ജര്‍മനിയില്‍ ഷ്ലോസ്ഗ്രാബെന് ഫെസ്റ്റിവലില്‍ ചരിത്രം സൃഷ്ടിക്കാനൊരുങ്ങി അനന്തു മോഹന്‍
ജോസ് കുമ്പിളുവേലില്‍
Friday, June 6, 2025 3:13 PM IST
ബര്‍ലിന്‍: ജര്‍മനിയിലെ ഇന്ത്യന്‍ പ്രവാസികളുടെ ശബ്ദമായി മാറിയ ദ വോയ്സ് കിഡ്സ് 2025ലെ അനന്തു മോഹന്‍ ജര്‍മനിയിലെ ഷ്ലോസ്ഗ്രാബെന് ഫെസ്റ്റിവലില്‍ ചരിത്രം സൃഷ്ടിക്കാനൊരുങ്ങുന്നു.
ഹെസന് സംസ്ഥാനത്തിലെ ഫ്രാങ്ക്ഫര്‍ട്ടിനടുത്തുള്ള ഡാംസ്റ്റാട്ടില് വര്‍ഷം തോറും നടക്കുന്ന പ്രശസ്തമായ ഷ്ലോസ്ഗ്രാബെന് ഫെസ്റ്റിവൽ ശനി, ഞായർ ദിവസങ്ങളിലാണ് (ജൂണ്‍ ഏഴ്, എട്ട്) അരങ്ങേറുന്നത്.
1,00,000ത്തിലധികം സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന ജര്‍മനിയിലെ ഏറ്റവും വലിയ ഓപ്പണ്‍-എയര്‍ സംഗീത പരിപാടികളില്‍ ഒന്നായ ഷ്ലോസ്ഗ്രാബെന് ഫെസ്റ്റിവലില്‍ പരിപാടി അവതരിപ്പിക്കാന്‍ 15 വയസുകാരനായ അനന്തുവിന് ക്ഷണം ലഭിച്ചിരിക്കുകയാണ്.
ദ വോയ്സ് കിഡ്സ് 2025ലെ തന്റെ മികച്ച പ്രകടനത്തില്‍ ഏറെ ശ്രദ്ധ നേടിയ അനന്തുവിന്റെ ഡ്രംസ് വായനയ്ക്കൊപ്പം അതിശയിപ്പിക്കുന്ന ഗാനാലാപനവും ഏവരേയും സംഗീതത്തിന്റെ താളലയങ്ങളില്‍ അലിയിക്കും.
മെനെസ്കിന്റെ "ബെഗിന്' എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ രണ്ട് ദശലക്ഷത്തിലധികം കാഴ്ചക്കാര്‍ ആസ്വദിക്കുകയും യുവകലാകാരന്റെ കഴിവിന് അംഗീകാരവും പ്രശംസയും ലഭിച്ചത് അപൂര്‍വ ഭാഗ്യമായി.
ഷ്ലോസ്ഗ്രാബെന് വേദിയില്‍ ശനിയാഴ്ച ബെഗിന്റെ കവര്‍ പതിപ്പും അനന്തു സ്വയം രചിച്ച് ഈണമിട്ട ഒറിജിനല്‍ ട്രാക്കായ ജസ്റ്റ് ഹൗ ഇറ്റ് ഈസിന്റെ പ്രീമിയര്‍ സോളോ അരങ്ങേറ്റവും ഞായറാഴ്ച അനന്തുവിന്റെ ഗ്രൂപ്പായ ദ ഗോള്‍ഡന്‍ ബീറ്റ്സിനൊപ്പം ഫുള്‍-ബാന്‍ഡ് പ്രകടനവും ഉണ്ടാവും.
ജസ്റ്റ് ഹൗ ഇറ്റ് ഈസിന്റെ പ്രീമിയര്‍ ഷോ അനന്തുവിന്റെ സംഗീത യാത്രയിലെ ഒരു പുതിയ അധ്യായം എഴുതിച്ചേര്‍ക്കുമ്പോള്‍, ഒരു ഗായകന്, ഡ്രമ്മര്‍ എന്നതിലുപരി ഗാനരചയിതാവ്, സംഗീത സംവിധായകന്, ഗിറ്റാറിസ്റ്റ് എന്നീ നിലകളിലും സര്‍ഗവാസന കൂടുതല്‍ പ്രകടമാകും.
ദ വോയ്സ് കിഡ്സില്‍ നിന്ന്, പുതിയ തലങ്ങളിലേക്ക് എത്തുന്നത് പ്രശസ്തിയിലേക്കുള്ള വഴി തുറക്കപ്പെടുകയാണ്. അതുമാത്രമല്ല ഒരുകൊച്ചു സെലിബ്രിറ്റിയായി ഓട്ടോഗ്രാഫുകള്‍ നല്‍കാനും ജര്‍മനിയിലും വിദേശത്തും വളര്‍ന്നുവരുന്ന ആരാധകവൃന്ദത്തെ സൃഷ്ടിക്കാനും കഴിഞ്ഞു.
അനന്തുവിന്റെ വിജയം ജര്‍മനിയിലെ ഇന്ത്യന്‍ സമൂഹത്തിന് ഏറെ അഭിമാനിക്കാന്‍ വകയായി. ജര്‍മനിയിലെ ഡാംസ്റ്റാഡിന് സമീപം താമസിക്കുന്ന സോഫ്റ്റ്വെയര് എൻജിനിയര്‍മാരായ കാഞ്ഞിരപ്പള്ളി സ്വദേശി പ്രഭയും തിരുവനന്തപുരം സ്വദേശി ദീപയുമാണ് അനന്തുവിന്റെ മാതാപിതാക്കള്‍. ഏഴ് വയസുകാരി അമ്മു ഏക സഹോദരിയാണ്.