കളമശേരി നഗരസഭയുടെ ഫണ്ട് കാണാനില്ലെന്ന റിപ്പോർട്ട് ശരിയല്ലെന്ന്
1561223
Wednesday, May 21, 2025 4:55 AM IST
കളമശേരി : കളമശേരി നഗരസഭയുടെ ഫണ്ട് കാണാനില്ലെന്നുള്ള റിപ്പോർട്ട് നഗരസഭയെ അപമാനിക്കുന്നതിനും കൗൺസിലർമാരെ അപകീർത്തിപ്പെടുത്തുന്നതിനുമാണെന്ന് ചെയർപേഴ്സൺ സീമാ കണ്ണനും നഗരസഭ കൗൺസിലറും ജില്ലാ ആസൂത്രണ സമിതി അംഗവുമായ ജമാൽ മണക്കാടനും വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
സർക്കാർ ഉത്തരവ് പ്രകാരം സംസ്ഥാനത്താകെ 2024 ഏപ്രിൽ ഒന്നു മുതൽ പുതിയ സോഫ്റ്റ്വെയറായ കെ-സ്മാർട്ട് നടപ്പാക്കിയിരുന്നു. എന്നാൽ ഉദ്യോഗസ്ഥർക്ക് ഇതിന് ആവശ്യമായ മുന്നൊരുക്കങ്ങളൊ പരിശീലനമൊ നൽകാതെയാണ് നടപ്പാക്കിയത്.
2023-24 വർഷത്തെ ഓഡിറ്റ് പരിശോധനയ്ക്ക് 2025 ജനുവരിയിൽ വന്നവർ 2023 ഏപ്രിൽ ഒന്ന് മുതൽ 2024 മാർച്ച് 31 വരെയുള്ള ബാങ്ക് സ്റ്റേറ്റ്മെന്റുുകളാണ് പരിശോധിച്ചത്. കെ-സ്മാർട്ട് ആപ്പ് മുഖാന്തരം ജനുവരി 2024 മുതൽ പൊതുജനങ്ങൾ വിവിധ ആവശ്യങ്ങൾക്കായി നഗരസഭയിൽ ഒടുക്കിയ തുകകൾ അതാത് ദിവസമോ തൊട്ടടുത്ത ദിവസമോ നഗരസഭാ അക്കൗണ്ടിലേക്ക് വരവ് വയ്ക്കപ്പെട്ടിരുന്നില്ല.
ഈ തുകകൾ ഐ കെഎമ്മിന്റെ സോഫ്റ്റ്വെയറിൽ ഐകെഎം അക്കൗണ്ടിലേക്കാണ് 2024 ജനുവരി മുതൽ പോയിക്കൊണ്ടിരുന്നത്. 2024 ജനുവരി മുതലുള്ള ഓൺലൈൻ പെയ്മെന്റുകളുടെ തുകകൾ 2024 ഏപ്രിൽ മുതലുള്ള തുടർ മാസങ്ങളിൽ വിവിധ തീയതികളിലും വിവിധ ബാച്ചുകളിലുമായാണ് നഗരസഭ അക്കൗണ്ടിലേക്ക് വരവ് വയ്ക്കപ്പെട്ടിട്ടുള്ളത്.
ഈ സാങ്കേതിക പ്രശ്നം പരിഹരിക്കുന്നതിന് ഉദ്യോഗസ്ഥ തലത്തിൽ പല പ്രാവശ്യം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യങ്ങൾ ഓഡിറ്റ് പരിശോധനാ വേളയിൽ ബോധ്യപ്പെടുത്തുകയും കെഎ സ്മാർട്ടിൽ പരിഹാരം ലഭിക്കുന്ന മുറയ്ക്ക് നഗരസഭ അക്കൗണ്ടിലെ വരവുകൾ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് നൽകുന്നതാണെന്നും അറിയിച്ച് ഉദ്യോഗസ്ഥർക്ക് മറുപടിയും നൽകിയിരുന്നു.
2025 മെയിലാണ് 2024 ജനുവരി മുതലുള്ള ഓൺലൈൻ പെയ്മെന്റുകളുടെ വിശദ വിവരങ്ങൾ ലഭ്യമാക്കിയിട്ടുള്ളത്. പരിശോധനയിൽ കണക്കിലില്ലെന്ന് ആരോപിച്ചിട്ടുള്ള തുകയും നഗരസഭയുടെ ഫെഡറൽ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കപ്പെട്ടിട്ടുള്ളതാണ്.
ഐകെഎമ്മിന്റെ സോഫ്റ്റ്വെയറിൽ നിന്നും തുക നഗരസഭ ഫണ്ടിൽ എത്താത്തതിന്റെ ഉത്തരവാദിത്വം ഐകെഎമ്മിനാണെന്നും നഗരസഭയുടെ കണക്കകളും തുകയും കൃത്യമാണെന്നും ഒരു പൈസ പോലും നഷടപ്പെട്ടിട്ടില്ലെന്നും ജമാൽ മണക്കാടൻ പറഞ്ഞു.