്ളത്.
കല്ലാര്‍കുട്ടി, മലങ്കര ഡാമുകളുടെ ഷട്ടര്‍ തുറന്നതിനെത്തുടര്‍ന്ന് തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി.
കഴിഞ്ഞ 24 മണിക്കൂറിനിടെ ജില്ലയില്‍ 67.58 മില്ലി മീറ്റര്‍ മഴയാണ് പെയ്തത്.
ഇടമലയാര്‍ ഡാം പരിസരത്ത് 133.5 മില്ലി മീറ്റര്‍ മഴ ലഭിച്ചു. ചൂണ്ടി 107.5 മില്ലിമീറ്റര്‍, എറണാകുളം സൗത്ത് 100 മില്ലി മീറ്റര്‍, പിറവം 96 മില്ലി മീറ്റര്‍, പെരുമ്പാവൂര്‍ 90 മിറ്റി മീറ്റര്‍ എന്നിങ്ങനെയാണ് ജില്ലയിലെ മറ്റിടങ്ങളില്‍ ലഭിച്ച മഴയുടെ അളവ്.
ആലുവയിൽ വ്യാപക നാശം
കനത്ത കാറ്റിലും മഴയിലുമായി ജില്ലയില്‍ 26 വീടുകള്‍ക്ക് ഭാഗികമായി നാശനഷ്ടം സംഭവിച്ചു. ആലുവ താലൂക്കിലെ ചെങ്ങമനാട് വില്ലേജിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇവിടെ 20 വീടുകള്‍ക്ക് നാശം സംഭവിച്ചു. നേര്യമംഗലം, വെങ്ങോല, വടക്കേക്കര, കുമ്പളങ്ങി, ചൊവ്വര, കീഴ്മാട് എന്നീ വില്ലേജുകളില്‍ ഓരോ വീടുകള്‍ക്കും നഷ്ടം സംഭവിച്ചു.
‘ചത്താലും ക്യാന്പിലേക്കില്ല'
ചെറായി: കടൽ കയറ്റത്തെ തുടർന്ന് എടവനക്കാട് കടപ്പുറത്ത് നിന്നും ദുരിത ബാധിതരെ മാറ്റി പാർപ്പിക്കാനുള്ള റവന്യൂ അധികൃതരുടെ ശ്രമം വിഫലമായി. ഇവിടെ കിടന്ന് ചത്താലും ശരി, ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് ഞങ്ങളിനി ഇല്ല. ഞങ്ങൾക്ക് വേണ്ടത് മുട്ടുശാന്തിയല്ല ചെല്ലാനത്തെ പോലെ ശാശ്വതമായ പരിഹാരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് തീരദേശത്തുകാർ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് പോകാൻ വിസമ്മതിച്ചത്.
ഇവിടെ സർക്കാർ പ്രഖ്യാപിച്ച് അംഗീകരിച്ച 52 കോടിയുടെ ടെട്രാപോഡ് ഉപയോഗിച്ചുള്ള കടൽ ഭിത്തി അടിയന്തിരമായി നിർമ്മിക്കണമെന്നും ഇതിനായി രാഷ്ട്രീയ ഭേദമന്യേ പ്രക്ഷോഭം തുടങ്ങുമെന്നും തീരദേശത്തുകാർ അധികൃതർക്ക് മുന്നറിയിപ്പ് നൽകി.
ജില്ലാ കളക്ടറുടെ നിർദേശപ്രകാരം തഹസിൽദാരും ഫയർ ഫോഴ്സും പോലീസും വൈകുന്നേരം കടപ്പുറത്തെത്തി ദുരിത ബാധിതരോട് എടവനക്കാട് ഗവ. യുപി സ്കൂളിലേക്ക് മാറാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് തീരദേശത്തുകാർ നയം വ്യക്തമാക്കിയത്.