കോവിഡ് മുക്തമായ ശേഷം പ്രവാസികൾക്ക് സൗദിയിലേക്ക് മടങ്ങാം: റീ എൻട്രി വീസകൾ സൗജന്യമായി പുതുക്കി തുടങ്ങി
Thursday, April 9, 2020 5:13 PM IST
റിയാദ്: അവധിക്കും അല്ലാതെയും സൗദി അറേബ്യയുടെ പുറത്തുള്ള താമസരേഖയുള്ളവർക്ക് രാജ്യത്തേക്ക് തിരിച്ചെത്താൻ താമസമെടുക്കുമെന്നും രാജ്യം പൂർണമായും കോവിഡ് 19 ന്‍റെ പിടിയിൽ നിന്നും മോചിതമായെന്ന് ആരോഗ്യ മന്ത്രാലയം ഉറപ്പു നൽകിയാൽ മാത്രം വീസ പുതുക്കി നൽകുമെന്നും പാസ്പോർട്ട് അതോറിട്ടി വ്യക്തമാക്കി.

ഫെബ്രുവരി 25 നും മേയ് 24 നും ഇടയിൽ എക്സിറ്റ് റീ എൻട്രി വീസയുടെ കാലാവധി കഴിഞ്ഞ് രാജ്യത്ത് തങ്ങുന്ന വിദേശികൾക്ക് സൗജന്യമായി മൂന്നു മാസത്തേക്ക് വീസ പുതുക്കി നൽകുന്നത് ആരംഭിച്ചതായും ജവാസാത്ത് വിഭാഗം പറഞ്ഞു. ഇത് ഓട്ടോമാറ്റിക് ആയി പുതുക്കപ്പെടുമെന്നും ഇതിനായി ഒരു ഓഫീസിലും പോകേണ്ട ആവശ്യമില്ലെന്നും പാസ്പോര്ട്ട് അതോറിട്ടിയെ ഉദ്ധരിച്ചു കൊണ്ട് എസ്പിഎ റിപ്പോർട്ടു ചെയ്തു. ഓരോരുത്തരുടെയും അബ്ഷിറിലും (പാസ്പോർട്ട് വിഭാഗത്തിന്‍റെ ഓൺലൈൻ സേവനങ്ങൾക്കുള്ള പോർട്ടൽ) ഇതിനുള്ള സൗകര്യമുണ്ടായിരിക്കും.

രാജ്യത്തിനു പുറത്തുള്ളവരുടെ എക്സിറ്റ് റീ എൻട്രി വീസ പുതുക്കുന്നതിനുള്ള സംവിധാനം കഴിഞ്ഞ ആഴ്ച നിലവിൽ വന്നിരുന്നു. എന്നാൽ രാജ്യം കോവിഡ് മുക്തമായെങ്കിൽ മാത്രമേ ഇവർക്ക് തിരിച്ച് സൗദി അറേബ്യയിൽ എത്താൻ സാധ്യമാവുകയുള്ളു. ഇരു രാജ്യങ്ങളും തമ്മിലുള്ള യാത്രാ സൗകര്യങ്ങളും പുനഃസ്ഥാപിക്കപ്പെടണം. സാധാരണ നിലയിലേക്ക് ഈ സംവിധാനങ്ങളെല്ലാം എത്തിക്കഴിഞ്ഞാൽ മാത്രമേ സൗദിയുടെ പുറത്ത് അകപ്പെട്ടു പോയവർക്ക് തിരികെയെത്താൻ സാധ്യമാകൂ. ഇതിനായി വിദേശകാര്യ മന്ത്രാലയത്തിന്‍റെ ഇലക്ട്രോണിക് പോർട്ടൽ സന്ദർശിച്ച് സ്പോണ്സർമാരാണ് വീസ പുതുക്കാനുള്ള നടപടികൾ സ്വീകരിക്കേണ്ടത്. ആശ്രിതരുടെ വീസ പുതുക്കുന്നതിന് കുടുംബത്തലവൻ ആണ് വീസ പോർട്ടലിൽ അപേക്ഷിക്കേണ്ടത്. കൊറോണ മുക്തമാകുന്ന മുറക്ക് മാത്രമേ ഈ സൗകര്യങ്ങളെല്ലാം പ്രവർത്തിച്ചു തുടങ്ങുകയുള്ളു.

അതിനിടെ യാത്രാവിലക്കിനെ തുടർന്നു സൗദി അറേബ്യയുടെ പുറത്ത് അകപ്പെട്ടു പോയ സൗദി പൗരന്മാരെ തിരിച്ചെത്തിക്കുന്ന നടപടികൾ ആരംഭിച്ചു. തിരിച്ചു വരാൻ ആഗ്രഹിക്കുന്നവർ മുഴുവൻ വിവരങ്ങളുമായി രജിസ്റ്റർ ചെയ്യണം. മുൻഗണനാ ക്രമത്തിൽ ചാർട്ടർ വിമാനങ്ങളിൽ ഇവരെ തിരിച്ചെത്തിക്കും. ആദ്യപടിയായി ബഹറിനിൽ നിന്നും കിംഗ് ഫഹദ് കോസ്വേ വഴി 196 സൗദി പൗരന്മാരെ 12 ബസുകളിലായി രാജ്യത്ത് ഇന്നലെ തിരിച്ചെത്തിച്ചു. അന്താരാഷ്ട്ര വിലക്കുകൾ വന്ന ശേഷം ബഹറിനിൽ കുടുങ്ങിയ 790 സൗദികളാണ് തിരിച്ചു വരാനായി രജിസ്റ്റർ ചെയ്തിരുന്നത്. ഇവരെ ഇനി 14 ദിവസം പ്രത്യേക സ്ഥലങ്ങളിൽ ക്വാറന്‍റൈനിൽ താമസിപ്പിക്കും. അതിനായി സൗദി ടൂറിസം വകുപ്പ് 11000 ഹോട്ടൽ റൂമുകൾ നേരത്തെ സജ്ജീകരിച്ചിരുന്നു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