രണ്ടാം ലോകമഹായുദ്ധകാലത്തെ ബോംബുകൾ കണ്ടെത്തി; കൊളോണിൽ ജനങ്ങളെ ഒഴിപ്പിച്ചു
ജോസ് കുമ്പിളുവേലിൽ
Thursday, June 5, 2025 12:15 PM IST
കൊളോണ്‍: രണ്ടാം ലോകമഹായുദ്ധകാലത്തെ ബോംബുകൾ കണ്ടെത്തിയതിനെ തുടർന്ന് ജർമനിയിലെ കൊളോണിൽ നിന്ന് 20,500 പേരെ ഒഴിപ്പിച്ചു. കെട്ടിട നിർമാണത്തിനിടെ കണ്ടെത്തിയ മൂന്ന് അമേരിക്കൻ നിർമിത ബോംബുകളാണ് നിർവീര്യമാക്കുന്നത്.
ഇതിൽ രണ്ടെണ്ണം 20 ടൺ ബോംബുകളും ഒരെണ്ണം 10 ടൺ ബോംബുമാണ്. ബുധനാഴ്ച രാവിലെ എട്ടിന് റൈൻ നദിയുടെ ഇരുവശങ്ങളിലുമായി ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം അടച്ചുപൂട്ടി ആളുകളെ ഒഴിപ്പിച്ചു.
ഈ ഒഴിപ്പിക്കൽ നഗരത്തിലെ നിരവധി അടിസ്ഥാന സൗകര്യങ്ങളെയും സ്ഥാപനങ്ങളെയും ബാധിച്ചു. ആർടിഎൽ ടിവി സ്റ്റേഷന്റെ ലൈവ് സംപ്രേഷണം നിർത്തിവയ്ക്കേണ്ടി വന്നു.
പ്രദേശത്തെ ഒരു ആശുപത്രി, രണ്ട് റിട്ടയർമെന്റ് സെന്ററുകൾ, റെയിൽവേ സ്റ്റേഷൻ, സ്കൂളുകൾ, പള്ളികൾ, മ്യൂസിയങ്ങൾ, രണ്ട് സാംസ്കാരികകേന്ദ്രങ്ങൾ എന്നിവ ഒഴിപ്പിക്കുകയും ചെയ്തു. കൊളോൺ മെയിൻ റെയിൽവേ സ്റ്റേഷനിലും തടസങ്ങളുണ്ടായി.
സ്വകാര്യ താമസ സൗകര്യം ലഭിക്കാത്തവർക്കായി രണ്ട് കോൺടാക്ട് പോയിന്റുകൾ സ്ഥാപിച്ചിട്ടുണ്ട്. ബുധനാഴ്ച വൈകുന്നേരത്തോടെ നിർവീര്യമാക്കൽ പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജനങ്ങൾ സഹകരിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു. ജർമനിയിൽ രണ്ടാം ലോകമഹായുദ്ധ കാലത്തെ ഏകദേശം 20,000ത്തോളം പൊട്ടാത്ത ബോംബുകൾ ഇപ്പോഴുമുണ്ടെന്നാണ് വിദഗ്ധരുടെ കണക്ക്.
കൊളോൺ പ്രദേശത്ത് നിന്ന് ഇതിനകം നൂറോളം ബോംബുകൾ കണ്ടെത്തി നിർവീര്യമാക്കിയിട്ടുണ്ട്.