തൊടുപുഴ: കൈക്കൂലി ആവശ്യപ്പെട്ട് തൊടുപുഴ നഗരസഭ അസി. എൻജിനിയർ തടഞ്ഞു വച്ച കുമ്മംകല്ല് ബിടിഎം എൽപി സ്കൂളിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇന്നലെ മുനിസിപ്പാലിറ്റിയിൽനിന്നു സ്കൂൾ മാനേജ്മെന്റിനു കൈമാറി. 278.14 ചതുരശ്ര മീറ്റർ കെട്ടിടത്തിനാണ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയിരിക്കുന്നത്. അസി. എൻജിനിയറുടെ ചുമതല വഹിക്കുന്ന ഓവർസീയർ കെ.ബി.സജിമോനാണ് ഫിറ്റ്നസ് സർട്ടിഫിക്കറ്റിൽ ഒപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്.
അപേക്ഷ നൽകി ഒരുമാസം കഴിഞ്ഞിട്ടും മുടന്തൻ ന്യായങ്ങൾ നിരത്തി സർട്ടിഫിക്കറ്റ് നൽകാതെ തടഞ്ഞുവച്ചിരിക്കുകയായിരുന്നു. പിന്നീട് അസിസ്റ്റന്റ് എൻജിനിയറുമായി സ്കൂൾ അധികൃതർ ബന്ധപ്പെട്ടപ്പോൾ ഒരുലക്ഷം രൂപ ആവശ്യപ്പെടുകയും നഗരസഭ ഓഫീസിലെത്തി പണം കൈമാറുന്നതിനിടെ ഇടനിലക്കാരനും എഇയും വിജിലൻസിന്റെ പിടിയിലാകുകയുമായിരുന്നു. നിലവിൽ മൂവാറ്റുപുഴ സബ് ജയിലിൽ ഇരുവരും റിമാൻഡിലാണ്. അതേസമയം നഗരസഭയിൽ പ്രതിപക്ഷ പ്രതിഷേധം കടുപ്പിക്കുകയാണ്.
ഇന്നലെ യുഡിഎഫ് മുനിസിപ്പൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. വരും ദിവസങ്ങളിലും സമരം ശക്തമാക്കാനാണ് യുഡിഎഫ് തീരുമാനം. അഴിമതിക്കേസിൽ പ്രതി ചേർക്കപ്പെട്ട ചെയർമാൻ തത്സ്ഥാനം രാജിവച്ച് നഗരസഭയുടെ അന്തസ് നിലനിർത്തണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.
നഗരസഭയുടെ ചരിത്രത്തിൽ ഉണ്ടാകാത്ത അഴിമതിയാണ് ഇവിടെ നടക്കുന്നതെന്നും വികസനപ്രവർത്തനങ്ങൾ സ്തംഭിച്ചിരിക്കുകയാണെന്നും യുഡിഎഫ് ആരോപിച്ചു. ഈ ഭരണസമിതി അധികാരത്തിലെത്തി മൂന്നുവർഷം പിന്നിട്ടിട്ടും ഒരു പദ്ധതി പോലും കൊണ്ടുവരാനായിട്ടില്ല.
തുടങ്ങിവച്ച പദ്ധതികൾ പലതും പാതിവഴിയിൽ നിലച്ചിരിക്കുകയാണ്. കൈക്കൂലി നൽകാതെ ഒരു സർട്ടിഫിക്കറ്റുപോലും ലഭിക്കാത്ത അതീവഗൗരവകരമായ സാഹചര്യമാണ് നഗരസഭയിൽ നിലനിൽക്കുന്നതെന്നും യുഡിഎഫ് ചൂണ്ടിക്കാട്ടുന്നു.
അതേ സമയം വിജിലൻസ് പരിശോധനയ്ക്കു ശേഷം ചെയർമാൻ സനീഷ് ജോർജ് ഇതുവരെയും നഗരസഭ ഓഫീസിൽ എത്തിയിട്ടില്ല. അടുത്ത ദിവസം എൽഡിഎഫ് പാർലമെന്ററി പാർട്ടിയോഗം വിളിച്ചുചേർത്തിട്ടുണ്ടെന്നാണ് അറിയുന്നത്. ഇതിനു ശേഷമാകും തുടർനടപടികൾ. വിജിലൻസ് കേസിൽ പ്രതിയായ ചെയർമാൻ രാജിവയ്ക്കാതെ കൗണ്സിൽ നടക്കാൻ അനുവദിക്കില്ലെന്ന ഉറച്ചനിലപാടിലാണ് യുഡിഎഫും ബിജെപിയും.
