സിഐഎസ്എഫ് വാട്സ്ആപ് ഗ്രൂപ്പുകളിൽ ഐവിൻ ജിജോയ്ക്കെതിരെ വ്യാപക വ്യാജപ്രചാരണം
1561115
Tuesday, May 20, 2025 7:05 AM IST
നെടുമ്പാശേരി : റോഡിൽ വാഹനം ഉരസിയതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥർ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ അങ്കമാലി തുറവൂർ അരിശേരി വീട്ടിൽ ജിജോ ജയിംസിന്റെ മകൻ ഐവിൻ ജിജോ(24)യ്ക്കെതിരെ വ്യാപകമായ വ്യാജ പ്രചാരണം. സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ വാട്സ്ആപ് ഗ്രൂപ്പുകളിലാണ് ഇതു സംബന്ധിച്ച് ശബ്ദ സന്ദേശം പ്രചരിക്കുന്നത്.
റോഡിലെ തർക്കത്തെ തുടർന്ന് സിഐഎസ്എഫ് എസ്ഐ വിനയകുമാർ ദാസ്, കോൺസ്റ്റബിൾ മോഹൻകുമാർ എന്നിവരാണ് അർധരാത്രിയിൽ ഐവിനെ കാറിടിപ്പിച്ച് ദാരുണമായി കൊലപ്പെടുത്തിയത്.
ഐവിനൊപ്പം മറ്റു നാല് പേർ കൂടി ഉണ്ടായിരുന്നുവെന്നും ഉദ്യോഗസ്ഥർ പെട്ടെന്ന് വണ്ടിയെടുത്തപ്പോൾ നാലു പേരും സൈഡിലേക്ക് മാറിയെന്നും ഒരുത്തൻ മാത്രം ബോണറ്റിൽ കയറി കിടന്നെന്നും ശബ്ദ സന്ദേശത്തിൽ പറയുന്നു.
അങ്ങനെ കിടന്ന ഐവിൻ അഞ്ചോളം കേസുകളിൽ പ്രതിയായിട്ടുള്ള ഗുണ്ടയാണെന്നാണ് വ്യാജ പ്രചാരണം. മറ്റ് മാർഗമില്ലാതെയാണ് ഐവിനെ കൊലപ്പെടുത്തിയതെന്നാണ് ശബ്ദ സന്ദേശം.
ഐവിനും സിഐഎസ്.എഫ് ഉദ്യോഗസ്ഥരും തമ്മിലുള്ള വാക്ക് തർക്കം ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ അടക്കം ഇതിനിടെ പുറത്തുവന്നിരുന്നു.
ഈ സാഹചര്യത്തിലും സ്വന്തം ഉദ്യോഗസ്ഥരെ ന്യായീകരിക്കാൻ നടക്കുന്ന ശ്രമം പ്രതികളെ ജോലിയിൽ നിന്നു പിരിച്ചുവിടുന്നത് അടക്കമുള്ള നടപടികൾ തടയുന്നതിന്റെ ഭാഗമാണെന്നാണ് സംശയിക്കപ്പെടുന്നത്. പ്രതികൾക്ക് സംരക്ഷണം ഒരുക്കാൻ ആദ്യ ഘട്ടത്തിൽ തന്നെ ചില ഉദ്യോഗസ്ഥർ രംഗത്തു വന്നതും വിവാദമായിരുന്നു.
ഇതിനിടെ പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നതിന് പോലീസ് കോടതിയിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ടെങ്കിലും കൂടുതൽ ശാസ്ത്രീയമായ തെളിവുകൾ ശേഖരിച്ച ശേഷം അടുത്തയാഴ്ച കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.