മനക്കരുത്തിന്റെ ഐഎഎസ് വിജയഗാഥ
1561122
Tuesday, May 20, 2025 7:05 AM IST
കാക്കനാട്: വിധിയുടെ പരീക്ഷണങ്ങളെ മനക്കരുത്തുകൊണ്ട് അതിജീവിച്ചതിന്റെ വിജയകഥയാണ്, എറണാകുളം അസി. കളക്ടറായി ഇന്നലെ ചുമതലയേറ്റ അമ്പലപ്പുഴക്കാരി പാർവതി ഗോപകുമാറിന്റെ ഐഎഎസ് നേട്ടത്തിനു പിന്നിൽ. പന്ത്രണ്ടാം വയസിൽ പിതാവിനോടൊപ്പം ആലപ്പുഴ മുല്ലക്കൽ ക്ഷേത്രത്തിലെ ചിറപ്പുത്സവത്തിനു പോകുംവഴി ഉണ്ടായ വാഹനാപകടത്തിൽ പാർവതിക്കു നഷ്ടമായത് തന്റെ വലതുകരമായിരുന്നു.
വിധിയെ പഴിക്കാതെ വിജയങ്ങൾ സ്വപ്നം കാണാൻ പിന്നീട് പാർവതിയെ പഠിപ്പിച്ചത് മാതാപിതാക്കളായ കെ. എസ്. ഗോപകുമാറും ശ്രീകല എസ്. നായരും. കുറവുകളെപ്പറ്റി ചിന്തിക്കാതെ കഴിവുകൾ വളർത്താൻ പാർവതി ശ്രദ്ധ മുഴുവൻ പഠനത്തിൽ കേന്ദ്രീകരിച്ചു. മഹാവിജയങ്ങൾ സ്വപ്നം കണ്ടു.
ഹ്യുമാനിറ്റീസിൽ ഉന്നത മാർക്കോടെ പ്ലസ്ടു പാസായശേഷം ബംഗളൂരുവിലെ നാഷണൽ ലോ സ്കൂളിൽ നിന്ന് 2021 ൽ എൽഎൽബി സ്വന്തമാക്കി. ഇന്റേൺഷിപ്പ് ആലപ്പുഴ കളക്ടറേറ്റിൽ ആയിരുന്നു. അന്ന് കളക്ടറായിരുന്നത് ഇപ്പോഴത്തെ സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസും. ഇക്കാലയളവിലാണ് പാർവതി സിവിൽ സർവീസ് സ്വപ്നം കാണാൻ തുടങ്ങിയത്.
സുഹാസും പ്രോത്സാഹിപ്പിച്ചതോടെ കളക്ടറേറ്റ് റവന്യൂ വിഭാഗം ഉദ്യോഗസ്ഥനായ പിതാവ് ഗോപകുമാറും കക്കാഴം ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയായ മാതാവ് ശ്രീകലയും പാർവതിക്ക് കരുത്ത് പകർന്ന് ഒപ്പം നിന്നു. ആത്മവിശ്വാസവും, നിശ്ചയദാർഢ്യവും ലക്ഷ്യബോധവും കൂടിച്ചേർന്നതോടെ 2024 ലെ സിവിൽ സർവീസ് പരീക്ഷയിൽ 282-ാം റാങ്ക് സ്വന്തമാക്കി. ഏക സഹോദരി രേവതി ഗോപകുമാർ തിരുവനന്തപുരം ഐസറിൽ വിദ്യാർഥിനി.
ഇന്നലെ അസിസ്റ്റന്റ് കളക്ടറായി ചുമതലയേൽക്കാനെത്തിയ പാർവതിയെ പൂച്ചെണ്ട് നൽകിയാണ് ജില്ലാ കളക്ടർ എൻ.എസ്. കെ. ഉമേഷ് സ്വീകരിച്ചത്. പാർവതി ഗോപകുമാർ ചുമതലയേൽക്കുന്നതിനു സാക്ഷ്യം വഹിക്കാൻ കുടുംബാഗങ്ങളും കളക്ടറേറ്റിൽ എത്തിയിരുന്നു.