ആലുവയിലെ മാർക്കറ്റ് സമുച്ചയം പദ്ധതി പ്രദേശം ഒഴിയാൻ വ്യാപാരികളോടു കോടതി
1561114
Tuesday, May 20, 2025 6:50 AM IST
ആലുവ: നിർദിഷ്ട മാർക്കറ്റ് കെട്ടിട സമുച്ചയ പദ്ധതി പ്രദേശത്തുനിന്ന് 51 കച്ചവടക്കാരെ ഒഴിവാക്കുന്നതിനെതിരേ ഹൈക്കോടതിയിൽ നൽകിയ ഹർജി വ്യാപാരികൾ പിൻവലിച്ചു.
ഒരാൾക്ക് 1,000 രൂപ വീതം പിഴ ഈടാക്കുമെന്ന മുന്നറിയിപ്പിനെ തുടർന്നാണ് വ്യാപാരികൾക്കു വേണ്ടി ഹാജരായ അഭിഭാഷകൻ അപ്പീൽ പിൻവലിച്ചത്. പദ്ധതി പ്രദേശത്തുനിന്ന് അടിയന്തരമായി ഒഴിയാനും കോടതി നിർദേശം നൽകിയിട്ടുണ്ട്. ഇതോടെ 27ന് നടക്കുന്ന മുഖ്യമന്ത്രിയുടെ നിർമാണോദ്ഘാടനം തടസങ്ങളില്ലാതെ നടക്കുമെന്നുറപ്പായി.
കേന്ദ്ര-സംസ്ഥാന സഹായത്താൽ പുതിയ ആലുവ മാർക്കറ്റ് കെട്ടിടം നിർമിക്കുന്നതിനായി വ്യാപാരികളെ ഒഴിവാക്കുന്നതിനെതിരെ സിഐടിയു നേതൃത്വത്തിൽ ആറു മാസത്തോളമായി പ്രതിഷേധങ്ങൾ നടക്കുകയാണ്. പോലീസ് സന്നാഹത്തോടെ വന്നിട്ടും മൂന്നുവട്ടവും വ്യാപാരികളെ ഒഴിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടു. കഴിഞ്ഞ ദിവസം ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ചർച്ച നടത്തിയിട്ടും വിജയിച്ചില്ല.
ഇതിനിടയിൽ വ്യാപാരികൾ ഹൈക്കോടതിയിൽ പോയെങ്കിലും രണ്ടാഴ്ചയ്ക്കകം മാറാനാണ് ഉത്തരവ് ലഭിച്ചത്. പകരം സ്ഥലം നൽകാനും നഗരസഭയോട് ആവശ്യപ്പെട്ടു. ഇതിനെതിരേ അപ്പീലുമായി വ്യാപാരികൾ ഡിവിഷൻ ബഞ്ചിനെ സമീപിച്ചപ്പോഴാണ് പിഴ ഈടാക്കുമെന്ന മുന്നറിയിപ്പ് ലഭിച്ചതും ഹർജി സ്വമേധയാ പിൻവലിച്ചതും.
പതിനൊന്നു വർഷമായ പദ്ധതി
പതിനൊന്നു വർഷം മുമ്പ് തറക്കല്ലിട്ടപ്പോൾ പഴയ കെട്ടിടത്തിൽ നിന്ന് ഒഴിവാക്കിയ വ്യാപാരികളാണ് കോടതിയെ സമീപിച്ചത്. പദ്ധതി നീണ്ടു പോയപ്പോൾ ദേശീയപാത ബൈപ്പാസ് മേൽപ്പാലത്തിനടിയിലും, പിന്നീട് പഴയ കെട്ടിടം പൊളിച്ച് മാറ്റിയ സ്ഥലത്തേക്കും പലരും മാറി. ഈ വ്യാപാരികളാണ് സ്ഥലത്ത് നിന്ന് മാറാൻ തയാറാകാത്തത്. പുതിയ കെട്ടിടത്തിൽ വലിയ വാടക വാങ്ങാനാണ് ഒഴിവാക്കുന്നതെന്നാണ് വ്യാപാരികൾ കുറ്റപ്പെടുത്തുന്നത്.
നഗരസഭയ്ക്ക് കോടികളുടെ നഷ്ടം
പ്രഖ്യാപിക്കപ്പെട്ട ആലുവ മാർക്കറ്റ് കെട്ടിട സമുച്ചയ പദ്ധതി 11 വർഷം പല കാരണങ്ങളാൽ വൈകിയപ്പോൾ നഗരസഭയ്ക്ക് വാടകയിനത്തിൽ നഷ്ടപ്പെട്ടത് കോടിക്കണക്കിന് രൂപ. മാർക്കറ്റിൽ ഷെഡ് കെട്ടി പ്രവർത്തിക്കുന്ന 51 വ്യാപാരികളിൽ 15 വ്യാപാരികൾ മാത്രമേ നഗരസഭയ്ക്ക് നിലവിൽ വാടകതുക നൽകുന്നുള്ളൂ. പുതിയ കെട്ടിടത്തിൽ കടമുറി ലഭിക്കാനായി മുൻകൂർ തുക നൽകിയതിനാൽ വാടക നൽകാനാവില്ലെന്ന നിലപാടാണ് ഈ വ്യാപാരികൾ എടുത്തത്. പലരും രണ്ടായിരം രൂപ ദിവസ വാടകയ്ക്ക് ഷെഡുകൾ മറിച്ചു നൽകിയതായും ആരോപണമുണ്ട്.