ലെയോ പതിനാലാമൻ മാർപാപ്പ പുടിനുമായി ഫോണിൽ സംസാരിച്ചു
Friday, June 6, 2025 11:43 AM IST
വത്തിക്കാന് സിറ്റി: റഷ്യ- യുക്രെയ്ൻ സംഘർഷം കൂടുതൽ രൂക്ഷമായിരിക്കെ ലെയോ പതിനാലാമൻ മാർപാപ്പ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി ഫോണിൽ സംസാരിച്ചു. ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് ഫോണ് സംഭാഷണം നടന്നതെന്ന് വത്തിക്കാന് അറിയിച്ചു.
റഷ്യ-യുക്രെയ്ൻ രാജ്യങ്ങൾക്കിടയിൽ നല്ല ബന്ധങ്ങൾ സൃഷ്ടിക്കുന്നതിനും സംഘർഷത്തിന് പരിഹാരം തേടുന്നതിനും സംഭാഷണത്തിന്റെ പ്രാധാന്യം മാർപാപ്പ ഊന്നിപ്പറഞ്ഞുവെന്ന് വത്തിക്കാൻ പ്രസ് ഓഫീസ് ഡയറക്ടർ മാത്തെയോ ബ്രൂണി അറിയിച്ചു.
യുക്രെയ്നിലെ മാനുഷിക സാഹചര്യത്തെക്കുറിച്ച് മാർപാപ്പ റഷ്യൻ നേതാവിനെ അറിയിച്ചതായും ദുരിതബാധിത പ്രദേശങ്ങളിലേക്ക് സഹായം എത്തിക്കുന്നതിന് സഹായം തേടിയതായും ബ്രൂണി കൂട്ടിച്ചേർത്തു.
ഫോണ് സംഭാഷണത്തിനിടെ, യുദ്ധത്തടവുകാരുടെ കൈമാറ്റം സുഗമമാക്കുന്നതിനുള്ള ബൊളോഞ്ഞ ആർച്ച്ബിഷപ് കർദിനാൾ മാത്തെയോ മരിയ സുപ്പിയുടെ ശ്രമങ്ങളെക്കുറിച്ചും ഇരുനേതാക്കളും ചര്ച്ച ചെയ്തു.
റഷ്യൻ ഓർത്തഡോക്സ് സഭയുടെ പാത്രിയാർക്കീസ് കിറിൽ നൽകിയ ആശംസയ്ക്കും അഭിനന്ദനങ്ങൾക്കും നന്ദി പറഞ്ഞുകൊണ്ടാണ് ലെയോ മാർപാപ്പ സംഭാഷണം ആരംഭിച്ചത്.
ക്രിസ്തീയ മൂല്യങ്ങൾ വഴി സമാധാനം തേടാനും ജീവന് സംരക്ഷിക്കാനും യഥാർഥമതസ്വാതന്ത്ര്യം പിന്തുടരാനും സഹായിക്കുന്ന ഒരു വെളിച്ചമായി എങ്ങനെ മാറുമെന്ന് അടിവരയിടുന്നതായിരുന്നു സംഭാഷണമെന്ന് വത്തിക്കാന് വക്താവ് പറഞ്ഞു.
അതേസമയം, പ്രതിസന്ധി പരിഹരിക്കാൻ സഹായിക്കാനുള്ള സന്നദ്ധതയ്ക്കും പ്രത്യേകിച്ച്, മാനുഷിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വത്തിക്കാന്റെ പങ്കാളിത്തത്തിന് നന്ദി പറയുന്നതായി ഫോൺ സംഭാഷണത്തിനു പിന്നാലെ ക്രെംലിൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
കീവ് ഭരണകൂടം സംഘർഷം വർധിപ്പിക്കാനാണു ശ്രമിക്കുന്നതെന്നും റഷ്യൻ പ്രദേശത്തെ സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കെതിരേ അട്ടിമറി നടത്തുന്നുണ്ടെന്നും മാർപാപ്പയെ ധരിപ്പിച്ചതായും ക്രെംലിൻ അറിയിച്ചു.