ഡീസൽഗേറ്റ് തട്ടിപ്പ്; ഫോക്സ്വാഗണ് മുൻ ജീവനക്കാർക്ക് ജയിൽ ശിക്ഷ
ജോസ് കുമ്പിളുവേലിൽ
Wednesday, May 28, 2025 3:38 PM IST
ബർലിൻ: ജർമൻ ആഡംബര കാർ നിർമാതാക്കളായ ഫോക്സ്വാഗണ് കമ്പനിയുടെ "ഡീസൽഗേറ്റ്' എമിഷൻ തട്ടിപ്പ് കേസിൽ നാല് മുൻ മാനേജർമാരെ ബ്രൗൺഷ്വൈഗ് ജില്ലാ കോടതി കുറ്റക്കാരായി കണ്ടെത്തി ജയിൽ ശിക്ഷ വിധിച്ചു.
മലിനീകരണ പരിശോധനകളിൽ കൃത്രിമം കാണിക്കാൻ ദശലക്ഷക്കണക്കിന് ഡീസൽ വാഹനങ്ങളിൽ കൃത്രിമം കാണിച്ചതായി ഫോക്സ്വാഗണ് സമ്മതിച്ച 2015ലെ സംഭവം ആഗോള വാഹന വ്യവസായത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചിരുന്നു.
ഫോക്സ്വാഗണ് മുൻ എക്സിക്യൂട്ടീവ് ഹെയ്ൻസ്-ജേക്കബ് നോയസറിന് ഒരു വർഷവും മൂന്ന് മാസവും തടവ് ശിക്ഷയും ഡ്രൈവ് ഇലക്ട്രോണിക്സിന്റെ മുൻ മേധാവി ഹാനോ ജെയ്ക്ക് രണ്ട് വർഷവും ഏഴ് മാസവും തടവും ലഭിച്ചു.
ഡീസൽ മോട്ടർ ഡെവലപ്മെന്റിന്റെ മുൻ മേധാവി ജെൻസ് എച്ചിന് നാല് വർഷവും ആറ് മാസവും തടവും നാലാമത്തെ പ്രതിക്ക് ഒരു വർഷവും 10 മാസവും തടവും കോടതി വിധിച്ചു.
വിധികൾക്കെതിരേ പ്രതികൾക്ക് അപ്പീൽ നൽകാമെന്നും കോടതി അറിയിച്ചിട്ടുണ്ട്. അതേസമയം, ഫോക്സ്വാഗണ് മുൻ സിഇഒ മാർട്ടിൻ വിന്റർകോണിന്റെ പ്രത്യേക വിചാരണ അദ്ദേഹത്തിന്റെ അനാരോഗ്യം കാരണം താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.