പാണത്തൂർ: പാണത്തൂർ ടൗണിൽ വീണ്ടും ഭീതിയുണർത്തി കാട്ടാനക്കൂട്ടം. ഇന്നലെ പുലർച്ചെ ഒന്നോടെയാണ് സംഭവം. ഏഴു കാട്ടാനകളാണ് പാണത്തൂർ പഴയ ബസ് സ്റ്റാൻഡിനു സമീപം പുഴ നീന്തിക്കടന്നത്. ഇതു നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടതിനാൽ വലിയ അപകടം ഒഴിവായി.
പരിയാരം റോഡിന്റെ പാലത്തിനടിയിൽ വെച്ച് വിവരമറിഞ്ഞ് പാഞ്ഞെത്തിയ പനത്തടി ഫോറസ്റ്റ് സെക്ഷൻ ഓഫീസർ ശേഷപ്പയും ആർആർടി അംഗങ്ങളും ചേർന്ന് ആനക്കൂട്ടത്തെ ഇക്കരെ കയറാൻ അനുവദിക്കാതെ തുരത്തി. തിരിച്ച് പുഴ നീന്തിയ ആനക്കൂട്ടം റോഡിൽ കയറിയ ശേഷം വനപാലകർ പടക്കം പൊട്ടിച്ചും കൂക്കിവിളിച്ചും ആനക്കൂട്ടത്തെ വട്ടക്കയം ഭാഗത്തേക്ക് കയറ്റിവിട്ടു.
ദിവസങ്ങളായി പരിയാരം ഭാഗത്ത് ആനകളിറങ്ങുന്നതിനാൽ ഇന്നലെ രാത്രി വനപാലകർ സ്ഥലത്ത് തമ്പടിച്ചിരുന്നു. വനപാലകർ സമീപത്ത് തന്നെ ഉണ്ടായതിനാൽ ആനകൾ ബസ് സ്റ്റാൻഡിൽ എത്തിയില്ല.
അതുകൊണ്ട് വലിയ അപകടം ഒഴിവായി. ആനക്കൂട്ടത്തിൽ രണ്ടു കുട്ടിയാനകളും ഒരു കൊമ്പനാനയുമടക്കം ഏഴ് ആനകളാണ് ഉണ്ടായിരുന്നത്. ഏറെ പണിപ്പെട്ടാണ് ഇവയെ കാടുകയറ്റിയതെന്ന് വനപാലകർ പറഞ്ഞു. ആനകൾ ജനവാസസ്ഥലത്ത് എത്തിയതോടെ ഇന്നലെ കർഷകരും തൊഴിലുറപ്പ് തൊഴിലാളികളും ചേർന്ന് അതിർത്തിയിലെ കാടുകൾ വെട്ടിത്തെളിച്ചു തുടങ്ങി.
ആകെ ഒരു കിലോമീറ്റർ വരുന്ന വനാതിർത്തിയിൽ അരകിലോമീറ്ററോളം ഇന്നലെ വെട്ടിത്തെളിച്ചു.
ബാക്കിഭാഗം ഇന്നു പൂർത്തിയാക്കും. തകരാറിലായിരുന്ന സോളാർ വേലികൾ പുനഃസ്ഥാപിച്ച് തുടങ്ങിയിട്ടുണ്ട്.
കാട്ടാന ഭീഷണി: കോൺഗ്രസ് മണ്ഡലം കമ്മിറ്റി നിവേദനം നൽകി
പാണത്തൂർ: പനത്തടി പഞ്ചായത്തിലെ പാണത്തൂർ, റാണിപുരം ഭാഗത്ത് കർണാടക ഫോറസ്റ്റിൽ നിന്നും കാട്ടാനക്കൂട്ടം നിരന്തരം എത്തുന്നത് തടയാനുള്ള നടപടി ഉണ്ടാകണമെന്ന് കാണിച്ച് കോൺഗ്രസ് പനത്തടി മണ്ഡലം പ്രസിഡന്റ് കെ.ജെ.ജയിംസ് നിവേദനം നൽകി. നിയമസഭ മന്ദിരത്തിലെത്തി മുഖ്യമന്ത്രി, വനംമന്ത്രി, പ്രതിപക്ഷ നേതാവ്, എംഎൽഎ എന്നിവർക്കാണ് നിവേദനം നൽകിയത്. ചെർണ്ണൂർ, ഓട്ടമല, വണ്ണാർകയം, അരിപ്രോഡ്, വട്ടക്കയം, പരിയാരം, പാടിക്കൊച്ചി, രംഗത്തുമല, കമ്മാടി, പാറക്കടവ്, റാണിപുരം, പെരുതടി, പുളിംകൊച്ചി എന്നീ പ്രദേശങ്ങളിൽ അടിയന്തിരമായി സോളാർവേലി ശക്തിപ്പെടുത്തുക, ആനത്താരയിൽ പ്രധാനപ്പെട്ട ഇടങ്ങളിൽ ആനമതിൽ, ട്രഞ്ച് മുതലായവ അടിയന്തിരമായി നിർമിക്കുന്നതിന് ഫണ്ട് അനുവദിയ്ക്കുക, കാട്ടാനകൾ നശിപ്പിച്ച കർഷകരുടെ ദീർഘകാല, ഹ്രസ്വകാല വിളകൾക്ക് നിലവിലുള്ളതിനേക്കാൾ കൂടുതൽ തുക നൽകുക, തെങ്ങൊന്നിന് 700 രൂപയ്ക്ക് പകരം 5,000 രൂപ അനുവദിക്കുക എന്നീ കാര്യങ്ങൾ ഉന്നയിച്ചാണ് നിവേദനം നൽകിയത്.
ഈ കാര്യം നിയമസഭയിൽ ഉന്നയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉറപ്പുനൽകുകയും അടിയന്തിരമായി പ്രശ്നപരിഹാരത്തിന് മുൻകൈ എടുക്കുമെന്ന് ഇ.ചന്ദ്രശേഖരൻ എംഎൽഎ അറിയിച്ചതായും ജയിംസ് പറഞ്ഞു.