ചെയർമാന്റെ രാജി: മുനിസിപ്പൽ ഓഫീസിനു മുന്നിൽ ധർണ
തൊടുപുഴ: കൈക്കൂലി കേസിൽ വിജിലൻസ് പ്രതിചേർത്ത മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് രാജിവയ്ക്കുന്നതുവരെ യുഡിഎഫിന്റെ നേതൃത്വത്തിൽ സമരം തുടരുമെന്ന് തൊടുപുഴ ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷിബിലി സാഹിബ് പറഞ്ഞു.
യുഡിഎഫ് മുനിസിപ്പൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭാ ഓഫീസിനു മുന്നിൽ ചെയർമാന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് മുനിസിപ്പൽ മണ്ഡലം ചെയർമാൻ എം.എ. കരീം അധ്യക്ഷത വഹിച്ചു. പ്രഫ. എം.ജെ. ജേക്കബ്, എ.എം. ഹാരിദ്, എൻ.ഐ. ബെന്നി, ടി.ജെ. പീറ്റർ, അഡ്വ. ജോസഫ് ജോണ്, സഫിയ ജബാർ, കെ.ജി. സജിമോൻ, കെ. ദീപക്, ജാഫർ ഖാൻ മുഹമ്മദ്, ഫിലിപ്പ് ചേരിയിൽ, പി.കെ. മൂസ, രാജേഷ് ബാബു തുടങ്ങിയവർ പ്രസംഗിച്ചു.
ചെയർമാന്റെ രാജി ആവശ്യപ്പെടണം: യുഡിഎഫ്
തൊടുപുഴ: സ്കൂളിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് എൻജിനിയർക്ക് കൈക്കൂലി നൽകാൻ നിർദേശം നൽകിയ നഗരസഭാ ചെയർമാനെ തത്സ്ഥാനത്തുനിന്നു രാജിവയ്പ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴിയും കണ്വീനർ പ്രഫ. എം.ജെ. ജേക്കബും ആവശ്യപ്പെട്ടു.
ഉദ്യോഗസ്ഥർക്ക് കൈക്കൂലി വാങ്ങുന്നതിനു ഒത്താശ ചെയ്യുന്ന ചെയർമാൻ നാടിന് ബാധ്യതയാണ്. എൻജിനിയറെ പിടികൂടിയ ഉടൻതന്നെ മൊബൈൽ ഫോണ് സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോയതു തന്നെ കൈക്കൂലി കേസിൽ ചെയർമാന്റെ പങ്കാളിത്തം വ്യക്തമാക്കുന്നു. ഭരണം പിടിക്കുന്നതിനും നിലനിർത്തുന്നതിനും വേണ്ടി ആരേയും സംരക്ഷിക്കുന്ന ഇടതുനയം ഉപേക്ഷിക്കാൻ അവർ തയാറാകണം.
ചെയർമാനെ മാറ്റിയില്ലെങ്കിൽ വലിയ ജനകീയ പ്രക്ഷോഭത്തെ നേരിടേണ്ടി വരുമെന്നും തൊടുപുഴയിലെ ജനങ്ങൾക്ക് നീതി ലഭിക്കുന്നതിന് യുഡിഎഫ് നേതൃത്വം നൽകുമെന്നും നേതാക്കൾ അറിയിച്ചു.
പ്രതിഷേധ ധർണ നടത്തി
തൊടുപുഴ: കൈക്കൂലിക്കേസിൽ പ്രതിചേർക്കപ്പെട്ട നഗരസഭാ ചെയർമാൻ സനീഷ് ജോർജിനെതിരേ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ ജനാധിപത്യ അവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ധർണ നടത്തി. സംസ്ഥാന പ്രസിഡന്റ് കെ.എം.സുബൈർ ഉദ്ഘാടനം ചെയ്തു.
നഗരസഭാ ഉദ്യോഗസ്ഥരുടെ സ്വത്ത് വിവരം സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും സംഘടന ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി സണ്ണി മാത്യു, ട്രഷറർ ലൈല റഷീദ്, ജില്ലാ പ്രസിഡന്റ് ബാബു വർഗീസ്, ജനറൽ സെക്രട്ടി പി.എസ്. വിജയകുമാർ, കാസിം കളപ്പുരയ്ക്കൽ, എം.കെ. അയ്യപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.